എപിസിസി മന്ത്രിതല യോഗം കൊച്ചിയില്‍
Thursday, January 29, 2015 12:31 AM IST
കൊച്ചി: ഏഷ്യ-പസഫിക് നാളികേര സമൂഹത്തിന്റെ (എപിസിസി) 51-ാമതു മന്ത്രിതല ഉന്നതയോഗം ഫെബ്രുവരി രണ്ടിന് രാവിലെ 10.45ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് കൊച്ചി ക്രൌണ്‍പ്ളാസ ഹോട്ടലില്‍ ഉദ്ഘാടനംചെയ്യും. കെ.വി. തോമസ് എംപി അധ്യക്ഷതവഹിക്കും. എക്സൈസ് മന്ത്രി കെ. ബാബു, കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സുരേന്ദ്രനാഥ് ത്രിപാഠി, ഫിജി കൃഷി മന്ത്രി ഇനിയ സെരൂയിരാതു തുടങ്ങിയവര്‍ സംബന്ധിക്കും.

എപിസിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉറോണ്‍ എന്‍. സലൂം യോഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. യോഗത്തില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു സമോവ കൃഷിമന്ത്രി ലി മമേയ റൊപാദി മൌലിയ മറുപടിപ്രസംഗം നടത്തും.

എപിസിസി ചെയര്‍മാനും ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ജോയിന്റ് സെക്രട്ടറിയുമായ സഞ്ജീവ് ചോപ്ര സ്വാഗതവും നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് നന്ദിയും പറയും. ഏഷ്യ-പസഫിക് മേഖലയിലെ 18 നാളികേര ഉത്പാദക രാജ്യങ്ങളായ മൈക്രോനേഷ്യ, ഫിജി, ഇന്തോനേഷ്യ, ജമൈക്ക, കെനിയ, കിരീബത്തി, മലേഷ്യ, മാര്‍ഷല്‍ ദ്വീപുകള്‍, പപ്പുവ ന്യൂഗിനിയ, ഫിലിപ്പീന്‍സ്, സമോവ, ശ്രീലങ്ക, സോളമന്‍ ദ്വീപുകള്‍, ടോംഗ, തായ്ലന്‍ഡ്, വിയറ്റ്നാം, വനാടു എന്നീ സ്ഥിരഅംഗങ്ങളും ജമൈക്ക, കെനിയ എന്നീ ഉപാംഗങ്ങളും എപിസിസിയില്‍ ഉള്‍പ്പെടുന്നു. ഈ അംഗരാജ്യങ്ങളാണു ലോകത്തിലെ 90 ശതമാനം നാളികേരവും ഉത്പാദിപ്പിക്കുന്നത്.


നാളികേര മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കുന്നതിന് ഉതകുന്ന നയരൂപീകരണത്തിനായി ആഗോള നാളികേര സ്ഥിതിയുടെ അവലോകനം, നാളികേര കൃഷി, സംസ്കരണം, ക്രയവിക്രയം, വ്യവഹാരം എന്നീ പ്രശ്നങ്ങളെ യോഗം അവലോകനംചെയ്യും.

എപിസിസിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര നാളികേര കേന്ദ്രം തുടങ്ങുന്നതിനുവേണ്ടി അംഗങ്ങളല്ലാത്ത 20 നാളികേര ഉത്പാദക രാജ്യങ്ങളെക്കൂടി ക്ഷണി ച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.