നിശബ്ദതയിലാണു ദൈവം സംസാരിക്കുന്നത്: മാര്‍ പള്ളിക്കാപറമ്പില്‍
നിശബ്ദതയിലാണു ദൈവം സംസാരിക്കുന്നത്: മാര്‍ പള്ളിക്കാപറമ്പില്‍
Monday, December 22, 2014 12:26 AM IST
പാലാ: ദൈവം നിശബ്ദതയിലാണു സംസാരിക്കുന്നതെന്നു പാലാ രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍. പാലാ രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാംദിവസമായ ഇന്നലെ വിശുദ്ധകുര്‍ബാനമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവത്തെ കേള്‍ക്കാനുള്ള നിശബ്ദത നമ്മുടെ കുടുംബങ്ങളിലുണ്ടാകണം. ആഘോഷങ്ങളുടെ ഇടയില്‍ ദൈവത്തിന്റെ ശബ്ദം നമുക്കു നഷ്ടമാകുന്നു. ബാഹ്യമായ ആഘോഷങ്ങള്‍ ധാരാളമുണ്ട്. ഇതിനിടയില്‍ ആന്തരികമായ ഒരുക്കം നാം മറന്നുപോകുന്നു. ആന്തരികമായ നിശബ്ദതയാണു പ്രധാനം. ഹൃദയങ്ങളിലാണു ദൈവം യഥാര്‍ഥത്തില്‍ പിറക്കുന്നത്. ആഘോഷങ്ങളുടെ ബഹളത്തില്‍ നമ്മുടെ കുടുംബങ്ങളില്‍ ദൈവത്തിനു പ്രവേശനം നിഷേധിക്കപ്പെടുന്നു. മരണസംസ്കാരമാണ് ഇന്നു നമ്മുടെ കുടുംബങ്ങളില്‍ വ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ജീവന്റെ സംസ്കാരമാണു നമ്മുക്കാവശ്യം. കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനമാണെന്ന തിരിച്ചറിവു നഷ്ടപ്പെടരുതെന്നു മാര്‍ പള്ളിക്കാപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.


ഫാ. ജോസഫ് വള്ളോംപുരയിടം, ഫാ. ജോസഫ് ഞാറക്കാട്ട്, റവ. ഡോ. ജോസഫ് തടത്തില്‍, റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ജോസഫ് പാംബ്ളാനില്‍, ഫാ. ഡേവിസ് ചിറമ്മേല്‍ എന്നിവര്‍ വചനം പങ്കുവച്ചു. അണക്കര ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ വചനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. മോണ്‍. ജോസഫ് കുഴിഞ്ഞാലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെ വൈകുന്നേരത്തെ കണ്‍വന്‍ഷന്‍ ആരംഭിച്ചു. നാലാംദിവസമായ ഇന്ന് രാവിലെ 9.30 ന് കണ്‍വന്‍ഷന്‍ ആരംഭിക്കും. ബ്ര. സന്തോഷ് കരുമാത്ര, ഫാ. ഡൊമിനിക് വാളന്മനാല്‍ എന്നിവര്‍ വചനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും. 11.30 ന് മാര്‍ ജേക്കബ് മുരിക്കന്റെ പ്രധാനകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30 നു മോണ്‍. ഫിലിപ്പ് ഞരളക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.