മദ്യലഹരിയില്‍ പിതാവ് മകളെ വെട്ടിവീഴ്ത്തി
Tuesday, December 23, 2014 1:09 AM IST
കടുത്തുരുത്തി: മദ്യലഹരിയിലായിരുന്ന വ്യക്തി ഭാര്യയെന്നു കരുതി വിദ്യാര്‍ഥിനിയായ മകളെ വാക്കത്തിക്കു വെട്ടി വീഴ്ത്തിയതായി പരാതി. കഴുത്തിനും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞീഴൂര്‍ പാറശേരിയില്‍ ഞായറാഴ്ച്ച രാത്രി പത്തരയോടെയാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം. ഞീഴൂര്‍ പുന്നയ്ക്കല്‍ വീട്ടില്‍ സജി (50) യുടെ വെട്ടേറ്റ് മകള്‍ ഈശ്വരിക്കാണ് (15) ഗുരുതരമായി പരിക്കേറ്റത്. ഈശ്വരിയുടെ കഴുത്തിലും കൈകള്‍ക്കും രണ്ട് വെട്ട് വീതമാണ് ഏറ്റത്. നാലു വെട്ടുകളും ആഴത്തിലാണ് മുറിവേല്‍പിച്ചത്. ഞീഴൂര്‍ വിശ്വഭാരതി സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനിയാണ് ഈശ്വരി. ഞീഴൂര്‍ ഷാപ്പിലെ ചെത്തുതൊഴിലാളിയാണ് സജി.

സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തി ഭാര്യയുമായി വഴക്കിടാറുള്ള സജി ഞായറാഴ്ച രാത്രിയിലും മദ്യപിച്ചെത്തിയ ശേഷം ഭാര്യ ബിന്ദുവുമായി വഴക്കിട്ടു. തുടര്‍ന്ന് വാക്കത്തിയുമായി വെട്ടാനായി സജി ഓടിയടുത്തതോടെ ബിന്ദു വീടിന് വെളിയിലേക്കു ഓടിയിറങ്ങി. ഇവിടെ നിന്നും തിണ്ണയിലേക്കു കയറിയ ബിന്ദുവിന്റെ പിന്നാലെ സജിയെത്തി. എന്നാല്‍ സജിയെത്തിയപ്പോഴേക്കും ഇവിടെനിന്നും ബിന്ദു ഓടി രക്ഷപെട്ടിരുന്നു. ഈ സമയം തിണ്ണയിലിരിക്കുകയായിരുന്ന മകള്‍ ഈശ്വരിയെ ഭാര്യയാണെന്നു കരുതി സജി വാക്കത്തിക്ക് ആഞ്ഞാഞ്ഞു വെട്ടുകയായിരുന്നു എന്നാണു പരാതി. കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോളാണ് ഈശ്വരിയുടെ കൈക്ക് വെട്ടേറ്റത്. കഴുത്തിന് ആഴത്തില്‍ വെട്ടേറ്റതോടെ തിണ്ണയിലേക്കു ഈശ്വരി പിടഞ്ഞു വീണതു കണ്ടപ്പോള്‍ ഭാര്യയാണെന്നു കരുതി സജി ആക്രോശിക്കുകയായിരുന്നു.


സംഭവത്തിന് ദൃക്സാക്ഷിയായ മുത്തമകന്‍ അഭിജിത്ത് വീട്ടിലുണ്ടായിരുന്നുവെങ്കിലും മദ്യലഹരിയില്‍ ചോര വീഴുന്ന വാക്കത്തിയുമായി സഹോദരിയുടെ സമീപത്തു നിന്നും ആക്രോശിക്കുകയായിരുന്ന സജിയുടെ സമീപത്തേക്ക് ചെല്ലാന്‍ അഭിജിത്ത് ഭയപ്പെട്ടു. പിന്നീട് സജി തന്നെയാണ് താന്‍ ഭാര്യയെ വെട്ടിക്കൊന്നുവെന്നും ആംബുലന്‍സുമായി വരാനും പറഞ്ഞു പോലീസിന് ഫോണ്‍ ചെയ്തത്.

ഗുരുതര പരിക്കുകളോടെ രക്തം വാര്‍ന്നു കിടന്ന ഈശ്വരിയെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. സജിയെ ഇന്നലെ പോലീസ് അറസ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നു സിഐ എം.കെ. ബിനുകുമാര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.