റബര്‍, സ്പൈസസ് ബോര്‍ഡുകളെ ശ്വാസംമുട്ടിച്ചു കേന്ദ്രം
റബര്‍, സ്പൈസസ് ബോര്‍ഡുകളെ ശ്വാസംമുട്ടിച്ചു കേന്ദ്രം
Thursday, October 30, 2014 12:06 AM IST
എന്‍.ബി. ബിജു

കോട്ടയം: സാമ്പത്തികമേഖലയില്‍ നിര്‍ണായക പങ്കു വഹിക്കുന്ന റബര്‍ ബോര്‍ഡും സ്പൈസസ് ബോര്‍ഡും ഉള്‍പ്പെടെയുള്ള കമ്മോഡിറ്റി ബോര്‍ഡുകള്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ കുരുക്ക്. തോട്ടവിളകളും നാണ്യവിളകളും ഏറെയുള്ള കേരളം പോലെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരെ ഏറെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള നടപടികളാണു ബോര്‍ഡുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചെലവു ചുരുക്കല്‍ എന്ന പേരിലാണ് ഈ നടപടികള്‍. ഈ ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഇനി ദക്ഷിണേന്ത്യയില്‍ നിന്ന് ഉത്തരേന്ത്യയിലേക്കു മാറ്റണമെന്നാണു വാണിജ്യമന്ത്രാലയം ആവശ്യപ്പെടുന്നത്.

സ്പൈസസ്, റബര്‍, കാപ്പി, തേയില ബോര്‍ഡുകളില്‍ ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസവും സ്ഥലംമാറ്റങ്ങളും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. കേരളം ആസ്ഥാനമാക്കിയുള്ള സ്പൈസസ്, റബര്‍ ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഇതുമൂലം പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. പ്രത്യേകിച്ചും സുഗന്ധവ്യഞ്ജനങ്ങള്‍, റബര്‍ എന്നിവയുടെ കൃഷിയില്‍ മുന്നിലുള്ള സംസ്ഥാനമായ കേരളത്തിലെ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന സമീപനമാണു കേന്ദ്ര വാണിജ്യമന്ത്രാലയത്തില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സ്പൈസസ് ബോര്‍ഡില്‍ ജീവനക്കാരെ കുറച്ചുകൊണ്ടിരിക്കുകയാണ്. ഇടുക്കി ജില്ലയില്‍ 13 ഫീല്‍ഡ് സ്റേഷനുകളുണ്ടായിരുന്നത് എട്ടായി കുറച്ചു. ഫീല്‍ഡ് സ്റേഷനുകളും അവയ്ക്കു കീഴിലുള്ള സബ് ഓഫീസുകളും വേണ്ട എന്ന നിലപാടാണു വാണിജ്യ മന്ത്രാലയത്തിനുള്ളത്. സ്പൈസസ് ബോര്‍ഡിന്റെ ആസ്ഥാനം കൊച്ചിയിലാണ്. 120 പേര്‍ ജോലി ചെയ്യുന്ന ഇവിടെ 20 ഉദ്യോഗസ്ഥര്‍ മതിയെന്നു മന്ത്രാലയം ശഠിക്കുന്നു. പ്രവര്‍ത്തനമേഖല ദക്ഷിണേന്ത്യ വിട്ട് ഉത്തരേന്ത്യയിലേക്കു മാറ്റണമെന്നാണു നിര്‍ദേശം. ഇതിന്റെ ഭാഗമായി റിസര്‍ച്ച് ഡയറക്ടര്‍ക്കു കൂടുതല്‍ അധികച്ചുമതല നല്‍കി ഉത്തരേന്ത്യയിലേക്കു സ്ഥലം മാറ്റിക്കഴിഞ്ഞു. ഒപ്പം എട്ട് ഉദ്യോഗസ്ഥരുമുണ്ട്. കൂടുതല്‍ ജീവന ക്കാരെ എപ്പോള്‍ വേണമെങ്കിലും മാറ്റാവുന്ന സ്ഥിതിയാണുള്ളത്.

സുഗന്ധവ്യഞ്ജന കൃഷിക്കു വേണ്ടത്ര പ്രചാരമില്ലാത്ത പഞ്ചാബ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നാണു സര്‍ക്കാര്‍ നിലപാട്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണു സ്വീകരിച്ചിരിക്കുന്നത്.


