ബിനോയുടെ കൈപ്പത്തികള്‍ മനുവിലൂടെ ചലിക്കും
ബിനോയുടെ കൈപ്പത്തികള്‍ മനുവിലൂടെ ചലിക്കും
Sunday, January 25, 2015 12:52 AM IST
കൊച്ചി: അപകടത്തില്‍ മരിച്ച ബിനോയുടെ കൈപ്പത്തികള്‍ ഇനി മനുവിനുവേണ്ടി ചലിക്കും. ട്രെയിന്‍ ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട് ഇരു കൈപ്പത്തികളും നഷ്ടപ്പെട്ട മനുവിനു ബിനോയുടെ മാതാപിതാക്കള്‍ പുതിയൊരു ജീവിതമാണു നല്‍കിയത്. ദേശീയപാത കൂനമ്മാവില്‍ മേസ്തിരിപ്പടിക്കു സമീപമുണ്ടായ ബൈക്കപടത്തിലാണു വരാപ്പുഴ ഓളിപ്പറമ്പില്‍ ഉത്തമന്റെ മകന്‍ ബിനോ മരിച്ചത്. ബിനോയുടെ നേത്രപടലം, കരള്‍, വൃക്ക എന്നിവയോടൊപ്പം കൈപ്പത്തികളും ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതിക്കുകയായിരുന്നു.

അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്ളാസ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ.സുബ്രഹ്മണ്യയ്യരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ബിനോയുടെ കൈപ്പത്തി മനുവിനു തുന്നിച്ചേര്‍ത്തത്. 16 മണിക്കൂര്‍ നീണ്ടുനിന്ന അതിസങ്കീര്‍ണമായ ശസ്ത്രക്രിയ കഴിഞ്ഞ 13നാണു നടത്തിയത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മനുവിനു നല്ല പുരോഗതിയുണ്ടായെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ കൈകളുടെ ചലനശേഷിക്കു വേണ്ടിയുള്ള ഫിസിയോതെറാപ്പി പരിശീലനങ്ങള്‍ മനു ചെയ്യുന്നുണ്ട്. ഗ്ളാസ് കൈയിലെടുത്തു വെള്ളം കുടിക്കാനും മനുവിനു കഴിയും.


ബിനോയുടെ മാതാപിതാക്കളെ അഭിനന്ദിക്കാനായി വരാപ്പുഴ പൌരാവലി സംഘടിപ്പിച്ച സ്നേഹസ്പര്‍ശം പരിപാടിയില്‍ നന്ദി രേഖപ്പെടുത്തിക്കൊണ്ടു മനു എഴുതിയ 'താങ്ക്യു ബിനോയ്' എന്ന കുറിപ്പ് ഡോക്ടര്‍മാരുടെ കൈവശം കൊടുത്തയച്ചു.

അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുറച്ചു ദിവസംകൂടി മനുവിനു തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ കഴിയേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.