അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തില്‍ പക്ഷിപ്പനി ബാധിച്ചു ചാകാറായ താറാവുകളെ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളില്ലാതെ നാട്ടുകാര്‍ കഴുത്തു ഞെരിച്ചു കൊന്നു കത്തിച്ചു. പുറക്കാട് മലയില്തോടു തെക്ക് പാടശേഖരത്തിലാണ് ഇന്നലെ ഉച്ചയോടെ കര്‍ഷകര്‍ മുന്നൂറോളം താറാവുകളെ തീയിട്ടു നശിപ്പിച്ചത്. പ്രദേശത്തെ രണ്ടുകുടുംബങ്ങളിലുള്ള കുട്ടികളടക്കം ഏഴുപേര്‍ക്കു പനി ഉണ്ടായ സാഹചര്യത്തിലാണ് കര്‍ഷകര്‍ ഇതിനു മുതിര്‍ന്നത്
ചത്ത താറാവുകളെ കുഴിച്ചിടാന്‍ കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ പുറക്കാട്ട് ഇടപെടല്‍ വൈകിയതിനാലാണു പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പക്ഷിപ്പനി ബാധിച്ചതും ചത്തതുമായ താറാവുകളെ വിറകു കൂട്ടി കത്തിക്കാനുള്ള നീക്കം ആരംഭിച്ചത്. അപ്പോഴേക്കും അധികൃതരുമെത്തി. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി ആനന്ദേശ്വരം മലയില്‍തോട് പാടശേഖരത്തിന്റെ ജനവാസമുള്ള റോഡരികിലാണു വിറകുകൂട്ടി പഞ്ചസാരയിട്ടും പെട്രോളും മണ്ണെണ്ണയൊഴിച്ചുമൊക്കെ കൂട്ടമായി കത്തിച്ചത്.
രാവിലെതന്നെ കര്‍ഷകര്‍ പാടത്തുനിന്നു ചത്ത താറാവുകളെയും രോഗലക്ഷണമുള്ള മറ്റു താറാവുകളേയും പാടത്തിനരികില്‍ കൂട്ടിയിട്ടു. ഇതില്‍നിന്നു ചത്ത 296 താറാവുകളെ മാറ്റിയിട്ടു കത്തിക്കുകയായിരുന്നു. സുരക്ഷാവസ്ത്രം ധരിച്ച ആറുപേര്‍ ചേര്‍ന്നാണു കത്തിക്കലിനു നേതൃത്വം നല്‍കിയത്. മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വര്‍ഗീസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.
ഇതിനിടെ, പാടശേഖരത്തു ചത്തുകിടക്കുന്ന മറ്റു താറാവുകളെ നീക്കം ചെയ്യുന്നതിനെച്ചൊല്ലി വാക്കേറ്റവുമുണ്ടായി. ഒരുവകുപ്പിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതിരുന്നതും പ്രതിഷേധത്തിനിടയാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനോ നാട്ടുകാരുടെ ആശങ്കയകറ്റാനോ ആരും എത്തിയതുമില്ല.
പാടശേഖരത്തിന്റെ പുറംബണ്ടില്‍ താമസിക്കുന്ന കുടുംബങ്ങളിലുള്ളവര്‍ക്കാണ് പനിയും വിറയലും അനുഭവപ്പെട്ടത്. ഇവരെ പഞ്ചായത്ത് പ്രസിഡന്റ് വി.സി. മധുവിന്റെ നേതൃത്വത്തില്‍ ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നിത്തലയില്‍ നിന്നു തീറ്റയ്ക്കു കൊണ്ടുവന്ന താറാവിനാണ് ആദ്യം രോഗബാധ കണ്ടത്. പല ദിവസങ്ങളിലായി ആയിരക്കണക്കിന് താറാവുകളാണു ഇവിടെ ചത്തത്. ഇതു പാടശേഖരത്തു പലയിടങ്ങളിലായി കിടക്കുകയായിരുന്നു.
