റബര്‍ വിപണിയില്‍ അനിശ്ചിതത്വം മാറിത്തുടങ്ങിയെന്നു വ്യാപാരികള്‍
റബര്‍ വിപണിയില്‍  അനിശ്ചിതത്വം മാറിത്തുടങ്ങിയെന്നു വ്യാപാരികള്‍
Saturday, December 27, 2014 11:02 PM IST
കോട്ടയം: റബര്‍ വില 130ലേക്ക് ഉയര്‍ത്തി വിജ്ഞാപനം വന്നശേഷം റബര്‍ വിപണിയില്‍ ആശാവഹമായ ചലനം ഉണ്ടായിത്തുടങ്ങിയതായി വ്യാപാരികള്‍. ഗ്രാമീണമേഖലയില്‍ കാര്യമായ വ്യാപാരം നടന്നില്ലെങ്കിലും 128.50 രൂപ നിരക്കില്‍ ഷീറ്റ് വാങ്ങിയതായി റബര്‍ വ്യാപാരസംഘടനയുടെ വക്താക്കള്‍ പറഞ്ഞു. വിവിധ ജില്ലകളിലായി അന്‍പതിലേറെ കടകളില്‍ കര്‍ഷകര്‍ക്ക് 128.50 രൂപ നല്‍കിയതായും വരുംദിവസങ്ങളില്‍ എല്ലാ വ്യാപാരികളും ഈ നിരക്കില്‍ ഷീറ്റ് വാങ്ങിത്തുടങ്ങുമെന്നും ഇവര്‍ പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള വില എന്ന പേരില്‍ റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച വിലയ്ക്കു ഷീറ്റ് വാങ്ങാന്‍ ഒരു വിഭാഗം വ്യാപാരികള്‍ തയാറായിട്ടില്ല. റബര്‍ സംഭരണം പോലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷക ആശ്വാസ പദ്ധതികള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ വില ഉയര്‍ത്തി വാങ്ങുന്നതിന് ഇവര്‍ ആശങ്കയോടെയാണു കാണുന്നത്. തരംതിരിക്കാത്ത റബര്‍ 112 രൂപയ്ക്കാണു ചിലേടങ്ങളില്‍ ഇന്നലെ വ്യാപാരികള്‍ വാങ്ങാന്‍ തയാറായത്.


130 രൂപ നിരക്ക് പ്രഖ്യാപിച്ചതിനുശേഷം ആ അവ്യക്തത മൂലം ചെറുകിട വ്യാപാരികളില്‍ ഒരു വിഭാഗം ഇന്നലെ കട തുറക്കാന്‍ താല്‍പര്യപ്പെട്ടില്ല. അതിനിടെ, വില വര്‍ധനയെത്തുടര്‍ന്ന് അവധി വ്യാപാരത്തില്‍ 14 രൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ അനിശ്ചിതത്വം മാറി റബര്‍ വ്യാപാരം സജീവമാകുമെന്നും ഉയര്‍ന്ന നിരക്കില്‍ കമ്പനികള്‍ ഷീറ്റുവാങ്ങാന്‍ തയാറാകുമെന്നും വന്‍കിട ഡീലര്‍മാരില്‍ ചിലര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. റബര്‍ ഇറക്കുമതി തീരുവ ഉയര്‍ത്താതെ റബര്‍ വിലയിടിവിനു ശാശ്വത പരിഹാരമുണ്ടാകില്ലെന്നാണ് ഇന്‍ഫാം അഭിപ്രായപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.