മദ്യപിച്ചു വിമാനം പറത്താനെത്തിയ 170 പൈലറ്റുമാര്‍ക്കെതിരേ നടപടി
Saturday, December 27, 2014 1:02 AM IST
കൊച്ചി: മദ്യപിച്ച് വിമാനം പറത്താനെത്തിയ 170 പൈലറ്റുമാര്‍ക്കെതിരേ കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചുവെന്നു വിവരാവകാശ രേഖ. ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ.ഡി.ബി. ബിനു നല്‍കിയ അപേക്ഷയിലാണു കേന്ദ്ര സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന്റെ മറുപടി.

വിമാനം പറത്തലിനിടെ 2009 മുതല്‍ 2014 നവംബര്‍ മാസം വരെ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണു പൈലറ്റുമാരുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ ഉണ്െടന്നു കണ്െടത്തിയത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ പൈലറ്റുമാര്‍ മദ്യപിച്ചു ഡ്യൂട്ടിക്കെത്തിയത് - 53 പേര്‍. 43 പേരുള്ള മുംബൈയാണു രണ്ടാം സ്ഥാനത്ത്. കോല്‍ക്കത്തയില്‍ 20 പേരും ചെന്നൈയില്‍ 15 പേരും കൊച്ചിയില്‍ നാലുപേരും തിരുവനന്തപുരത്ത് രണ്ടുപേരും ഇങ്ങനെ നടപടിക്കു വിധേയരായി. ഇതില്‍ കൂടുതലും സ്വകാര്യ വിമാന കമ്പനികളിലെ പൈലറ്റുമാരാണ്. എയര്‍ ഇന്ത്യയില്‍ 11 പൈലറ്റുമാരും ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഒരു പൈലറ്റുമാണു മദ്യപാനത്തിനു പിടിക്കപ്പെട്ടത്.


സിവില്‍ വ്യോമയാന ചട്ടം നിലവില്‍ വന്ന 2009 മുതല്‍ ക്രമാനുഗതമായ വര്‍ധനയാണു സൂചിപ്പിക്കുന്നത്. 2010ല്‍ 25, 2011ല്‍ 20, 2012ല്‍ 41, 2013ല്‍ 31, 2014 നവംബര്‍ മൂന്നു വരെ 18 പൈലറ്റുമാരാണു മദ്യപിച്ചു ജോലിക്കെത്തി പിടിയിലായത്. എട്ടു പേരെ മാത്രമാണു ജോലിയില്‍നിന്നു പിരിച്ചുവിട്ടതെന്നു വിവരാവകാശ രേഖയില്‍ വ്യക്തമാകുന്നു.

വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുമ്പ് പൈലറ്റും ക്യാബിന്‍ ക്രൂവും മദ്യപിക്കരുതെന്നാണ് എയര്‍ ക്രാഫ്റ്റ് റൂളിന്റെ 24-ാം ചട്ടം. ഇതു ലംഘിച്ചാല്‍ വിമാനം പറപ്പിക്കാനുള്ള ലൈസന്‍സ് മൂന്നു മാസം സസ്പെന്‍ഡ് ചെയ്യാം. കുറ്റം രണ്ടാമതും ആവര്‍ത്തിച്ചാല്‍ അഞ്ചു വര്‍ഷം വരെയാണു സസ്പെന്‍ഷന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.