മന്ത്രിസഭാ തീരുമാനം പ്രതിഷേധാര്‍ഹമെന്നു കെഎല്‍സിഎ
Saturday, October 25, 2014 12:26 AM IST
കൊച്ചി: 45 മീറ്റര്‍ വീതിയില്‍ കേരളത്തിലെ ദേശീയപാതകള്‍ വികസിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം തീരദേശ ജനതയെ ദുരിതത്തില്‍ ആഴ്ത്തുമെന്നു കെഎല്‍സിഎ സംസ്ഥാന സമിതി കുറ്റപ്പെടുത്തി.

ജനസാന്ദ്രത കൂടിയ കേരള തീരപ്രദേശത്തിന്റെ സാമൂഹ്യപശ്ചാത്തലം കേന്ദ്രസര്‍ക്കാരിനുമുന്നില്‍ വ്യക്തമായി ബോധ്യപ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിനു കഴിഞ്ഞില്ല. അതുകൊണ്ടാണു ദേശീയപാത വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് അനുസൃതമായി കേരളത്തില്‍ 45 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുന്നത്. ഇത് ഗുരുതരമായ സാമൂഹ്യദുരന്തം ഉണ്ടാക്കുമെന്നു കെഎല്‍സിഎ ആരോപിച്ചു.

ഏറ്റെടുക്കുന്ന ഭൂമിക്കു വിപണി വിലയ്ക്കു തുല്യമായ നഷ്ടപരിഹാരം നല്‍കുമെന്നാണു സര്‍ക്കാരിന്റെ വാദം. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ജനങ്ങള്‍ക്ക് ഇതു പൂര്‍ണമായും വിശ്വസിക്കാനാവില്ല. നഷ്ടപരിഹാരവും പുനരധിവാസവും സാധ്യമാക്കാനാകാത്ത സാമ്പത്തികസ്ഥിതിയാണു സംസ്ഥാന സര്‍ക്കാരിന്റേത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമി വിട്ടുകൊടുത്ത വരാപ്പുഴ മുതല്‍ മൂത്തുകുന്നംവരെയുള്ള ജനങ്ങളുടെ സ്ഥിതി സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം. വിട്ടുകൊടുത്ത ഭൂമിക്ക് അവര്‍ക്ക് അന്നു ലഭിച്ചതു തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ്. വീണ്ടും അവര്‍ ഉണ്ടാക്കിയ വീടുകള്‍ 45 മീറ്റര്‍ വീതിയുടെ പേരില്‍ ഏറ്റെടുക്കുന്നത് അങ്ങേയറ്റം വേദനാജനകമാണ്.


വിട്ടുകൊടുത്ത ഭൂമിയില്‍ നാലു പതിറ്റാണ്ടായി റോഡും ഉണ്ടായില്ല. ഇപ്പോള്‍ വീണ്ടും കുടിയൊഴിപ്പിക്കപ്പെടുന്ന അവസ്ഥയും. ഈ സാഹചര്യത്തില്‍ മന്ത്രിസഭാതീരുമാനം പുനഃപരിശോധിക്കുകയും ജനങ്ങള്‍ക്ക് അനുകൂലമായ നിലപാടു സ്വീകരിക്കുകയും വേണമെന്നു കെഎല്‍സിഎ സംസ്ഥാന സമിതിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷനായിരുന്നു. ഫാ.ജോയി ചക്കാലക്കല്‍, നെല്‍സണ്‍ കോച്ചേരി, എം.എ. കുട്ടപ്പന്‍, ടി.എ.ഡാല്‍ഫിന്‍, ഇ.ഡി.ഫ്രാന്‍സിസ്, പി.എം.ബെഞ്ചമിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.