ജാതി പറഞ്ഞ് ആക്ഷേപം: വീരമണികണ്ഠന്‍ ദേശീയ കമ്മീഷനു പരാതി നല്‍കി
Sunday, December 21, 2014 11:56 PM IST
തിരുവനന്തപുരം: ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും വീടുകയറി ആക്രമണം നടത്തുകയും ചെയ്തുവെന്നു ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല പ്രോ- വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന്‍ ദേശീയ എസ്സി- എസ്ടി കമ്മീഷനു പരാതി നല്‍കി.

രണ്ടു മുന്‍ സിന്‍ഡിക്കറ്റ് അംഗങ്ങള്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തില്‍ വച്ചു തന്നെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചുവെന്നാണു പരാതി. തുടര്‍ന്നു വീടിനു നേരേ ആക്രമണം ഉണ്ടായി. ഇതിനുശേഷം കന്റോണ്‍മെന്റ് പോലീസ് സ്റേഷനിലും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. തുടര്‍ന്നു ഡിജിപിക്കു പരാതി നല്‍കിയിട്ടും നിയമനടപടി സ്വീകരിക്കാന്‍ പോലീസ് തയാറായില്ല.

മുന്‍ സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ പലപ്പോഴും തന്നെ ഭീഷണിപ്പെടുത്തി വരുന്നു. തുടര്‍ന്നു വീടിനു നേരേയും അക്രമമുണ്ടായി. അക്രമത്തില്‍ മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജ്യോതികുമാര്‍ ചാമക്കാല, ആര്‍.എസ്. ശശികുമാര്‍ എന്നിവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.


തന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതി നല്‍കി മാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമുണ്ടായി. സര്‍വകലാശാലയ്ക്കു നേരേയുണ്ടായ അക്രമത്തില്‍ ചില സിന്‍ഡിക്കറ്റ് അംഗങ്ങള്‍ക്കു ബന്ധമുള്ളതിന്റെ തെളിവായി സര്‍വകലാശാലയിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ സിഡി പോലീസിനു കൈമാറിയിട്ടും നടപടിയുണ്ടായില്ല. അക്രമികളില്‍നിന്നു സംരക്ഷണം നല്‍കാന്‍ നിര്‍ദേശമുണ്ടാകണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണു പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.