സ്പിരിറ്റ് ലോറികളില്‍ കൊണ്ടുവരുന്ന പച്ചക്കറി പാതയോരത്തു തള്ളുന്നു
Tuesday, November 25, 2014 1:21 AM IST
നെടുമ്പാശേരി: അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലെ ബാറുകളിലേക്കു സ്പിരിറ്റ് എത്തിക്കുന്ന ലോറികളുടെ മുകളിലിട്ടു കൊണ്ടുവരുന്ന പച്ചക്കറി ദേശീയപാതയോരത്തു വലിച്ചെറിയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ദേശീയപാത 47ന്റെ വിവിധ ഭാഗങ്ങളില്‍നിന്നു 40 ചാക്ക് പച്ചക്കറി നാട്ടുകാര്‍ക്കു കിട്ടി. വിജനമായ ഭാഗത്തു പൊന്തക്കാടുകളിലാണു പച്ചക്കറി കണ്ടത്.

കരിയാട് കവലയ്ക്കടുത്തുനിന്ന് 20 ചാക്ക് പച്ചക്കറി കിട്ടി. ഇതു മുഴുവന്‍ അയല്‍സംസ്ഥാനങ്ങളില്‍ വിളയുന്ന ചെറിയ തരം മത്തങ്ങയായിരുന്നു. നെടുമ്പാശേരിയില്‍ പൊന്നംപറമ്പില്‍ ആള്‍താമസമില്ലാത്ത പുരയിടത്തിലെ കാട്ടില്‍നിന്ന് 20 ചാക്ക് പച്ചക്കറി കിട്ടി. ഇതില്‍ മിക്കവാറും എല്ലാ ഇനം പച്ചക്കറികളും ഉണ്ടായിരുന്നു.


ഡിസ്റലറികളില്‍നിന്നു കന്നാസുകളിലാണു സ്പിരിറ്റ് നിറച്ചുകൊണ്ടു വരുന്നത്. സ്പിരിറ്റ് കന്നാസുകള്‍ ലോറിയില്‍ കയറ്റിയശേഷം മുകളില്‍ പച്ചക്കറി ചാക്ക് നിറയ്ക്കുകയാണു പതിവ്. ചെക്ക്പോസ്റില്‍നിന്ന് ഇതു പച്ചക്കറിയായി കടത്തിക്കൊണ്ടുവരുന്നു. ബാറുകളില്‍ സ്പിരിറ്റ് ഇറക്കിയശേഷം പച്ചക്കറി വഴിയരികില്‍ ഉപേക്ഷിക്കുകയാണു പതിവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.