ബാര്‍ കോഴ: ബാറുടമകള്‍ തെളിവു നല്‍കാനെത്തിയില്ല
Tuesday, November 25, 2014 1:16 AM IST
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മൊഴിയെടുക്കാന്‍ നോട്ടീസ് അയച്ച പന്ത്രണ്ടു ബാറുടമകളില്‍ വിജിലന്‍സിനു മുമ്പാകെ ഹാജരായത് ഒരാള്‍ മാത്രം. മന്ത്രി കെ.എം. മാണിക്കു പണം കൈമാറിയതായി ബിജു രമേശ് പറഞ്ഞ പേരുകാരില്‍ ആരും വിജിലന്‍സിനു മുമ്പാകെ മൊഴി നല്‍കാന്‍ എത്തിയില്ല.

രണ്ടു തവണ നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ ഇനി ഇവരുടെ മൊഴിയെടുക്കാന്‍ വിജിലന്‍സ് തയാറാകില്ല. അതേസമയം ധനമന്ത്രി കെ.എം. മാണിയുടെ മൊഴിയെടുത്തേക്കും. എന്നാല്‍ മൊഴിയെടുക്കേണ്ടത് എന്നെന്നു തീരുമാനിച്ചിട്ടില്ല. കെ.എം. മാണിയുടെ സൌകര്യം നോക്കിയായിരിക്കും മൊഴിയെടുക്കുക.

ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍, ജനറല്‍ സെക്രട്ടറി എം.ഡി. ധനേഷ്, ട്രഷറര്‍ ജേക്കബ് കുര്യന്‍, ഒരു സംസ്ഥാന നിര്‍വാഹകസമിതിയംഗം എന്നിവര്‍ ചേര്‍ന്നു മാണിക്കു പണം നല്‍കിയെന്നായിരുന്നു ബിജു രമേശ് ആരോപിച്ചത്. എന്നാല്‍ ഇവരിലാരും മൊഴി നല്‍കാന്‍ എത്തിയില്ല. കോട്ടയം സ്വദേശിയായ ബാറുടമ ചാക്കോച്ചന്‍ എന്നയാള്‍ മാത്രമാണ് ഇന്നലെ വിജിലന്‍സിനു മുമ്പാകെ എത്തിയത്. എന്നാല്‍ ഇദ്ദേഹത്തിന്റെ മൊഴിയില്‍ കാര്യമായൊന്നുമില്ലെന്നാണ് അറിയുന്നത്.


മാണിക്കു പണം നല്‍കിയതായി പറയപ്പെട്ടവരാരും വിജിലന്‍സിനു മൊഴി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മന്ത്രി മാണിയുടെ മൊഴി കൂടി രേഖപ്പെടുത്തി കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.