അമ്മയുടെ കരളും തുണയായില്ല; സ്നേഹയ്ക്കു നാടിന്റെ യാത്രമൊഴി
അമ്മയുടെ കരളും തുണയായില്ല; സ്നേഹയ്ക്കു നാടിന്റെ യാത്രമൊഴി
Sunday, November 23, 2014 11:45 PM IST
മട്ടാഞ്ചേരി: കുമ്പളങ്ങി ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി സ്നേഹ പോള്‍(11) ജീവിതത്തില്‍നിന്നു വിടവാങ്ങി. കരള്‍മാറ്റല്‍ ശസ്ത്രക്രിയക്കു വിധേയയായ കുമരോത്ത് വീട്ടില്‍ പോള്‍- റീമ ദമ്പതികളുടെ മൂത്തമകള്‍ സ്നേഹയുടെ അന്ത്യം ഇന്നലെ രാവിലെ 6.55ന് ഇടപ്പള്ളി അമൃതാ ആശുപത്രിയിലായിരുന്നു.

കഴിഞ്ഞ ആറിനാണു സ്നേഹയുടെ തകരാറിലായ കരള്‍ നീക്കി അമ്മയുടെ കരള്‍ വച്ചുപിടിപ്പിച്ചത്. മണിക്കൂറുകളുടെ തീവ്രശ്രമത്തിനൊടുവിലാണു പ്രഗത്ഭരായ അഞ്ചു ഡോക്ടര്‍മാര്‍ ചേര്‍ന്നു ശസ്ത്രക്രിയ വിജയകരമായി പുര്‍ത്തിയാക്കിയത്. തുടര്‍ന്നു സുഖം പ്രാപിച്ചുവരികയായിരുന്ന സ്നേഹയെ ഇന്നലെയാണ് അത്യാഹിത വിഭാഗത്തില്‍നിന്നു മുറിയിലേക്കു മാറ്റിയത്. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഛര്‍ദ്ദിയാണു കുട്ടിയെ മരണത്തിലേക്കു തള്ളിവിട്ട തെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


മൃതദേഹം ഇന്നലെ ഉച്ചയോടെ കുമ്പളങ്ങിയിലെ വീട്ടില്‍ എത്തിച്ചു പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന സ്നേഹ പഠിച്ചിരുന്ന സെന്റ് പീറ്റേഴ്സ് യുപി സ്കൂളിലും പൊതുദര്‍ശനത്തിനുവച്ചു. സാമൂഹിക- രാഷ്ട്രീയ മേഖലകളില്‍നിന്നു നിരവധി വ്യക്തികള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയില്‍, മന്ത്രി കെ. ബാബു, കൊച്ചി മേയര്‍ ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ, ഡിസിപി മുഹമ്മദ് റഫീക്ക്, മട്ടാഞ്ചേരി എഇഒ തമ്പി, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജോസഫ് എന്നിവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. വൈകുന്നേരം അഞ്ചിനു കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളിയിലെത്തിച്ചു പള്ളി വികാരി റവ.ഫാ. ആന്റണി പുളിക്കന്റെ നേതൃത്വത്തില്‍ അന്ത്യകൂദാശക്കു നേതൃത്വം നല്കി. വന്‍ ജനാവലി സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.