ബാര്‍ കോഴ: വിജിലന്‍സ് വീണ്ടും ബിജു രമേശിന്റെ മൊഴിയെടുത്തു
ബാര്‍ കോഴ: വിജിലന്‍സ് വീണ്ടും ബിജു രമേശിന്റെ മൊഴിയെടുത്തു
Saturday, December 20, 2014 12:23 AM IST
തിരുവനന്തപുരം: ബാറുകളുടെ ലൈസന്‍സ് പുതുക്കല്‍ മന്ത്രിസഭയില്‍ വരുന്നതിനു മുമ്പ് താനുള്‍പ്പെടെ ബാറുടമാ അസോസിയേഷന്‍ സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നു ബിജു രമേശ് വിജിലന്‍സിനു മൊഴി നല്‍കി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചു കെ.എം. മാണി ഉള്‍പ്പെടെ മറ്റു മന്ത്രിമാരെ കണ്െടന്നും മൊഴിയില്‍ പറയുന്നു.

ബാര്‍കോഴ കേസില്‍ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തശേഷം ഇന്നലെ ആദ്യമായി നടത്തിയ മൊഴി രേഖപ്പെടുത്തലായിരുന്നു ബിജു രമേശില്‍നിന്ന്. വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പി ആയ ആര്‍. സുകേശനാണു മൊഴിയെടുത്തത്.

ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും ബാര്‍ ഉടമകളുമായ 22 പേരാണു വിവിധ ഘട്ടങ്ങളിലായി മന്ത്രിമാരെ കണ്ടത്. ഇവരുടെ പേരുവിവരവും ബിജു വിജിലന്‍സിനു കൈമാറിയിട്ടുണ്ട്. മന്ത്രി കെ.എം. മാണിക്കു മൂന്നു ഘട്ടങ്ങളിലായി ഒരു കോടി രൂപ നല്‍കിയെന്ന മൊഴി ഇന്നലെയും ആവര്‍ത്തിച്ചു.


ബിജു രമേശ് പരാമര്‍ശിച്ച 22 ബാറുടമകളുടെയും മൊഴിയായിരിക്കും ഇനി രേഖപ്പെടുത്തുക. അതിനു ശേഷമായിരിക്കും തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുക.

ബിജുവിനെ ഇന്നലെ പൂജപ്പുരയിലെ വിജിലന്‍സ് ഓഫീസിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. വൈകുന്നേരം നാലിന് ആരംഭിച്ച മൊഴിയെടുപ്പു ആറര വരെ നീണ്ടു. ഇതിനിടെ നാലു മന്ത്രിമാര്‍ക്കുകൂടി കോഴ നല്‍കിയെന്ന് ബിജു രമേശ് ഇന്നലെ ഒരു ടെലിവിഷന്‍ ചാനലിനോടു പറഞ്ഞു. ഇതിന്റെ തെളിവുകള്‍ വിജിലന്‍സിനു കൈമാറുമെന്നും ബിജു അറിയിച്ചു. മദ്യനയത്തില്‍ ചില ഇളവുകള്‍ വരുത്തിയെങ്കിലും കേസുമായി മുന്നോട്ടു പോകുമെന്നും ബിജു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.