ജനങ്ങളെ ബാറുടമകള്‍ക്കു തീറെഴുതി: മദ്യനിരോധന സമിതി
Sunday, December 21, 2014 12:15 AM IST
തലശേരി: സംസ്ഥാനത്തെ ജനങ്ങളെ ബാറുടമകള്‍ക്കു തീറെഴുതിക്കൊണ്ടു ബാര്‍ മാഫിയയ്ക്കു മുന്നില്‍ സര്‍ക്കാര്‍ സമ്പൂര്‍ണമായി കീഴടങ്ങിയിരിക്കുകയാണെന്നു കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഫാ. തോമസ് തൈത്തോട്ടം. ജനതാത്പര്യത്തെ അട്ടിമറിച്ചുകൊണ്ടാണോ സര്‍ക്കാര്‍ മദ്യനയത്തെ കുറ്റമറ്റതാക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു. സര്‍ക്കാരിന്റെ സമ്പൂര്‍ണ മദ്യനിരോധന നയത്തില്‍നിന്നുമുള്ള വ്യതിയാനം ബാറുടമകളുടെ ഭീഷണിയും പ്രലോഭനവും കാരണമാണെന്നു പൊതുജനം സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. മദ്യമുതലാളിമാര്‍ക്കു സംരക്ഷണം നല്‍കുന്നതാണു സര്‍ക്കാരിന്റെ മദ്യനയം.


മദ്യനിരോധനത്തിന്റെ എക്കാലത്തേയും അനിഷേധ്യ നേതാവായിരുന്ന മഹാത്മാഗാന്ധിയുടെ പൈതൃകം പേറുന്ന കോണ്‍ഗ്രസുകാരും മദ്യത്തെ അടിമുടി എതിര്‍ക്കുന്ന വിശുദ്ധ ഖുറാനില്‍ വിശ്വസിക്കുന്ന മുസ്ലിംലീഗുകാരും നേതൃത്വം കൊടുക്കുന്ന യുഡിഎഫ് ഗവണ്‍മെന്റ് ആദര്‍ശങ്ങളും ജനതാത്പര്യങ്ങളും മദ്യകുത്തകകള്‍ക്കു പണയം വയ്ക്കരുത്. മദ്യനിരോധനനയത്തില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങുകയാണെങ്കില്‍ ജനങ്ങള്‍ സംഘടിച്ചു ശബ്ദിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.