ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തത ലക്ഷ്യം: മുഖ്യമന്ത്രി
ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തത ലക്ഷ്യം: മുഖ്യമന്ത്രി
Thursday, November 27, 2014 1:03 AM IST
തിരുവനന്തപുരം: പാലുത്പാദനത്തിലും വിപണനത്തിലും സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മില്‍മയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു കോ-ബാങ്ക് ടവറില്‍ സംഘടിപ്പിച്ച ദേശീയ ക്ഷീരദിനാഘോഷവും ഡോ.വര്‍ഗീസ് കുര്യന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ലോകത്തിലെ ഏറ്റവും വലിയ പാലുത്പാദക രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണു ഡോ.വര്‍ഗീസ് കുര്യനെന്നു മുഖ്യമന്ത്രി പറഞ്ഞു. ക്ഷീരവിപണന രംഗത്തു ചരിത്രം സൃഷ്ടിക്കാനും വര്‍ഗീസ് കുര്യനു സാധിച്ചെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ മില്‍മ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കു മുഖ്യമന്ത്രി ഔപചാരികമായി തുടക്കം കുറിച്ചു. മില്‍മ തയാറാക്കിയ രണ്ട് ഉത്പന്നങ്ങള്‍ ചടങ്ങില്‍ മുഖ്യമന്ത്രി വിപണിയിലിറക്കി. കട്ടത്തൈരും കപ്പില്‍ ലഭിക്കുന്ന സംഭാരവുമാണു മില്‍മ ഉപഭോക്താക്കള്‍ക്കായി പുതുതായി ഒരുക്കിയിരിക്കുന്നത്.


ക്ഷീരവികസന മന്ത്രി കെ.സി.ജോസഫ് അധ്യക്ഷനായിരുന്നു. ചടങ്ങില്‍ കെ.മുരളീധരന്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാല കുറുപ്പ്, തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ്, എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ പി.എ.ബാലന്‍ മാസ്റര്‍, മലബാര്‍ മേഖല യൂണിയന്‍ ചെയര്‍മാന്‍ കെ.എന്‍.സുരേന്ദ്രന്‍ നായര്‍, ദേശീയ ക്ഷീര വികസന ബോര്‍ഡ് ജനറല്‍ മാനേജര്‍ എം.എസ്.സയ്യദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.