യുവതിയെ ചാക്കില്‍ കെട്ടി പുഴയില്‍ തള്ളിയ പ്രതിയെ തിരിച്ചറിഞ്ഞു
യുവതിയെ ചാക്കില്‍ കെട്ടി പുഴയില്‍ തള്ളിയ പ്രതിയെ തിരിച്ചറിഞ്ഞു
Thursday, December 18, 2014 12:23 AM IST
കൊടുങ്ങല്ലൂര്‍: യുവതിയെ അബോധാവസ്ഥയിലാക്കി ചാക്കില്‍ കെട്ടി പുഴയില്‍ തള്ളി കൊന്ന സംഭവത്തില്‍ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. കായംകുളം വലിയവീട്ടില്‍ കിഴക്കേതില്‍ സുലൈമത്ത് മകന്‍ ഷാജിയെന്ന ഷാജഹാനാ(40)ണു യുവതിയെ കൊലപ്പെടുത്തിയതെന്നാണു പോലീസിന്റെ കണ്െടത്തല്‍.

ലോട്ടറിവില്പനക്കാരനായ ഇയാള്‍ നിരവധി മോഷണക്കേസുകളിലും കുത്തുകേസിലും അടിപിടിക്കേസുകളിലും പ്രതിയാണെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന കൊടുങ്ങല്ലൂര്‍ സിഐ കെ.ജെ.പീറ്റര്‍ പറഞ്ഞു. പ്രതിയെ പിടികൂടാന്‍ പോലീസ് സംസ്ഥാന വ്യാപക തെരച്ചില്‍ ആരംഭിച്ചു. സംസ്ഥാനത്തിനു വെളിയിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്കു തക്കതായ പാരിതോഷികം നല്കുമെന്നും സിഐ പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 15ന് ഉച്ചയ്ക്കു 12.30ഓടെയാണ് കോട്ടപ്പുറം കായലില്‍ മുസിരിസ് തീരത്തെ ആംഫി തിയേറ്ററിനു മുന്‍വശത്തു കൈകാലുകള്‍ കെട്ടിവരിഞ്ഞു ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം പുറത്തെടുത്തു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടത്തിനുശേഷം ആളെ തിരിച്ചറിയാന്‍ കഴിയാതെ പൊതുശ്മശാനത്തില്‍ സംസ്കരിക്കുകയായിരുന്നു.


ആഴ്ചകള്‍ക്കു ശേഷമാണു കൊല്ലം ചവറ സ്വദേശി തൈക്കൂട്ടത്തില്‍ ദാമോദരന്റെ മകള്‍ ബേബി(40)യാണു കൊല്ലപ്പെട്ടതെന്നു പോലീസ് കണ്െടത്തിയത്.

പറവൂരിലും കൊടുങ്ങല്ലൂരിലും ലോട്ടറിക്കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്ന ബേബിക്കു ലോട്ടറിവില്പനക്കാരനായ പ്രതി വിവാഹവാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലായി ഒരുമിച്ചു താമസിച്ചുവരികയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.