കിനാലൂര്‍ എസ്റേറ്റിലെ 600 ഏക്കര്‍ ഭൂമി തൊഴിലാളികള്‍ക്കു നല്‍കും
Thursday, January 29, 2015 12:29 AM IST
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ കൊച്ചിന്‍ മലബാര്‍ എസ്റേറ്റ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള കിനാലൂര്‍ എസ്റേറ്റിലെ 600 ഏക്കര്‍ ഭൂമി ഏറ്റെടുത്തശേഷം തൊഴിലാളികളുടെ സര്‍വീസ് ആനുകൂല്യം എന്ന നിലയ്ക്ക് 533 തൊഴിലാളികള്‍ക്കു പതിച്ചു നല്‍കുന്നതിനു നടപടി സ്വീകരിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ മുദ്രപത്ര വിലയായ 2.39 കോടി രൂപ ഒഴിവാക്കാനും മന്ത്രിസഭ നിര്‍ദേശിച്ചു. കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാന്‍ പത്തനംതിട്ട കോഴഞ്ചേരി ഐരമണ്‍ വില്ലേജില്‍ എട്ട് ഏക്കര്‍ ഭൂമി നല്‍കും. കൃഷി വകുപ്പിന്റെ 25 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് എട്ട് ഏക്കര്‍ ഭൂമി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനു പാട്ടത്തിന് നല്‍കുന്നത്.


ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിനു തിരുവനന്തപുരത്തു കാമ്പസ് സ്ഥാപിക്കാന്‍ ആറ്റിപ്ര വില്ലേജിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍നിന്ന് 1.73 ഹെക്ടര്‍ ഭൂമി പതിച്ചുനല്‍കും. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷണല്‍ കാമ്പസ് തുടങ്ങാന്‍ സെന്റ് ഒന്നിന് 100 രൂപ വാര്‍ഷിക പാട്ടനിരക്കില്‍ 30 വര്‍ഷത്തേക്ക് നിലവിലുള്ള നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.