നേവി ഉദ്യോസ്ഥന്റെ മാനസികാരോഗ്യം: ഹര്‍ജി എട്ടിനു പരിഗണിക്കും
Thursday, November 27, 2014 1:16 AM IST
കൊച്ചി: മനോരോഗിയായി മുദ്രകുത്തി നാവിക ഉദ്യോഗസ്ഥനെ നിര്‍ബന്ധിച്ചു ചികിത്സിപ്പിക്കുന്നുവെന്ന ഭാര്യയുടെ ഹര്‍ജി ഡിസംബര്‍ എട്ടിനു പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. നാവികസേനയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അഴിമതി കാട്ടുന്നതായി പരാതി ഉന്നയിച്ച സുനില്‍കുമാര്‍ സാഹുവിനെ മനോരോഗിയായി ചിത്രീകരിച്ചു ചികിത്സിപ്പിക്കുന്നുവെന്നു ഭാര്യ ആരതി സാഹു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

കൊച്ചിയിലെ നാവിക സേനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സാഹുവിന്റെ മാനസികാരോഗ്യം സംബന്ധിച്ചു വിദഗ്ധപരിശോധന നടത്താന്‍ ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിലേക്കു (നിംഹാന്‍സ്) കൊണ്ടുപോകണമെന്നു ജസ്റീസ് വി.കെ. മോഹ നന്‍, ജസ്റീസ് കെ. ഹരിലാല്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.


നിംഹാന്‍സിലെത്തിച്ച സാഹുവിനെ കോടതി നിര്‍ദേശം അനുസരിച്ചു പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചു പരിശോധന നടത്തി നവംബര്‍ 28നു റിപ്പോര്‍ട്ട് നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഈ സാഹചര്യത്തിലാണു നാവികസേനയ്ക്കുവേണ്ടി ഹാജരായ അസിസ്റന്റ് സോളിസിറ്റര്‍ ജനറലിന്റെ അപേക്ഷ കൂടി കണക്കിലെടുത്തു ഹര്‍ജി ഡിസംബര്‍ എട്ടിനു പരിഗണിക്കാനായി മാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.