സൂപ്പര്‍ ക്ളാസ് പെര്‍മിറ്റ്: സര്‍ക്കാരിനു വിമര്‍ശനം
സൂപ്പര്‍ ക്ളാസ് പെര്‍മിറ്റ്: സര്‍ക്കാരിനു വിമര്‍ശനം
Saturday, December 20, 2014 1:00 AM IST
കൊച്ചി: സംസ്ഥാനത്ത് ഫാസ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ ക്ളാസ് വിഭാഗത്തില്‍പ്പെടുന്ന സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതിയുടെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ വൈകുന്നതു സ്വകാര്യ ബസുടമകളെ സഹായിക്കുന്നതിനു കാരണമാകുമെന്നു ഹൈക്കോടതി പറഞ്ഞു. സംസ്ഥാനത്ത് ഫാസ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ ക്ളാസ് വിഭാഗത്തില്‍പ്പെടുന്ന സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റ് പുതുക്കി നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരേ കേരള സ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

ഇന്നലെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കവെ നടപടി സ്വീകരിക്കുന്നതിനു സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. മണ്ഡല കാലത്ത് കൂടുതല്‍ യാത്രക്കാര്‍ സംസ്ഥാനത്തേക്ക് എത്തിച്ചേരുമെന്നതിനാല്‍ തന്നെ വേഗത്തില്‍ തീരുമാനം എടുക്കണമായിരുന്നുവെന്നു കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നിസഹകരണം മൂലം കോടതി നേരത്തെ നല്‍കിയ ഉത്തരവുകള്‍ക്ക് ഫലമില്ലാതെയാവുമെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഗതാഗതസൌകര്യം ഉറപ്പാക്കുന്ന തരത്തില്‍ എല്ലാ റൂട്ടുകളിലും അനുബന്ധ റൂട്ടുകളിലും സര്‍വീസ് നടത്തുന്നതിനു കെഎസ്ആര്‍ടിസിക്കു കഴിയുമെന്നു ഗതാഗത സെക്രട്ടറിക്കു ബോധ്യമായാല്‍ സൂപ്പര്‍ ക്ളാസ് വിഭാഗത്തില്‍പ്പെടുന്ന സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടതില്ലെന്നു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.


സൂപ്പര്‍ ക്ളാസ് വിഭാഗത്തില്‍പ്പെടുന്ന സ്വകാര്യ മേഖലയിലെ ഫാസ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്, സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എക്പ്രസ്, ലക്ഷ്വറി ബസുകള്‍ എന്നിവയ്ക്കു സംസ്ഥാനത്തു സര്‍വീസ് നടത്തുന്നതിനു നല്‍കിയിരുന്ന അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. നിലവിലുള്ള പെര്‍മിറ്റ് പുതുക്കിനല്‍കേണ്ടതില്ലെന്നും ഈ വിഭാഗത്തില്‍ കെഎസ്ആര്‍ടിസി മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നും സര്‍ക്കാര്‍ നിലപാടു സ്വീകരിച്ചു. സൂപ്പര്‍ വിഭാഗത്തില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്കു പ്രയോജനം ലഭിക്കുന്ന തരത്തില്‍ കഴിഞ്ഞ ജൂലൈ 16നാണു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണു നടപടിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയുടെ 50 ശതമാനം സര്‍വീസുകള്‍ സൂപ്പര്‍ ക്ളാസ് സര്‍വീസ് ആക്കി മാറ്റുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലൈ 17നു തന്നെ വിജ്ഞാപനം റദ്ദാക്കി സ്വകാര്യ ബസുകള്‍ക്കു താല്‍ക്കാലിക പെര്‍മിറ്റു നല്‍കുന്നതിനു ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി തീരുമാനമെടുത്തു. ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയുടെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.