സ്വര്‍ണക്കപ്പ് പിന്നീടു കൈമാറും
Tuesday, November 25, 2014 1:31 AM IST
തിരൂര്‍: ശാസ്ത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റവന്യൂ ജില്ലയ്ക്കു ശാസ്ത്രോത്സവ സ്വര്‍ണക്കപ്പ് പ്രതീകാത്മകമായി നല്‍കുമെന്നും ഓര്‍ഡര്‍ നല്‍കിയ സ്വര്‍ണക്കപ്പ് പൂര്‍ത്തിയായാലുടന്‍ കൈമാറുമെന്നും സംഘാടക സമിതി അറിയിച്ചു.

കാനായി കുഞ്ഞിരാമന്‍ കോട്ടയത്തു പ്രതിമാ നിര്‍മാണത്തിന്റെ തിരക്കിലായതിനാല്‍ ശാസ്ത്രോത്സവത്തിനായി സ്വര്‍ണക്കപ്പ് നിര്‍മിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിലെ വിജയികള്‍ക്കു നല്‍കുന്നത് ഒരു കിലോ (125 പവന്‍) സ്വര്‍ണക്കപ്പാണ്. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളകളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റവന്യൂ ജില്ലയ്ക്കാണു ശാസ്ത്രോത്സവ സ്വര്‍ണക്കപ്പ് നല്‍കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ പന്ത്രണ്ടാം ക്ളാസുവരെയുള്ള വിദ്യാര്‍ഥികളില്‍നിന്നു ഒരു രൂപ സംഭാവനയായി സ്വീകരിച്ചുകൊണ്ടാണു പദ്ധതി തയാറാക്കിയത്. ഇങ്ങനെ 44 ലക്ഷത്തോളം രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നുമായി 52 സ്വര്‍ണക്കപ്പ് മോഡല്‍ ചിത്രങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലഭിച്ചു. എന്നാല്‍, ഇവയില്‍ സ്വര്‍ണക്കപ്പിന് അനുയോജ്യമായവ ഇല്ലാതിരുന്നതിനാല്‍ ചുമതല കാനായി കുഞ്ഞിരാമനു നല്‍കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.