നാളികേര കര്‍ഷകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് മാറ്റി
Tuesday, December 23, 2014 1:14 AM IST
കൊച്ചി: കണ്‍സോര്‍ഷ്യം ഓഫ് കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനീസ് ഇന്‍ കേരള 2015 ജനുവരി ഏഴിന് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്താനിരുന്ന മാര്‍ച്ചും ധര്‍ണയും താത്കാലികമായി മാറ്റിവച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രശ്നത്തില്‍ ഇടപെട്ടു നടപടികള്‍ കൈക്കൊണ്ടതിനെത്തുടര്‍ന്നാണു സമരം മാറ്റിവച്ചതെന്നു കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ ഷാജഹാന്‍ കാഞ്ഞിരവിളയും സെക്രട്ടറി നാസര്‍ പൊന്നാടും പത്രക്കുറിപ്പില്‍ അറിയിച്ചു.

2013-14 ബജറ്റില്‍ പത്ത് ജില്ലകളിലെ ഉത്പാദക കമ്പനികള്‍ക്കു നല്‍കാമെന്നു പ്രഖ്യാപിച്ച 15 കോടി രൂപ ഉടന്‍ നല്‍കുക, നീര ടാപ്പിംഗ് ലൈസന്‍സിന് എക്സൈസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയ മുഴുവന്‍ ഫെഡറേഷനുകള്‍ക്കും ലൈസന്‍സ് നല്‍കുക, പച്ചത്തേങ്ങയ്ക്ക് 35 രൂപ താങ്ങുവില തീരുമാനിക്കുകയും സംഭരണാധികാരം ഫെഡറേഷനുകള്‍ക്കും കമ്പനികള്‍ക്കും നല്‍കുകയും ചെയ്യുക, നീര ലൈസന്‍സ് പുതുക്കുന്നതിനുള്ള സര്‍ക്കാര്‍ തടസം നീക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും നടത്താന്‍ നിശ്ചയിച്ചിരുന്നത്.


അപേക്ഷിച്ച എല്ലാ ഫെഡറേഷനുകള്‍ക്കും ലൈസന്‍സ് നല്‍കാന്‍ തീരുമാനമായെന്നും ലൈസന്‍സ് പുതുക്കുന്നതിലുള്ള തടസങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയെന്നും ബാക്കി എല്ലാ പരാതികള്‍ക്കും ഉടന്‍ പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്െടന്നും പത്രക്കുറിപ്പില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.