സുഹൃത്തിനെ കല്ലിനിടിച്ചു കൊന്ന മ്യാന്‍മര്‍ സ്വദേശിക്കു ജീവപര്യന്തം
Wednesday, November 26, 2014 12:55 AM IST
കൊച്ചി: ഹോട്ടല്‍ ജീവനക്കാരനായ സുഹൃത്തിനെ കല്ലിനിടിച്ച് കൊലപ്പെടുത്തിയ മ്യാന്‍മര്‍ സ്വദേശിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ. മ്യാന്‍മാര്‍ സ്വദേശിയായ ജോസഫിനെ കൊലപ്പെടുത്തിയ സുഹൃത്ത് തോമസിനെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ടി.എസ്.പി.മൂസത് ശിക്ഷിച്ചത്. കൊച്ചിയില്‍ 2011 ഏപ്രില്‍ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പഠനത്തിനായി മ്യാന്‍മറില്‍നിന്ന് ഇന്ത്യയിലെത്തിയ ഇരുവരും ഒഴിവുകാലത്ത് ചില്ലറ ജോലികള്‍ക്കായാണ് കൊച്ചിയിലെത്തിയത്. രണ്ടുപേരും ഒരു ഹോട്ടലിന്റെ രണ്ട് ശാഖകളിലാണ് ജോലി ചെയ്തിരുന്നത്.

തോമസും മറ്റൊരാളുമായി വഴക്കുണ്ടായതിനാല്‍ ജോസഫ്, തോമസിനെ ഇയാള്‍ ജോലി ചെയ്തിരുന്ന പാലാരിവട്ടത്തെ ഹോട്ടലിലേക്ക് കൊണ്ടുവന്നു. എന്നാല്‍, ഇവിടെ താഴ്ന്ന ജോലിയാണ് തോമസിന് കിട്ടിയത്. ഇതിന്റെ വിരോധംമൂലമാണ് തോമസ് ജോസഫിനെ കൊലപ്പെടുത്തിയത്. വാക്ക് തര്‍ക്കത്തിനൊടുവില്‍ റൂമിലുണ്ടായിരുന്ന ഇഷ്ടികയ്ക്ക് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.


തോമസിന് മാനസിക രോഗമുണ്െടന്ന് അഭിഭാഷകന്‍ വാദിച്ചെങ്കിലും ഇപ്പോള്‍ രോഗമില്ലെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി ശിക്ഷിച്ചത്. 19 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും 12 തൊണ്ടി മുതലുകളും കോടതി പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എം.എ.ജോസഫ് മണവാളന്‍ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.