കര്‍ഷകത്തൊഴിലാളികള്‍ ചേര്‍ന്നു മാസ്കും കൈയുറയും മാത്രം ഉപയോഗിച്ചാണു ചത്ത താറാവുകളെ കരക്കെത്തിച്ചത്. മണിക്കൂറുകള്‍ക്കുശേഷമാണ് ശരീരം മുഴുവനും മൂടുന്ന രീതിയിലുള്ള വസ്ത്രങ്ങളും ഗ്ളൌസും ധരിച്ച് മൃഗസംരക്ഷണ വകുപ്പ് എത്തുന്നത്. തുടര്‍ന്നു മൃഗസംരക്ഷണ വകുപ്പിലെ മൂന്നു ജീവനക്കാരും നാട്ടുകാരും ഇതു ധരിച്ചാണു ചിതയൊരുക്കി കത്തിച്ചത്.
പുറക്കാട് പഞ്ചായത്തിലെ മലയില്‍തോട് പാടശേഖരത്തില്‍ തീറ്റയ്ക്കു കൊണ്ടുവന്നത് 25,000 താറാവുകളാണ്. ഇതില്‍ അയ്യായിരത്തോളം താറാവുകളാണ് പലയിടങ്ങളിലായി ചത്തുവീണത്. രോഗം ബാധിച്ചതും ചത്തതുമായ 164 താറാവുകളെ മാത്രമാണ് ഇന്നലെ ചിതയൊരുക്കി കത്തിക്കാനായത്.
ബാക്കിയുള്ളവ ഇപ്പോഴും പാടശേഖരത്തിലും പലയിടങ്ങളിലുമായി കിടക്കുന്നുണ്ട്. ഇന്നലെ ചത്തതാറാവുകളെ എടുത്തതും കത്തിച്ചതും ശരിയായ മാര്‍ഗമല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന് തന്നെ വെളിപ്പെടുത്തിയത്.
വിദേശ രാജ്യങ്ങളില്‍ ചെയ്യുന്നതു പോലെ ആള്പാര്പ്പില്ലാത്തിടത്ത് ജെസിബി ഉപയോഗിച്ച് ആഴമേറിയ കുഴികള്‍ എടുത്ത് യന്ത്രം കൊണ്ടുതന്നെ പക്ഷിപ്പനി ബാധിച്ച താറാവുകളെ കുഴിയില്‍ ഇട്ടുമൂടണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. പാടശേഖരത്തിന്റെ പുറംബണ്ടുകളിലായി അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇതിനടുത്താണ് ചിതയൊരുക്കിയത്. നാട്ടുകാരെ ബോധവത്കരിക്കാനായി ആരും തന്നെയില്ലായിരുന്നുവെന്നും ആരോപണമുയര്‍ന്നു.
ചികിത്സ ഉറപ്പാക്കണം: ആരോഗ്യവകുപ്പ്
പത്തനംതിട്ട: അപ്പര്‍കുട്ടനാട് മേഖലയില്‍ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ കര്‍ഷകര്‍ക്കിടയില്‍ കാണപ്പെട്ട പനി ആശങ്കയ്ക്കു കാരണമായി. എന്നാല്‍, പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നുവെന്ന ആശങ്ക വേണ്െടന്നും പനി ബാധിതര്‍ ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം 200 താറാവുകള്‍ ചത്ത ആലുംതുരുത്തി അയ്യനാംവേലില് വാഴയില്‍ മത്തായിക്ക് പനി ബാധിച്ചതിനേത്തുടര്‍ന്ന് ഇന്നലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഇത് സാധാരണ പനിയാണെന്നാണ് പ്രാഥമിക നിഗമനം. കര്‍ഷകരുടെ ഇടയില്‍ ബോധവത്കരണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പക്ഷിപ്പനി ബാധിച്ചു ചത്ത താറാവുകളെ യാതൊരു മുന്‍കരുതലുമില്ലാതെ കര്‍ഷകര്‍ തന്നെ എടുത്ത് കത്തിച്ചുകളയുകയായിരുന്നു. ഇത്തരം രീതികള്‍ തുടരരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിരോധ നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്.
