താന്‍ പോയാല്‍ യുഡിഎഫിന്റെ മുഖം വികൃതമാകുമെന്നു പിള്ള
താന്‍ പോയാല്‍ യുഡിഎഫിന്റെ മുഖം വികൃതമാകുമെന്നു പിള്ള
Monday, January 26, 2015 12:39 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: താനും തന്റെ പാര്‍ട്ടിയും പോയാല്‍ യുഡിഎഫിന്റെ മുഖം വികൃതമാകുമെന്നു കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. താനിപ്പോള്‍ ഒരു ശിഖണ്ഡിയുടെ രൂപത്തില്‍ യുഡിഎഫില്‍ നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മുന്നോക്ക ക്ഷേമ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം രാജി വച്ചു. രാജിക്കത്ത് തന്റെ വിശ്വസ്തനായ മനോജ് മുഖാന്തിരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു കൈമാറി. 28നു നടക്കുന്ന യുഡിഎഫ് യോഗത്തിനു ശേഷം പിള്ളയുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നു മുഖ്യമന്ത്രി വ്യക്ത മാക്കി.

മുന്നോക്കക്ഷേമ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍സ്ഥാനം നല്‍കിയപ്പോള്‍ ബാലകൃഷ്ണപിള്ളയ്ക്കു നല്‍കിയ 27-ാം നമ്പര്‍ ഔദ്യോഗിക വാഹനം അദ്ദേഹം തിരികെ ഏല്‍പ്പിച്ചു.

താന്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നില്ലായിരുന്നുവെന്നും ഒന്നരവര്‍ഷംകൊണ്ട് വാഹനത്തില്‍ 21,000 കിലോമീറ്റര്‍ മാത്രമാണു സഞ്ചരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 36,000 കിലോമീറ്റര്‍ വരെ തനിക്കു സഞ്ചരിക്കാമായിരുന്നു. എന്നാല്‍, ഔദ്യോഗിക ആവശ്യങ്ങള്‍ക്കു മാത്രമേ താന്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിന്റെ പെരുമാറ്റത്തില്‍ താന്‍ വൃണിതഹൃദയനാണ്. തന്നോട് അടുപ്പമുള്ള ആളുകളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് അന്ന് മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍, ഇതുവരെ ശമ്പളം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫുമായുള്ള ഒരു ബന്ധവും ഇതുവരെ വിച്ഛേദിച്ചിട്ടില്ല. ഈ മാസം 28നു നടക്കുന്ന യുഡിഎഫ് യോഗത്തിലേക്കു തന്നെ ക്ഷണിക്കുമോ എന്നറിയില്ല. ഏതായാലും ഇതുവരെ അറിയിച്ചിട്ടില്ല. അറിയിക്കരുതെന്നാണു തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.


ഒന്നര വര്‍ഷം മുമ്പു രണ്ടു മന്ത്രിമാര്‍ക്കെതിരേ എഴുതിക്കൊടുത്ത കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അടുത്തകാലത്തു നല്‍കിയ ഒരു കത്തിനും മറുപടി ലഭിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ ഒരു വാചകംതന്നെ വളരെയധികം വേദനിപ്പിച്ചു. മന്ത്രിസഭായോഗത്തിനു ശേഷമുള്ള പത്രസമ്മേളനത്തില്‍ തന്നെക്കുറിച്ചു പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 28 ഒന്നു കഴിഞ്ഞോട്ടെ എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. തന്നെ അപമാനിക്കുന്ന തരത്തില്‍ മുഖ്യമന്ത്രി സംസാരിച്ചു. വാളകം കേസില്‍ തനിക്കെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതില്‍ തനിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. നിരപരാധിയായ തന്നെ നാലു വര്‍ഷക്കാലം കുറ്റക്കാരനാക്കി സിബിഐ അന്വേഷണം നടത്തി അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴ വിവാദവും മറ്റും മുന്നണിയെ ബാധിക്കില്ലേ എന്ന ചോദ്യത്തിന് മുന്നണിയെ അതു ബാധിക്കില്ലെന്നും മുന്നണി അടുത്ത തെരഞ്ഞെടുപ്പില്‍ 120 സീറ്റെങ്കിലും നേടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ധനമന്ത്രി കെ.എം. മാണി ഒഴിയണോ വേണ്ടയോ എന്നത് ധാര്‍മികതയെ അടിസ്ഥാനമാക്കിയാണു തീരുമാനിക്കുന്നത്. അത് അവരവര്‍ക്കു തീരുമാനിക്കാം.

കെ.എം. മാണിക്കെതിരേ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ കൈയില്‍ സിഡിയോ മറ്റെന്തെങ്കിലുമോ ഉണ്െടങ്കില്‍ അത് ഏല്‍പ്പിക്കേണ്ടവരെ ഏല്‍പ്പിക്കണം. കൈയില്‍ വച്ചുകൊണ്ടിരിക്കുന്നതു ശരിയല്ലെന്നാണു തന്റെ അഭിപ്രായമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.