എബോള: മുന്‍കരുതലെടുത്തതായി മന്ത്രി വി.എസ്. ശിവകുമാര്‍
എബോള:  മുന്‍കരുതലെടുത്തതായി  മന്ത്രി വി.എസ്. ശിവകുമാര്‍
Tuesday, November 25, 2014 1:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും എബോള നിരീക്ഷണം ശക്തിപ്പെടുത്തിയതായും എല്ലാ ജില്ലകളിലും ദ്രുതകര്‍മ ചികിത്സാസംഘങ്ങളെ വിന്യസിച്ചതായും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. കേരളത്തില്‍ എബോള വൈറസ്ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം റസ്റ് ഹൌസില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങളനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തികഴിഞ്ഞു. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ തെര്‍മോസ്കാനര്‍, ഫ്ളാഷ് തെര്‍മോമീറ്റര്‍ മുതലായ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജനറല്‍ ആശുപത്രികളിലും ഐസൊലേറ്റഡ് വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സഹായത്തിനും സംശയദൂരീകരണത്തിനുമായി ടോള്‍ ഫ്രീ നമ്പറുകളും ഏര്‍പ്പെടുത്തി. ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകളില്‍ നിന്നും വിളിക്കാവുന്ന 1056, എല്ലാ ഫോണുകളില്‍ നിന്നും വിളിക്കാവുന്ന 0471 2552056 എന്നിവയാണ് നമ്പരുകള്‍.


യോഗത്തില്‍ ആരോഗ്യ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, എന്‍ആര്‍എച്ച്എം ഡയറക്ടര്‍ മിന്‍ഹാജ് ആലം, ആരോഗ്യ ഡയറക്ടര്‍ ഡോ. പി.കെ. ജമീല, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വി. ഗീത, ആയുര്‍വേദ ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, ഹോമിയോ ഡയറക്ടര്‍ ഡോ. കെ. ജമുന, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി. ശിവദാസ്, നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.