ജാഗ്രത വേണം; ആശങ്ക വേണ്ട: ഐഎംഎ
തിരുവനന്തപുരം: പക്ഷിപ്പനിയെക്കുറിച്ചു തികഞ്ഞ ജാഗ്രത ഉണ്ടായിരിക്കണമെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു. എന്നാല്‍, ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. എച്ച് 5 എന്‍ 1, എച്ച് 7 എന്‍ 9 എന്നീ വൈറസുകള്‍ ബാധിച്ച പക്ഷികളുമായി അടുത്തിടപഴകുന്നവരില്‍ മാത്രമാണു രോഗം ഉണ്ടാകുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2003 മുതല്‍ 2014 വരെ ലോകത്ത് 668 ആളുകള്‍ക്കു മാത്രമേ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളൂ. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരാനുള്ള സാധ്യത വളരെക്കുറവാണ്. നന്നായി പാകം ചെയ്ത മാംസവും മുട്ടയും സുരക്ഷിതമാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളില്‍ പരിഭ്രാന്തി ആവശ്യമില്ലെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു. അതേസമയം, ഇറച്ചി കൈകാര്യംചെയ്യുമ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. പക്ഷിപ്പനിക്കു കാരണമായിരിക്കുന്ന വൈറസ് ഏതു തരത്തിലുള്ളതാണെന്ന് അടിയന്തരമായി സ്ഥിരീകരിക്കണം. പക്ഷികള്‍ക്കിടയില്‍ വ്യാപനം തടയാനുള്ള അടിയന്തര നടപടിയെടുക്കണം. മനുഷ്യരിലേക്കു രോഗം പകരുന്നില്ലെന്ന് ഉറപ്പാക്കാന്‍ രോഗബാധിത പ്രദേശങ്ങളില്‍ ആരോഗ്യ സര്‍വേ നടത്തണം. രോഗപ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി നടപ്പിലാക്കണം. ഏകോപന സമിതിയെയും ദ്രുതകര്‍മസേനയെയും സജ്ജമാക്കണം. പ്രതിരോധ ചികിത്സാമരുന്നുകളും പ്രതിരോധ ചികിത്സാ ഉപകരണങ്ങളും ലഭ്യമാണെന്ന് ഉറപ്പു വരുത്തണം.
പക്ഷിപ്പനി പ്രതിരോധിക്കാന്‍ ഊര്‍ജിതമായ കര്‍മപരിപാടി ഐഎംഎ നടപ്പിലാക്കും. ഐഎംഎ റിസര്‍ച്ച് സെല്‍ കണ്‍വീനര്‍ ഡോ. മുഹമ്മദ് ഷാഫി, കമ്യൂണിറ്റി മെഡിസിനിലെ ഡോ. രതീഷ് എന്നിവരടങ്ങുന്ന വിദഗ്ധ സമിതി സംഭവസ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഐഎംഎയുടെ 103 ബ്രാഞ്ചുകള്‍ക്കും ലോകാരോഗ്യ സംഘടന തയാറാക്കിയ ശാസ്ത്രീയ വിവരങ്ങള്‍ വിതരണം ചെയ്തുകഴിഞ്ഞു. ഡോക്ടര്‍മാര്‍ക്കു പ്രത്യേ ക പരിശീലന പരിപാടിയും സംഘടിപ്പിക്കും. പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗവും ദ്രുതകര്‍മവിഭാഗവും അടിയന്തരഘട്ടം നേരിടാന്‍ സജ്ജമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ഊര്‍ജിത പരിപാടികളിലൂടെ പക്ഷിപ്പനി നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഐഎംഎ പ്രതീക്ഷ പ്രകടിപ്പിച്ചു.
തിരുവല്ല ആലുംതുരുത്തിയില്‍ പക്ഷിപ്പനി
തിരുവല്ല: അപ്പര്‍കുട്ടനാട് മേഖലയിലെ തിരുവല്ല താലൂക്കിലെ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ആലുംതുരുത്തി മേഖലയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതിനു പിന്നില്‍ പക്ഷിപ്പനിയെന്നു സ്ഥിരീകരിച്ചു. മേഖലയില്‍ മൃഗസംരക്ഷണ ആരോഗ്യവകുപ്പുകളുടെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങി. കര്‍ഷകര്‍ക്കിടെയില്‍ ബോധവത്കരണം നടത്തുന്നതിനോടൊപ്പം താറാവുകളെ കൊല്ലാനും തുടങ്ങി.
