പള്ളിക്കൂട്ടുമ്മയിലെ അപകടമരണം: കാരണമായതു വണ്ടി തട്ടിയതിനെ ചൊല്ലിയുണ്ടായ വാക്കേറ്റവും പിന്തുടരലും
Sunday, November 23, 2014 11:35 PM IST
രാമങ്കരി: ടാങ്കര്‍ ലോറിയിടിച്ച് ഇന്നോവയില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിക്കാനിടയായ അപകടം സൃഷ്ടിച്ചതു വാക്കേറ്റവും തുടര്‍ന്നുള്ള പിന്തുടരലും. എസി റോഡില്‍ പള്ളിക്കുട്ടുമ്മ ജംഗ്ഷനില്‍ വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം.

വാഴച്ചാല്‍, അതിരപ്പള്ളി ടൂറിസ്റു കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയശേഷം തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവര്‍. മങ്കൊമ്പ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ മാലിന്യം കയറ്റിവന്ന ചെറിയ ടാങ്കര്‍ ലോറി ഇന്നോവയില്‍ തട്ടിയതിനെത്തുടര്‍ന്നു നടന്ന വാക്കേറ്റവും പിന്തുടരലും പിന്നീട് അപകടത്തില്‍ കലാശിക്കുകയായിരുന്നു. വാക്കേറ്റത്തിനിടെ ടാങ്കര്‍ ലോറി മുന്നോട്ടെടുത്തു നിര്‍ത്താതെ പോയി. ടാങ്കര്‍ ലോറിയെ പിന്തുടര്‍ന്ന ഇന്നോവ പള്ളിക്കുട്ടുമ്മ ജംഗ്ഷനു സമീപം എത്തിയപ്പോള്‍ മറികടന്നു തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

മാലിന്യംകയറ്റി വരികയായിരുന്നു ടാങ്കര്‍ലോറി. അപകടത്തില്‍ കോട്ടയം കുറുമ്പനാട് കിഴക്കേറ്റ് വീട്ടില്‍ ജോര്‍ജ് തോമസിന്റെ ഭാര്യാമാതാവ് ഏലിയാമ്മ (68)ആണ് മരിച്ചത്. പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമായിപ്രവേശിപ്പിച്ചു. ചങ്ങനാശേരി ഫാത്തിമാപുരം നട്ടക്കാട് വീട്ടില്‍ ജോസഫ്(77) എലിസബത്ത്(35) പ്രിയ(40) ഹന്ന(14) മിഖായേല്‍(അഞ്ച്) ഇസബെല്ല(ഒന്ന്) എന്നിവര്‍ക്കാണ് പരിക്ക്.


ടാങ്കര്‍ലോറി ഇന്നോവയെ ഇടിച്ചു തെറിപ്പിച്ചശേഷം പ്രദേശത്തെ വൈദ്യുതി പോസ്റും തകര്‍ത്തു. ഇതു പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലാക്കി. സംഭവം അറിഞ്ഞു നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും വെളിച്ചത്തിനു തടസം നേരിട്ടതേടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ രാമങ്കരി പോലീസ് നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

അപകടത്തിന് കാരണമായ ടാങ്കര്‍ ലോറിയേയും ഡ്രൈവറെയും പിടികൂടാന്‍ പോലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.