30 ലക്ഷത്തിന്റെ വിവാഹത്തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍
30 ലക്ഷത്തിന്റെ വിവാഹത്തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍
Tuesday, December 23, 2014 1:09 AM IST
തൊടുപുഴ: പത്രങ്ങളിലെ വിവാഹ പരസ്യത്തില്‍ വരുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് യുവതികളുടെ ബന്ധുക്കളുമായി പരിചയം സ്ഥാപിച്ച് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. തൃശൂര്‍ സ്വദേശി ജിജു കെ. ജോസ് ആണ് അറസ്റിലായത്. തൊടുപുഴ സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്ന് സിഐ ജില്‍സണ്‍മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പത്രങ്ങളില്‍ വരുന്ന വിവാഹ പരസ്യത്തിലെ ഫോണ്‍ നമ്പരില്‍ വരന്റെ അച്ഛനാണെന്ന് പറഞ്ഞ് പ്രതി സംസാരിച്ച് തുടങ്ങും. പ്രായമായവരുടെ ശബ്ദം ലഭിക്കുന്ന മാജിക് വോയിസ് എന്ന മൊബൈല്‍ഫോണ്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഫോണ്‍ ചെയ്യുന്നത്. മകന് കുവൈറ്റിലാണ് ജോലിയെന്നും 40 വര്‍ഷത്തേയ്ക്ക് അവിടെ ജോലിചെയ്യണമെന്ന ബോണ്ടില്‍ ഒപ്പിട്ടിരിക്കുകയാണെന്നും പറയും. വിദേശത്ത് താമസിക്കാന്‍ താല്പര്യമാണെങ്കില്‍ മാത്രം ആലോചനകള്‍ ക്ഷണിക്കുന്നതായും വ്യക്തമാക്കും.

വധുവിന്റെ വീട്ടുകാരുടെ വിശ്വാസം ആര്‍ജിച്ച ശേഷം മകന്‍ നാട്ടിലെത്തിയെന്ന് പറഞ്ഞ് മറ്റൊരു മൊബൈല്‍ ഫോണില്‍നിന്നും പ്രതി തന്നെ യുവതികളുടെ ബന്ധുക്കളെ വിളിക്കും. വിശ്വാസം നേടിക്കഴിഞ്ഞാല്‍ തന്ത്രത്തില്‍ മാതാപിതാക്കളുടെ കൈയില്‍ നിന്നു തന്നെ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ വാങ്ങിക്കും. തുടര്‍ന്ന് പെണ്‍കുട്ടികളുമായാണ് സംസാരം. ഇതിനിടെ സ്വന്തം ഫോട്ടോ പെണ്‍കുട്ടികള്‍ക്ക് അയച്ചുകൊടുക്കും. രണ്ടാഴ്ച ഫോണിംഗ് പരിപാടികളുമായി മുന്നോട്ടുപോകും. പിന്നീട് തന്റെ അച്ഛന്‍ ആശുപത്രിയിലാണെന്ന് പറഞ്ഞ് യുവതികളുടെ മാതാപിതാക്കളോട് പണം ആവശ്യപ്പെടും. നിരവധി പേരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയായിരിക്കുന്നത്.


തൊടുപുഴ സ്വദേശിനി തട്ടിപ്പിനിരയായി പതിനായിരം രൂപ പ്രതിക്ക് നല്‍കി. വീണ്ടും മുപ്പതിനായിരം രൂപ ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് തൊടുപുഴ പോലീസില്‍ വിവരം അറിയിച്ച് പ്രതിയെ കുടുക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശി ഐടി എന്‍ജിനീയറുടെ കൈയില്‍നിന്നും 12 ലക്ഷം,കോട്ടയത്തെ വനിത ഡോക്ടറില്‍ നിന്നും 15 ലക്ഷം, ചേര്‍ത്തല സ്വദേശിനിയായ നഴ്സില്‍ നിന്നും 30,000 രൂപ എന്നിങ്ങനെയാണ് പ്രതി നടത്തിയിരിക്കുന്ന തട്ടിപ്പ് സംബന്ധിച്ച പ്രാഥമിക വിവരം.

പ്രീഡിഗ്രി വിദ്യാഭ്യാസമേ പ്രതിക്കുള്ളൂ. വെല്‍ഡറാണ് പ്രതി. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. ബിജുവിന്റെ ദുര്‍നടപ്പിനെത്തുടര്‍ന്നു ഭാര്യ വിവാഹ ബന്ധം വേര്‍പെടുത്തിയതായും പറയുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

സിഐ ജിന്‍സണ്‍ മാത്യു, എസ്ഐ പി.എസ്.സുബ്രഹ്മണ്യന്‍, എഎസ്ഐ ഷാജി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍, ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.