പെരിങ്ങര ആലുംതുരുത്തിയില്‍ ഇരുന്നൂറോളം താറാവുകള്‍ രണ്ടുദിവസമായി ചത്തൊടുങ്ങിയിരുന്നു. ആലുംതുരുത്തി അയ്യനാംവേലില് വാഴയില്‍ മത്തായിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 850 താറാവുകളില്‍ 200 എണ്ണമാണ് ചത്തത്.
തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി രോഗ നിര്‍ണയത്തിനു പിന്നാലെ പക്ഷിരോഗ നിര്ണയകേന്ദ്രവും അടച്ചിരുന്നു. പരിശോധനയ്ക്കാവശ്യമായ കിറ്റുകള്‍ ലഭ്യമാക്കുകയും ജീവനക്കാരുടെ സുരക്ഷയ്ക്കാവശ്യമായ സാമഗ്രികള്‍ എത്തിക്കുകയും ചെയ്തെങ്കില്‍ മാത്രമേ കേന്ദ്രം തുറക്കാനാകൂവെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. ഇവ എത്തിച്ചതോടെ ഇന്നലെ മുതല്‍ പക്ഷിരോഗ നിര്ണയകേന്ദ്രത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.
പക്ഷിപ്പനി സ്ഥിരീകരിച്ച പെരിങ്ങര പഞ്ചായത്തിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ വളര്‍ത്തുപക്ഷികളെയും നശിപ്പിക്കാനായി 10 സ്ക്വാഡുകളെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍ ഇവര്‍ക്കാവശ്യമായ പ്രതിരോധ മരുന്ന്, വസത്രങ്ങള്‍ എന്നിവ പൂര്‍ണമായി ലഭ്യമായിട്ടില്ല. ഇതോടെ സ്ക്വാഡുകളുടെ എണ്ണം അഞ്ചായി കുറച്ചു.
ആദ്യം മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനവും ബോധവത്കരണവും നടത്തും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് ബോധവത്കരണം നടത്തുന്നത്. പക്ഷികളെ നശിപ്പിക്കുന്ന സ്ക്വാഡില്‍ മൃഗസംരക്ഷണവകുപ്പുദ്യോഗസ്ഥരും റവന്യു, പോലീസ് ഉദ്യോഗസ്ഥരുമാണുള്ളത്. താറാവുകളെ കഴുത്തു ഞെരിച്ചാണു കൊന്നു തുടങ്ങിയത്. താറാവുകള്‍ക്കു മാത്രമാണു സര്‍ക്കാര്‍ നഷ്ടപരിഹാരം നിശ്ചയിച്ചു നല്‍കിയത്. വളര്‍ത്തുപക്ഷികളുടെ കൂട്ടത്തില്‍ കോഴി, കാട തുടങ്ങിയവയും ഉള്‍പ്പെടുന്നു. ഇവയെ കൊല്ലേണ്ടിവന്നാല് നഷ്ടപരിഹാരം എത്രയായിരിക്കുമെന്ന് നിശ്ചയിക്കാത്തതും ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ അപ്പര്‍കുട്ടനാട് മേഖലയിലെ പെരിങ്ങര, നെടുമ്പ്രം, നിരണം ഗ്രാമപഞ്ചായത്തുകളില്‍ നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. റവന്യു ഉദ്യോഗസ്ഥര്‍ ഇന്നു സ്ഥലസന്ദര്‍ശനം നടത്തും. ഇന്ന് മന്ത്രി അടൂര്‍ പ്രകാശ് പുളിക്കീഴ് ബ്ളോക്ക് ഓഫീസില്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.
നാലായിരം താറാവുകള്‍ ചത്തൊടുങ്ങി; ഷാജിയുടെ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍
ചങ്ങനാശേരി: പക്ഷിപ്പനിയെത്തുടര്ന്നു നാലായിരത്തോളം താറാവുകള്‍ ചത്തൊടുങ്ങി. ഇതോടെ പറാല്‍ ചേരിക്കല്‍ ഷാജിയുടെയും കുടുംബത്തിന്റെയും പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍വീണു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണു ഷാജിയുടെ കൃഷിയിടത്തിലെ താറാവുകള്‍ ചത്തുവീണത്. വട്ടംകറങ്ങി ചിറകിട്ടടിച്ച് ഒന്നുരണ്ട് താറാവുകള്‍ തലകുത്തി വീഴുന്ന കാഴ്ചകണ്ടു ഷാജി ആദ്യം കാര്യമാക്കിയില്ല. പിന്നീട് നൂറുകണക്കിന് താറാവുകള്‍ കൂട്ടത്തോടെ ചത്തുവീഴുകയായിരുന്നു. ആകെ ആറായിരം താറാവുകളാണ് ഷാജിക്കുണ്ടായിരുന്നത്.