റബര്‍ ബോര്‍ഡിന്റെ സ്ഥിതി ഇതിലും പരിതാപകരമാണ്. ഷീലാ തോമസ് ഒഴിഞ്ഞതോടെ സ്ഥിരം ചെയര്‍മാനില്ല. അധികച്ചുമതലക്കാരനായ സ്പൈസസ് ബോര്‍ഡ് ചെയര്‍മാനു റബര്‍ ബോര്‍ഡിന്റെ കാര്യംകൂടി നോക്കാന്‍ നേരമില്ലാത്ത സ്ഥിതിയാണ്. രണ്ടുവര്‍ഷമായി കര്‍ഷകര്‍ക്കു സബ്സിഡി തുക വിതരണം ചെയ്തിട്ടില്ല. ബോര്‍ഡിന്റെ പക്കല്‍ അതിനുള്ള പണവുമില്ല. കര്‍ഷകരുമായി കൂടുതല്‍ അടുത്ത് ഇടപെടുന്ന ഫീല്‍ഡ് ഓഫീസര്‍മാരും ഡെവലപ്മെന്റ് ഓഫീസര്‍മാരുമാണു രോഷത്തിനിരയാകുന്നത്.

സ്പൈസസ് ബോര്‍ഡില്‍നിന്നു ഡെപ്യൂട്ടേഷനില്‍ എത്തിയ റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ. ജെ. തോമസ് ഒരുമാസം മുമ്പ് സ്വന്തം ലാവണത്തിലേക്കു തിരികെപ്പോകാന്‍ നിര്‍ബന്ധിതനായി. ഇതോടെ സ്ഥിരം പ്രൊഡക്ഷന്‍ കമ്മീഷണറുമില്ലാതായി. ഇപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ സുഗന്ധവ്യഞ്ജന കൃഷി പ്രോത്സാഹിപ്പിക്കേണ്ട ചുമതലകൂടി അദ്ദേഹത്തിനു നല്‍കിയിരിക്കുകയാണ്.

ഉത്തരേന്ത്യയിലേക്കു സ്ഥലംമാറ്റമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥരില്‍ പലരും. കാലാവസ്ഥ പ്രതികൂലമായ സംസ്ഥാനങ്ങളില്‍ റബര്‍കൃഷി എങ്ങനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് അവര്‍ ചോദിക്കുന്നു. സംസ്ഥാന സര്‍ക്കാരും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സംസ്ഥാ ന ഘടകവും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നു വിവിധ ബോര്‍ഡുകളിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

പി.സി. സിറിയക് ചെയര്‍മാനായിരുന്ന കാലത്ത് ആവിഷ്കരിച്ച റബര്‍ ഉത്പാദക സംഘങ്ങള്‍ തളര്‍ന്നുകഴിഞ്ഞു. സംഘങ്ങളില്‍ പതിവു സന്ദര്‍ശനത്തിനു പോലും ഉദ്യോഗസ്ഥര്‍ മടിക്കുന്നു.

റബര്‍ ബോര്‍ഡിന്റെ സബ്സിഡി പദ്ധതിയനുസരിച്ചു ലക്ഷങ്ങള്‍ ചെലവിട്ടു സംസ്കരണ പ്ളാന്റുകള്‍ നിര്‍മിച്ച ആര്‍പിഎസുകള്‍ പലതും കടക്കെണിയിലായിട്ടുണ്ട്.

റബര്‍ ഉത്പാദക സംഘങ്ങളെ മാതൃകയാക്കിയാണു നാളികേര വികസന ബോര്‍ഡ് നാളികേര ഉത്പാദകസംഘങ്ങള്‍ക്കു രൂപം നല്‍കിയത്. ഇതില്‍ പലതും റബര്‍ ഉദ്പാദക സംഘങ്ങളുമായി സഹകരിച്ചാണു പ്രവര്‍ത്തിച്ചുവരുന്നത്. ആര്‍പിഎസുകള്‍ പ്രതിസന്ധിയിലാകുമ്പോള്‍ സ്വാഭാവികമായും ഈ സംഘങ്ങളും അതില്‍പ്പെട്ടുപോകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.