മറ്റു ഭാഷകളും പഠിക്കണമെന്ന ജയില്‍ ഡിജിപിയുടെ നിര്‍ദേശം നടപ്പാകുന്നില്ല
Tuesday, November 25, 2014 1:28 AM IST
കോഴിക്കോട്: മലയാളംകൂടാതെ അന്യഭാഷകള്‍കൂടി പഠിക്കാനുളള ജയില്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ ഉത്തരവ് ജയില്‍ ജീവനക്കാര്‍ നടപ്പിലാക്കുന്നില്ല. ജയിലില്‍ അന്യസംസ്ഥാനക്കാരും വിദേശീയരുമായ തടവുകാരുമായി ഇടപെടാന്‍ ജയില്‍ ജീവനക്കാര്‍ക്കു ഭാഷ പ്രശ്നമാവുന്നതിനെ തുടര്‍ന്നാണു ഡിജിപി മറ്റു ഭാഷകള്‍ പഠിക്കാന്‍ സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചത്. അടുത്ത കാലത്തായി ഇത്തരം തടവുകാരുടെ എണ്ണം കൂടിയിട്ടുണ്ട്. നിര്‍ദേശം നല്‍കി നാലു മാസമായിട്ടും ഒരു ഉദ്യോഗസ്ഥനും മറ്റു ഭാഷകള്‍ പഠിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചില്ല.


സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകള്‍ ഉള്‍പ്പെടെയുള്ളിടങ്ങളിലായി 74 വിദേശീയരും 489 അന്യസംസ്ഥാന തൊഴിലാളികളുമാണുള്ളത്. വ്യത്യസ്ത ഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നത്. പ്രതികള്‍ക്കും ജീവനക്കാര്‍ക്കും പരസ്പരം ഭാഷ മനസിലാവുന്നില്ല. ഭാഷാപ്രശ്നം ജയലിലെ ദൈനംദിന പ്രവര്‍ത്തനത്തെ വരെ ബാധിക്കുന്നുണ്ട്.

വ്യത്യസ്ത ഭാഷകള്‍ പഠിക്കാന്‍ താത്പര്യവും കഴിവുമുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ് തയാറാക്കി സമര്‍പ്പിക്കാന്‍ ജയില്‍ ഡിഐജിമാര്‍ക്കായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.