20 രൂപ പ്രകാരമാണ് ഷാജി ആറായിരം താറാവിന് കുഞ്ഞുങ്ങളെ വാങ്ങിയത്. ക്രസ്മസ്, ന്യൂഇയര്‍ ആഘോഷ സീസണില്‍ വിറ്റഴിക്കുന്നതിനു വേണ്ടിയാണ് ഇവയെ വളര്‍ത്തിയത്. തീറ്റയ്ക്കും മരുന്നിനും കൂലിക്കാര്ക്കുമായി ലക്ഷക്കണക്കിന് രൂപ ചെലവായി. നൂറുദിവസം വളര്‍ച്ച പിന്നിട്ടപ്പോഴാണ് ഷാജിയുടെ ഫാമിലെ താറാവുകള്‍ ചത്തുവീണത്. പറാലിലുള്ള കടമ്പാടം, ഓടോറ്റി പാടശേഖരങ്ങളിലും മാന്നാറിലുള്ള വള്ളക്കാലി പാടശേഖരങ്ങളിലും ഈ ഭാഗങ്ങളിലുള്ള ആറുകളിലും തോടുകളിലുമായാണ് ഷാജി താറാവുകളെ തീറ്റിവളര്ത്തിയിരുന്നത്.
വള്ളക്കാലി ഭാഗത്ത് പാടശേഖരങ്ങളില്‍ വളര്‍ത്തിയിരുന്ന താറാവുകള്‍ക്കാണ് ആദ്യം രോഗം പിടിപെട്ടത്. ചത്ത നാലായിരം താറാവുകളെ അവിടെ തന്നെ കുഴിച്ചിട്ടു. രോഗം ബാധിച്ച ആയിരത്തോളം താറാവുകളെ വള്ളക്കാലിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ഞൂറോളം താറാവുകളാണ് ഇപ്പോള്‍ ഷാജിയുടെ പറാലിലുള്ള വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തുള്ളത്. ഇവയും ചത്തുവീണുകൊണ്ടിരിക്കുകയാണ്. മുപ്പതുവര്‍ഷമായി താറാവ് കൃഷിയിലൂടെ ഉപജീവനം നടത്തുന്നയാളാണ് ഷാജി. ഇത്രയും വ്യാപകമായ രീതിയില്‍ താറാവുകള്‍ ചത്തൊടുങ്ങിയത് ഇപ്പോഴാണെന്നും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം നേരിട്ടിരിക്കുന്നതെന്നും ഷാജി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി രോഗം ബാധിച്ച താറാവുകളുടെ രക്തസാമ്പിളുകളും മറ്റും ശേഖരിച്ചതായി ഷാജി പറഞ്ഞു.
കാലടിയില്‍ താറാവുകള്‍ ചത്തുപൊങ്ങി
കാലടി: എറണാകുളം ജില്ലയില്‍ മഞ്ഞപ്ര, കാലടി ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ കുഴിയംപാടത്ത് പാടത്തും തോട്ടിലുമായി വളര്‍ത്തിവന്ന താറാവുകളില്‍ 30 എണ്ണം ചത്തു. താറാവുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ആരോഗ്യവകുപ്പിനെയും മൃഗസംരക്ഷണ വകുപ്പിനെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പക്ഷിപ്പനി ബാധിച്ചാണോ താറാവുകള്‍ ചത്തതെന്നു സ്ഥിരീകരിച്ചിട്ടില്ല. അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചത്ത താറാവുകളില്‍നിന്നും രോഗല ക്ഷണമുള്ള താറാവുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം പാലോട് വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. സന്ധ്യ ജി. നായര്‍ പറഞ്ഞു. ലാബ് റിപ്പോര്‍ട്ടു കിട്ടിയാലേ രോഗനിര്‍ണയം സാധ്യമാകൂ.
