റബര്‍, മുല്ലപ്പെരിയാര്‍: സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണും
Sunday, November 23, 2014 12:01 AM IST
കൊച്ചി: റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയും മുല്ലപ്പെരിയാറും അടക്കമുള്ള സംസ്ഥാനത്തിന്റെ നീറുന്ന പ്രശ്നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോധിപ്പിക്കുന്നതിനായി സംസ്ഥാനത്തുനിന്നു സര്‍വകക്ഷി പ്രതിനിധിസംഘം പോകണമെന്നു യുഡിഎഫ് ഏകോപന സമിതി യോഗം സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഇതിനായി 25ന് തിരുവനന്തപുരത്ത് എല്ലാ പാര്‍ട്ടികളുടെയും യോഗം വിളിക്കണം.

റബര്‍ ഇറക്കുമതി പൂര്‍ണമായും നിരോധിക്കുക, റബര്‍ കര്‍ഷകരുടെ ദുഃസ്ഥിതി പരിഹരിക്കാനായി കേന്ദ്രത്തിന്റെ വിലസ്ഥിരതാ ഫണ്ടില്‍നിന്നു മതിയായ സഹായം നല്‍കുക, മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സംസ്ഥാന താത്പര്യം സംരക്ഷിക്കുക എന്നിങ്ങനെ മൂന്നു കാര്യങ്ങളാണു സര്‍വകക്ഷിസംഘം പ്രധാനമായും ആവശ്യപ്പെടുകയെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


കേന്ദ്ര വിലസ്ഥിരതാ ഫണ്ടില്‍ ആയിരത്തില്‍പ്പരം കോടി രൂപ ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. അതില്‍നിന്നു നല്ലൊരു പങ്ക് സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്കായി ലഭ്യമാക്കണമെന്നാണ് ആവശ്യം.

മുല്ലപ്പെരിയാര്‍ പ്രശ്നവും സംസ്ഥാനത്തെ പ്രതിസന്ധിയിലായ അഞ്ചുപൊതുമേഖലാ സ്ഥാപന ങ്ങളുടെ കാര്യവും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും.

മാര്‍ക്കറ്റ് വിലയെക്കാള്‍ അഞ്ചു രൂപ കിലോഗ്രാമിനു കൂട്ടി വിവിധ ഏജന്‍സികള്‍ വഴി സര്‍ക്കാര്‍ ഇപ്പോള്‍ റബര്‍ സംഭരിക്കുന്നുണ്ട്.

എഫ്എസിടി, കൊച്ചിന്‍ ഷിപ്യാര്‍ഡ് എന്നിവ ഉള്‍പ്പെടെ സംസ്ഥാനത്തെ അഞ്ചു പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇവയുടെ പുനരുദ്ധാരണത്തിനു കേന്ദ്രത്തിന്റെ സഹായം സര്‍വകക്ഷിസംഘം തേടുമെന്നും തങ്കച്ചന്‍ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.