ബല്‍ത്തങ്ങാടിയില്‍ 293 ഏക്കര്‍ സ്ഥലം കാണിച്ച് 50 ലക്ഷം തട്ടി; രണ്ടു പേര്‍ക്കെതിരേ കേസ്
Wednesday, November 26, 2014 12:55 AM IST
ബദിയഡുക്ക(കാസര്‍ഗോഡ്): കര്‍ണാടകയിലെ ബല്‍ത്തങ്ങാടി താലൂക്കില്‍ 293 ഏക്കര്‍ സ്ഥലം കാണിച്ചു കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയില്‍ നിന്നും 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി പരാതി. ഇതുസംബന്ധിച്ച് രണ്ടു പേര്‍ക്കെതിരേ ബദിയടുക്ക പോലീസ് കേസെടുത്തു. കുംബഡാജെയിലെ എം.ഡി.ആന്റണി, ബദിയഡുക്ക ബൈകുഞ്ചെയിലെ ശാന്തിപുരം സോമനാഥന്‍ എന്നിവര്‍ക്കെതിരേയാണു കേസെടുത്തത്. കാഞ്ഞിരപ്പള്ളിയിലെ ടോം ജോസിന്റെ പരാതിയിലാണ് കേസ്.

2012 ഡിസംബറില്‍ ബല്‍ത്തങ്ങാടിയിലെ നെരിയ ഗ്രാമത്തില്‍ 293 ഏക്കര്‍ സ്ഥലം ടോം ജോസിനെ കാണിക്കുകയും ഇതിന് 25 കോടി രൂപ വില നിശ്ചയിക്കുകയും സ്ഥലത്തിന്റെ രേഖകള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഒരാളുടെ കൈവശമാണുള്ളതെന്നു ധരിപ്പിക്കുകയും ചെയ്തത്രെ. സ്ഥലം വാങ്ങുവാന്‍ തീരുമാനിച്ച ടോം ജോസ് ഇതിനായി കുംബഡാജെയിലെ ആന്റണിയുടെ വീട്ടില്‍ കൊണ്ടുപോയി 50 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു. പിന്നീട് ബന്ധപ്പെട്ടപ്പോള്‍ മറുപടി നല്‍കാതെ ആന്റണിയും സോമനാഥനും ഒഴിഞ്ഞുമാറിയെന്നും ഇതേത്തുടര്‍ന്ന് നെരിയയില്‍ നാട്ടുകാരോടു അന്വേഷിച്ചപ്പോള്‍ സ്ഥലം മറ്റൊരാളുടെ പേരിലുള്ളതാണെന്ന് അറിയുകയായിരുന്നു. ഇതോടെ താന്‍ വഞ്ചിതനായെന്നു ബോധ്യമാവുകയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു പരാതി നല്‍കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.