വര്‍ഷങ്ങളായി താറാവുകൃഷി നടത്തിവരുന്ന മഞ്ഞപ്ര തുമ്പാലന് പൌലോസിന്റെ താറാവുകളാണു ചത്തത്. കരിങ്ങാലിക്കാട് മുതല്‍ കുഴിയംപാടം വരെയുള്ള പാടത്തും തോട്ടിലുമാണു താറാവുകളെ വളര്‍ത്തുന്നത്. 400 താറാവുകള്‍ ഉണ്ടായിരുന്നതില്‍ 150 താറാവുകള്‍ ഇതിനകം ചത്തിട്ടുണ്െടന്നും എന്നാല്‍, ഒറ്റയടിക്ക് ഇത്രയധികം താറാവുകള്‍ ചത്തത് ആദ്യമായാണെന്നും പൌലോസ് പറഞ്ഞു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് വെറ്ററിനറി സര്ജന് ഡോ. ദേവരാജന്റെ നേതൃത്വത്തില്‍ ഡോ. സാജന്, ഡോ. സജികുമാര്‍, ഡോ. ജോമോന് ചെറിയാന് എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് താറാവില്‍ നിന്നു സാമ്പിളുകള്‍ ശേഖരിച്ചത്.
പക്ഷിപ്പനി സാധ്യത നിലനില്‍ക്കുന്നതിനാല്‍ കുഴിയംപാടം തോട്ടില്‍ കുളിക്കുന്നതും വസ്ത്രം കഴുകുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പ്രദേശത്തെ മുഴുവന്‍ താറാവുകളെയും കൂട്ടിലടച്ചു നിരീക്ഷിക്കാനും മരുന്നു നല്‍കാനും മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്കി. ചത്ത താറാവുകളെ പെട്രോള്‍ ഒഴിച്ചു തീയിട്ടു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സാബു പറഞ്ഞു.
അതേസമയം, ജില്ലയിലെ കോഴി, താറാവ് വളര്‍ത്തുകേന്ദ്രങ്ങള്‍ കണ്െടത്തി അവിടെ ജോലിചെയ്യുന്ന ആളുകള്‍ക്ക് ആവശ്യമായ രോഗപ്രതിരോധ മരുന്നുങ്ങള്‍ വിതരണം ചെയ്യാന്‍ ആരോഗ്യവകുപ്പ് ഊര്‍ജിത നടപടി തുടങ്ങി.
നഷ്ടപരിഹാരം 300 രൂപയാക്കണമെന്ന് താറാവുകര്ഷകയോഗം
ആലപ്പുഴ: പക്ഷിപ്പനി ബാധിച്ചു ചത്തുപോയതും രോഗനിയന്ത്രണത്തിനായി കൊന്നുനശിപ്പിക്കുന്നതുമായ താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം 300 രൂപയായും രണ്ടുമാസത്തില്‍ താഴെ പ്രായമുള്ളവയ്ക്കു 150 രൂപയായും വര്‍ധിപ്പിക്കണമെന്നു കുട്ടനാട് വികസനസമിതിയുടെ നേതൃത്വത്തില്‍ നടന്ന താറാവുകര്‍ഷകരുടെ യോഗം ആവശ്യപ്പെട്ടു.
ക്രിസ്മസ് വിപണി മുന്നില്‍കണ്ടു ബാങ്കു വായ്പ എടുത്തും നാലഞ്ചുമാസം കഷ്ടപ്പെട്ടും സംരക്ഷിച്ചു വളര്‍ത്തിയ താറാവുകളെ നശിപ്പിക്കാന്‍ മനസില്ലാമനസോടെ കര്‍ഷകര്‍ നിര്‍ബന്ധിതരാകുകയാണ്.
