കായലില്‍ കാണാതായ നാവികന്റെ സഹോദരിക്കു കെപിസിസിയുടെ പഠനസഹായം
കായലില്‍ കാണാതായ നാവികന്റെ സഹോദരിക്കു കെപിസിസിയുടെ പഠനസഹായം
Friday, November 21, 2014 12:02 AM IST
തൃശൂര്‍: കൈക്കുഞ്ഞുമായി കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ കടലിലേക്ക് എടുത്തുചാടി കാണാതായ യുവ നാവികസേനാംഗത്തിന്റെ സഹോദരിയുടെ പഠനത്തിനുള്ള ധനസഹായമായി രണ്ടുലക്ഷം രൂപയുടെ ചെക്ക് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ കൈമാറി. തൃത്താല പണ്ടാറക്കുണ്ട് പട്ടിക്കവളപ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെയും പ്രഭായനിയുടെയും മകള്‍ വിനയയുടെ പഠനമാണു കെപിസിസി ഏറ്റെടുത്തത്.

കഴിഞ്ഞ മാസം മൂന്നിനാണു നാവികസേനാംഗമായ വിഷ്ണു കായലിലേക്ക് എടുത്തുചാടി യുവതിയെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമിച്ചത്. കായലില്‍ കാണാതായ യുവനാവികനു വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാലു വര്‍ഷമായി നാവികസേനയില്‍ ജോലി ചെയ്തിരുന്ന വിഷ്ണുവിന്റെ സഹായത്തോടെയാണു സഹോദരി വിനയ സിഎയ്ക്കു പഠിച്ചിരുന്നത്.


ജനപക്ഷയാത്രയ്ക്കിടെ കഴിഞ്ഞദിവസം തൃത്താലയിലെ ഇവരുടെ വസതിയില്‍ സുധീരന്‍ സന്ദര്‍ശനം നടത്തിയിരുന്നു. പഠനത്തിനുവേണ്ട സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ഇതനുസരിച്ചു രാമനിലയത്തില്‍ എത്തിയ പ്രഭായനിയും ഉണ്ണികൃഷ്ണനും വിനയയും അടങ്ങുന്ന കുടുംബത്തെ സമാശ്വസിപ്പിച്ച വി.എം. സുധീരന്‍ ചെക്ക് കൈമാറുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.