ലിബിയയില്‍നിന്നു 58 നഴ്സുമാര്‍കൂടി നാട്ടിലെത്തി
ലിബിയയില്‍നിന്നു 58 നഴ്സുമാര്‍കൂടി നാട്ടിലെത്തി
Monday, December 22, 2014 12:17 AM IST
കൊണ്േടാട്ടി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍നിന്നു തൊഴിലുപേക്ഷിച്ചു ജീവനും കൊണ്ടു രക്ഷപ്പെട്ട 58 മലയാളി നഴ്സുമാര്‍ ദുബായ് വഴി ജന്മനാട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാവിലെയും രാത്രിയിലുമായി രണ്ടുസംഘമായി കരിപ്പൂരിലാണു നഴ്സുമാര്‍ വിമാനം ഇറങ്ങിയത്. ഇവരെ നോര്‍ക്ക റൂട്ട്സിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചു.

ഇവര്‍ ടുണീഷ്യയിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് കരിപ്പൂരിലെത്തിയത്. വന്നവരില്‍ ഭൂരിഭാഗവും കോട്ടയം, മാവേലിക്കര, കൊട്ടാരക്കര, പിറവം, അങ്കമാലി, പുതുപ്പള്ളി, എറണാകുളം സ്വദേശികളാണ്. കോഴിക്കോട്, കണ്ണൂര്‍, വയനാട് സ്വദേശികളും കൂട്ടത്തിലുണ്ട്. ഇന്നലെ രാവിലെ ഒമ്പതിനു എമിറേറ്റ്സ് വിമാനത്തില്‍ 39 പേരും രാത്രിയില്‍ 19 പേരുമാണ് എത്തിയത്. മടങ്ങിയത്തിയവരില്‍ 22 പേര്‍ ലിബിയയിലെ ബംഗാസിയിലെ അല്‍ജ മറിയ ആശുപത്രിയിലെ നഴ്സുമാരാണ്. രണ്ടു വര്‍ഷം മുമ്പ് എയിംസില്‍നിന്നു ലിബിയയിലെത്തിയ നൂറംഗ നഴ്സിംഗ് സംഘത്തിലുള്‍പ്പെട്ടവരാണിവര്‍. പകുതിയിലേറെപ്പേര്‍ നേരത്തെ മടങ്ങിയിരുന്നു. 20 പേര്‍ പിന്നീട് കപ്പലിലും മടങ്ങി. ഒക്ടോബര്‍ 15ഓടെ അക്രമണം രൂക്ഷമായി. നവംബര്‍ മൂന്നിന് ആശുപത്രി അടച്ചുപൂട്ടുകയും രണ്ടുമണിക്കൂര്‍ സമയം അനുവദിച്ച് സ്ഥലത്ത് നിന്നും മാറ്റുകയായിരുന്നെന്ന് നഴ്സുമാര്‍ പറഞ്ഞു.


വെറും കൈയോടെ ആശുപത്രിയില്‍ നിന്നും മടങ്ങിയ ഇവര്‍ക്ക് ശമ്പളമോ രേഖകളോ അധികൃതര്‍ നല്‍കിയിട്ടില്ല. ബംഗാസിക്ക് 200 കിലോമീറ്റര്‍ അകലെയുള്ള അജ്ദാബിയ അല്‍ മഗ്രിബ് ആശുപത്രിയിലെ നഴ്സുമാരും മടങ്ങിയവരില്‍ ഉള്‍പ്പെടും.

കലാപ ഭൂമിയില്‍ മതിയായ ഭക്ഷണമോ സുരക്ഷയോ ലഭിക്കാതെ ദുരിത യാത്രയിലായിരുന്നെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു. പട്ടാളക്യാമ്പിനോടു ചേര്‍ന്നുള്ള താമസസ്ഥലത്ത് പോലും ബോംബുവര്‍ഷവും ഷെല്‍ ആക്രമണവും വന്നതോടെ ഭീതിയോടെയാണ് കഴിഞ്ഞതെന്നും ഇവര്‍ പറഞ്ഞു. എബോള ബാധിത രാജ്യമായതിനാല്‍ ലിബിയയില്‍ നിന്നു മടങ്ങിയെത്തിയ നഴ്സുമാരെ കര്‍ശന പരിശോധന നടത്തിയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പുറത്ത് വിട്ടത്. വിമാനത്താവളത്തിലെ എബോള നിരീക്ഷണ കൌണ്ടറില്‍ നഴ്സുമാരെയും അവര്‍ കൊണ്ടുവന്ന സാധനങ്ങളും പരിശോധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.