അതുകൊണ്ട് ലാഭം ഉള്‍പ്പെടെ കര്‍ഷകര്‍ക്കു കിട്ടാവുന്ന വിലയാണു നഷ്ടപരിഹാരമായി കിട്ടേണ്ടതെന്നും സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും വിലയ്ക്കുവാങ്ങി നശിപ്പിക്കുന്നതായി കര്‍ഷകര്‍ക്കു തോന്നണമെന്നും കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ പറഞ്ഞു. നഷ്ടപരിഹാരത്തുക അനിശ്ചിതമായി മാസങ്ങളോളം നീണ്ടുപോകുന്ന പതിവുരീതി പാടില്ല. ഏഴുദിവസത്തിനകം താറാവുകര്ഷകര്ക്കു നഷ്ടപരിഹാരം ലഭിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
നെല്‍പ്പാടങ്ങളിലും ജലാശയങ്ങളിലും കിടക്കുന്ന താറാവുകളെ കര്‍ഷകരുടെ അറിവും സമ്മതവുമില്ലാതെ കൊന്നൊടുക്കുന്നതു തടയണം. കൊല്ലാന്‍ എടുക്കുന്ന താറാവിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്കു രസീതു നല്‍കണമെന്നും ഫാ. പീലിയാനിക്കല്‍ പറഞ്ഞു.
താറാവുകര്‍ഷകരുടെ ബാങ്കുവായ്പ എഴുതിത്തള്ളുകയും പുനര്‍വായ്പ അനുവദിക്കുകയും വേണമെന്നും താറാവുകര്ഷകയോഗം ആവശ്യപ്പെട്ടു. ഔസേപ്പച്ചന് ചെറുകാട്, നൈനാന്തോമസ്, ജിമ്മിച്ചന്‍ നടുച്ചിറ, ജോസ് ചുങ്കപ്പുര, താറാവുകര്ഷകരായ ബെന്നിച്ചന് പുലിമുഖം, മനോജ് പട്ടുപുരയ്ക്കല്, ജോസായി വെണ്ണാലില്‍, റോയി പട്ടുപുരയ്ക്കല്, ജിജി വെളുത്തുരുത്തേല്, മത്തച്ചന് വൈപ്പിശേരി എന്നിവര്‍ പ്രസംഗിച്ചു.
മനുഷ്യരിലേക്കു പടരാനുള്ള സാധ്യത വിരളമെന്ന് കേന്ദ്രസംഘം
ആലപ്പുഴ: പക്ഷിപ്പനിയെക്കുറിച്ച് അമിതമായ ഭീതി വേണ്െടന്നു കേന്ദ്രസംഘം. പനി മനുഷ്യരിലേക്കു പടരാന്‍ സാധ്യത തീരെ കുറവാണെന്നാണ് സംഘത്തിന്റെ നിഗമനം. കേരളത്തിന്റെ രോഗപ്രതിരോധ നടപടികളില്‍ പൂര്‍ണ തൃപ്തിയുണ്െടന്നു വ്യക്തമാക്കിയ ഇവര്‍ കുട്ടനാട്ടിലെ പക്ഷിപ്പനി ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി. കര്‍ഷകരെ നേരില്‍ കണ്ട് സംസാരിച്ചു.
പക്ഷിപ്പനി റിപ്പോര്‍ട്ടു ചെയ്ത പ്രദേശത്തിന്റെ മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ ജൂണിയര്‍ ഹെല്‍ത്ത് നഴ്സുമാരുടെയും ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും ആശാ വര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങി ആരോഗ്യവിവരം റിപ്പോര്‍ട്ടു ചെയ്യാന്‍ കേന്ദ്രസംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിവസവും ഈ റിപ്പോര്‍ട്ട് ഡിഎംഒയ്ക്കു കൈമാറണം.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് (എന്‍സിഡിസി) അഡീഷണല്‍ ഡയറക്ടര്‍ ഡോ. അഗര്‍വാള്‍, ന്യൂഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോ. ദേശ് ദീപക് എന്നിവരാണ് ഇന്നലെ ആലപ്പുഴയിലെത്തിയത്. എന്‍സിഡിസി ജോയിന്റ് ഡയറക്ടര്‍ ഡോ. സന്തോഷ് കര്മക് ഇന്ന് എത്തിച്ചേരും. കുട്ടനാട്ടിലെ കൈനകരി ഉള്‍പ്പെടെ മൂന്നിടങ്ങളിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫിയ ബീവിക്കൊപ്പം സംഘം സന്ദര്‍ശനം നടത്തിയത്. വിശദാംശങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കാന്‍ സംഘം തയാറായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.