കെ.എന്‍.ബാലഗോപാല്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി
കെ.എന്‍.ബാലഗോപാല്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി
Thursday, January 29, 2015 12:19 AM IST
കൊല്ലം: അപ്രതീക്ഷിതമായ നീക്കത്തിലൂടെ രാജ്യസഭാംഗമായ കെ.എന്‍. ബാലഗോപാലിനെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മൂന്നു സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം ഏഴുപേരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി പകരം എട്ടുപേരെ പുതുതായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് 43 അംഗ പുതിയ ജില്ലാ കമ്മിറ്റിയുടെ പാനല്‍ തീരുമാനിച്ചത്. പിന്നീട് നടന്ന ജില്ലാ കമ്മിറ്റി യോഗം ഈ പാനല്‍ അംഗീകരിച്ചു.

തുടര്‍ന്നു സമ്മേളന പ്രതിനിധികള്‍ക്കു മുന്നില്‍ പാനല്‍ അവതരിപ്പിച്ചു. എതിര്‍പ്പുകളൊന്നുമില്ലാതെ തന്നെ പ്രതിനിധികളും ഏകകണ്ഠമായി പാനല്‍ അംഗീകരിക്കുകയായിരുന്നു.

ഇതിനുശേഷം ജില്ലാ കമ്മിറ്റിയുടെ ആദ്യയോഗം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ സെക്രട്ടറിയായി കെ.എന്‍. ബാലഗോപാലിന്റെ പേര് മുന്‍ ജില്ലാ സെക്രട്ടറി കെ. രാജഗോപാല്‍ നിര്‍ദേശിച്ചു. കമ്മിറ്റി അംഗീകരിച്ചു.

പി. രാജേന്ദ്രന്‍, കെ. വരദരാജന്‍, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരാണു ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍. മുരളി മടന്തകോട്, പി. ആനന്ദന്‍ (ഇരുവരും നെടുവത്തൂര്‍), പി.സോമനാഥന്‍ (കൊല്ലം), ജി. വിക്രമന്‍ (ചവറ) എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റുള്ളവര്‍.


കെ.എന്‍. ബാലഗോപാല്‍ എംപി, കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എല്‍. സജികുമാര്‍, പുനലൂര്‍ ഏരിയാ സെക്രട്ടറി എം.എ. രാജഗോപാല്‍, കുന്നത്തൂര്‍ ഏരിയാ സെക്രട്ടറി പി.കെ. ഗോപന്‍, കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി പി.കെ.ബാലചന്ദ്രന്‍, ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി. മുരളീധരന്‍, മുന്‍ മേയര്‍ പ്രസന്ന ഏണസ്റ് എന്നിവരെയാണ് പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.

നിലവില്‍ ജില്ലാ കമ്മിറ്റിയംഗമായിരുന്ന കുണ്ടറ ജോസുകുട്ടി മരിച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലാണ് എസ്.എല്‍. സജികുമാറിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.

2010ല്‍ രാജ്യസഭാംഗമായ കെ.എന്‍. ബാലഗോപാല്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.