തൃശൂരിലും ഐടി ഹബ്: പദ്ധതി ഒരുങ്ങുന്നു
Wednesday, January 28, 2015 1:31 AM IST
കൊച്ചി: കൊച്ചിക്കു പിന്നാലെ തൃശൂരിനെയും മധ്യകേരളത്തിലെ പ്രധാന ഐടി ഹബ്ബാക്കി വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൊരട്ടി ഐടി പാര്‍ക്കിന്റെ വളര്‍ച്ചയ്ക്കായി ഇന്‍ഫോപാര്‍ക്ക് പ്രത്യേക പദ്ധതികള്‍ തയാറാക്കുന്നു. അടിസ്ഥാന സൌകര്യ വികസനപദ്ധതികള്‍ കൂടാതെ കൊരട്ടിയിലേക്കു കൂടുതല്‍ ഐടി കമ്പനികളെ ആകര്‍ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തൃശൂരിലെ ഇന്‍ഫോപാര്‍ക്കിനു കേരളത്തിലെ പ്രധാന ഐടി ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറാനുള്ള എല്ലാ യോഗ്യതയുമുണ്െടന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ പറഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കും ദേശീയപാതയിലേക്കും പെട്ടെന്ന് എത്താനാകുമെന്നതാണ് ഇതില്‍ പ്രധാനം. ഇതുപയോഗിച്ചു പാര്‍ക്കിനെ ബ്രാന്‍ഡ് ചെയ്യാനും പ്രധാന ഇടപാടുകാരെ ആകര്‍ഷിക്കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലുള്ള രണ്ടു ലക്ഷം ചതുരശ്ര അടി തൊഴിലിടം ഇപ്പോള്‍ത്തന്നെ ഉപയോഗത്തിലായിക്കഴിഞ്ഞു. 3.3 ലക്ഷം ചതുരശ്ര അടി വരുന്ന പുതിയ ബ്ളോക്ക് മേയ് ഓടെ പൂര്‍ത്തിയാകും. വന്‍കിട കമ്പനികള്‍ക്കൊപ്പം വളര്‍ന്നു വരുന്ന പുതിയ കമ്പനികളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഇതു രൂപകല്‍പന ചെയ്തിരിക്കുന്നത്.


പുതിയ പദ്ധതിക്കു കീഴില്‍ നീന്തല്‍ക്കുളം, ജിംനേഷ്യം, വനിതകള്‍ക്കുള്ള ഹോസ്റല്‍ തുടങ്ങിയവയവും ഉണ്ടാകും.ഇന്ത്യയിലെ ഒന്നും രണ്ടും ഘട്ട ഐടി ഹോട്സ്പോട്ടുകളെ അപേക്ഷിച്ചു തൃശൂരിലെ ഇന്‍ഫോപാര്‍ക്കിന്റെ 30 ഏക്കര്‍ ഭൂവിസ്തൃതി ഇവിടുത്തെ ജീവനക്കാര്‍ക്കു ജോലിസ്ഥലത്തേക്കുള്ള തടസരഹിതമായ യാത്ര ഉറപ്പുനല്‍കും. പ്രകൃതി സൌഹൃദരീതിയില്‍ തയാറാക്കുന്ന പാര്‍ക്ക് മലിനീകരണമില്ലാത്ത അന്തരീക്ഷവും ഉറപ്പാക്കുന്നുണ്ട്.

നിലവില്‍ 29 കമ്പനികളിലായി 600 ജീവനക്കാരാണു തൃശൂര്‍ പാര്‍ക്കിലുള്ളത്. മൂവായിരത്തില്‍പരം പേര്‍ക്കുകൂടി ജോലി നല്‍കാന്‍ സാധിക്കുന്ന പുതിയ മന്ദിരത്തിലേക്ക് ഇപ്പോള്‍തന്നെ ഒരു ഡസനിലേറെ കമ്പനികളുടെ മുന്‍കൂര്‍ ബുക്കിംഗ് ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.