തമിഴ്നാട് വെള്ളമെടുപ്പ് നിര്‍ത്തി; രാത്രി തുടങ്ങി
തമിഴ്നാട് വെള്ളമെടുപ്പ്  നിര്‍ത്തി; രാത്രി തുടങ്ങി
Friday, November 21, 2014 11:52 PM IST
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അണക്കെട്ടില്‍നിന്നു വെള്ളം കൊണ്ടുപോകുന്നതു തമിഴ്നാട് പകല്‍ നിര്‍ത്തിവച്ചെങ്കിലും രാത്രി മഴ തുടങ്ങിയതോടെ പുനരാരംഭിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി 141.9 അടി പിന്നിട്ടു. സെക്കന്‍ഡില്‍ 772 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇന്നലെ രാവിലെമുതല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു മഴ പെയ്തില്ല. പക്ഷേ രാത്രി മഴ തുടങ്ങി. നീരൊഴുക്കു കുറഞ്ഞതാണു തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നതു നിര്‍ത്താന്‍ ഇടയാക്കിയത്. ജലനിരപ്പ് 142 അടിയിലെത്തിയാല്‍ തമിഴ്നാട്ടിലേക്കുള്ള വെള്ളമൊഴുക്കല്‍ പുനരാരംഭിക്കുമെന്നു തേനി ജില്ലാ കളക്ടര്‍ അറിയിച്ചു.

തമിഴ്നാടിന്റേതു തീക്കളി: വി.ജെ. കുര്യന്‍

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് കൂടുതല്‍ വെള്ളം സംഭരിച്ചുനിര്‍ത്തുന്നതു തീക്കളിയാണെന്നു മേല്‍നോട്ടസമിതിയിലെ കേരളത്തിന്റെ പ്രതിനിധി അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം തമിഴ്നാടിനു മാത്രമാണ്. 142 അടിക്കു മുകളില്‍ ജലനിരപ്പ് ഒരു പോയിന്റ് ഉയര്‍ന്നാലും അതു കോടതിവിധിയുടെ ലംഘനമാകും.


ജലനിരപ്പ് താഴ്ത്താന്‍ കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും തമിഴ്നാട് ചെവിക്കൊള്ളുന്നില്ല. മേല്‍നോട്ടസമിതി ചെയര്‍മാന്‍ എല്‍.എ.വി. നാഥന്‍ തമിഴ്നാടിനു മുന്നറിയിപ്പു നല്‍കിയിട്ടും ഫലമില്ല. തമിഴ്നാടിന്റേതു പിടിവാശിയാണ്.

ഷട്ടര്‍ തുറന്നു കൂടുതല്‍ വെള്ളം ഒഴുക്കിയാല്‍ പെരിയാര്‍ തീരങ്ങളില്‍ നാശമുണ്ടാകും. വൈഗ അണക്കെട്ടില്‍ 37 ശതമാനം വെള്ളം മാത്രമേയുള്ളൂ. മൂന്നര ടിഎംസി വെള്ളം വൈഗയില്‍ സംഭരിക്കാം. 136 മുതല്‍ 142 അടിവരെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് എത്തുമ്പോള്‍ ഒന്നര ടിഎംസി വെള്ളമാണുണ്ടാവുക. തിങ്കളാഴ്ച മേല്‍നോട്ടസമിതി അണക്കെട്ട് സന്ദര്‍ശിക്കുമെന്നും വി.ജെ. കുര്യന്‍ പറഞ്ഞു.

മുല്ലപ്പെരിയാറില്‍ ജോയ്സ് ജോര്‍ജ് എംപിയോടൊപ്പം ഇന്നലെ സന്ദര്‍ശനം നടത്തിയ വി.ജെ. കുര്യന്‍ പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍വേ എന്നിവിടങ്ങളിലും പരിശോധന നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.