ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ ദൈവദാസന്‍ പ്രഖ്യാപനം നവംബര്‍ 22-നു കട്ടപ്പനയില്‍
ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ ദൈവദാസന്‍ പ്രഖ്യാപനം നവംബര്‍ 22-നു കട്ടപ്പനയില്‍
Saturday, October 25, 2014 12:39 AM IST
കട്ടപ്പന: ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് താന്‍ഹോയ്സറെ ദൈവദാസന്‍ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനവും നാമകരണ കോടതി സംസ്ഥാപനവും നവംബര്‍ 22-ന് കട്ടപ്പനയില്‍ നടക്കും.

കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ രാവിലെ പത്തിനു നടക്കുന്ന വിശുദ്ധ കുര്‍ബാനമധ്യേ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നാമകരണനടപടി ആരംഭിക്കുന്നതായുള്ള പ്രഖ്യാപനം നടത്തും. തുടര്‍ന്ന് ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ ഭൌതികശരീരം അടക്കംചെയ്തിരിക്കുന്ന കട്ടപ്പന ജോണ്‍ ഓഫ് ഗോഡ് സെമിത്തേരിയിലേക്ക് പ്രദക്ഷിണവും കബറിടത്തിങ്കല്‍ പ്രത്യേക പ്രാര്‍ഥനയും നടത്തും.

തുടര്‍ന്ന് സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം ചേരും. മാര്‍ മാത്യു അറയ്ക്കല്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ മാത്യു വട്ടക്കുഴി, തിരുവല്ല അതിരൂപത സഹായമെത്രാന്‍ ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന വികാരി ഫാ. അഗസ്റിന്‍ കാര്യപ്പുറം, വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന വികാരി ഫാ. ജോസ് പ്ളാച്ചിക്കല്‍, സിസ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സുപ്പീരിയര്‍ ജനറല്‍ സിസ്റര്‍ വിമല ജോര്‍ജ് മാതാളിക്കുന്നേല്‍, കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബ്രദര്‍ ജോര്‍ജ് കിഴക്കേനാത്ത്, ഫാ. ഫ്രാന്‍സിസ് മണ്ണാപറമ്പില്‍ ഒഎച്ച്, ഡോ. അനില്‍ പ്രദീപ് എന്നിവര്‍ ഇക്കാര്യങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡാണ് ബ്രദര്‍ ഫോര്‍ത്തുനാത്തൂസിനെ ദൈവദാസനായി പ്രഖ്യാപിക്കാനുള്ള തീരുമാനമെടുത്തത്. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള ആദ്യനടപടിയാണിത്.


സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റലര്‍ സഭയുടെ ഭാരത പ്രൊവിന്‍സിന്റെയും സിസ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസിനി സഭയുടെയും സ്ഥാപകനാണ് ബ്രദര്‍ ഫോര്‍ത്തുനാത്തൂസ്.

1969 നവംബര്‍ 19-ന് കട്ടപ്പനയിലെത്തിയ ബ്രദര്‍ സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ സ്ഥാപിച്ചതോടെയാണ് ഹോസ്പിറ്റലര്‍ സഭയുടെ പ്രവര്‍ത്തനം ഭാരതത്തില്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ഹോസ്പിറ്റലിനോടുചേര്‍ന്ന് പ്രതീക്ഷാഭവന്‍ അഗതിമന്ദിരവും സ്ഥാപിച്ചു.

1977-ലാണ് സിസ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് എന്ന സന്യാസിനി സമൂഹം അദ്ദേഹം സ്ഥാപിച്ചത്.

ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ ഭവനരഹിതര്‍ക്കായി അയ്യായിരത്തോളം വീടുകള്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. ചങ്ങനാശേരി രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു കാവുകാട്ടിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് ഭാരതത്തിലെത്തിയത്.

ജര്‍മനിയിലെ ബര്‍ലിനില്‍ എവാള്‍ഡ് താന്‍ഹോയ്സറുടെയും മരിയയുടെയും മൂന്നുമക്കളില്‍ മൂത്തയാളായ ബര്‍ണാഡ് 17-ാം വയസിലാണ് ബ്രസ്ലൌവിലെ ഹോസ്പിറ്റലര്‍ സഭയില്‍ ചേര്‍ന്ന് ഫോര്‍ത്തുനാത്തൂസ് എന്ന പേരു സ്വീകരിച്ചത്. 1936 നവംബര്‍ 21-ന് പ്രഥമ വ്രതവാഗ്ദാനവും 1946 നവംബര്‍ 21-ന് നിത്യവ്രതവാഗ്ദാനവും നടത്തിയ ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് 2005 നവംബര്‍ 21-ന് അന്തരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.