സിയാല്‍ ശീതകാല വിമാന സര്‍വീസ് ആരംഭിച്ചു; 1078 പ്രതിവാര സര്‍വീസുകള്‍
Thursday, October 30, 2014 12:32 AM IST
നെടുമ്പാശേരി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) 2015 മാര്‍ച്ച് 28 വരെ കാലാവധിയുള്ള ശൈത്യകാല വിമാന സര്‍വീസ് തുടങ്ങി. ഈ കാലയളവില്‍ 1,078 പ്രതിവാര സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ അറിയിച്ചു. 599 ആഭ്യന്തര ഫ്ളൈറ്റുകളും 479 അന്താരാഷ്ട്ര ഫ്ളൈറ്റുകളുമായിരിക്കും.

ആഭ്യന്തര സെക്ടറില്‍ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഫ്ളൈറ്റുകള്‍ (89 എണ്ണം) ബാംഗളൂരിലേക്കാണ്. മുംബൈയിലേക്ക് 72 ഫ്ളൈറ്റും ചെന്നൈയിലേക്ക് 48 ഫ്ളൈറ്റും ഡല്‍ഹിയിലേക്ക് 38 ഫ്ളൈറ്റും ഉണ്ടായിരിക്കും.


അന്താരാഷ്ട്ര സെക്ടറില്‍ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഫ്ളൈറ്റുകള്‍ (45 എണ്ണം) ദുബായിലേക്കാണ്. ശബരിമല സീസണിലെ തിരക്ക് പരിഗണിച്ചു നവംബര്‍ മുതല്‍ ജനുവരി വരെ മലിന്‍ഡോ എയര്‍ ക്വലാലംപൂര്‍ - കൊച്ചി സെക്ടറില്‍ കൂടുതല്‍ ഫ്ളൈറ്റ് സര്‍വീസ് നടത്തും. സൌദി എയര്‍ലൈന്‍സ് പ്രതിവാര സര്‍വീസ് അഞ്ചില്‍നിന്ന് ആറാക്കി ഉയര്‍ത്തി. പുതുതായി അനുമതി ലഭിച്ച എയര്‍ പെഗാസസ് ബാംഗളൂര്‍, ചെന്നൈ സര്‍വീസ് ആരംഭിക്കും. എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ എന്നീ വിമാനകമ്പനികള്‍ പുതുതായി ഗോവ സര്‍വീസും തുടങ്ങുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.