(മാള അരവിന്ദന് അവസാനമായി ഒരു അഭിമുഖം നല്കിയതു രാഷ്ട്രദീപിക സിനിമയ്ക്ക് ആയിരുന്നു. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് അദ്ദേഹം നല്കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍).
പി.ആര്. കലാകൃഷ്ണന്‍
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ പോലും ലൊക്കേഷനില്‍ മാള അരവിന്ദന് എത്താന്‍ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. പപ്പു, മാള, ജഗതി ത്രയങ്ങള്‍ മലയാള സിനിമയുടെ ഹാസ്യലോകം അടക്കിവാണ കാലം. പപ്പു, മാള, ജഗതി എന്ന പേരില്‍ ഒരു സിനിമ വരെ നിര്‍മ്മിക്കപ്പെട്ടു. ഹാസ്യത്തിലും, കാരക്ടര്‍ വേഷങ്ങളിലുമായി ഇത്രയും വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാര് തെന്നിന്ത്യന്‍ സിനിമയില്‍ത്തന്നെ വിരളം.
മലയാള സിനിമയിലെ നാലു തലമുറയ്ക്കൊപ്പം അഭിനയത്തില്‍ മുമ്പോട്ടു പോകുമ്പോഴും മാള അരവിന്ദന്റെ തമാശകള്‍ പ്രേക്ഷകര്‍ക്ക് അന്നും ഇന്നും ഒരേപോലെ ഇഷ്ടം. സമീപകാലത്തു പുണ്യാളന് അഗര്‍ബത്തീസ് എന്ന സിനിമയില്‍ ആനപ്പാപ്പാനായി മാള എത്തുമ്പോള്‍ ഒരിക്കല്‍ക്കൂടി വേറിട്ട ഹാസ്യത്തിന്റെ മികവ് പ്രേക്ഷകര്‍ കണ്ടു. മറ്റൊരു ഹ്യൂമര്‍ ആര്‍ട്ടിസ്റും മലയാളത്തില്‍ പരീക്ഷിക്കാത്ത ചില നമ്പറുകള്‍ -സംഭാഷണ രീതികള്‍ -മാളയ്ക്കുണ്ട്. സിനിമയില്‍ മാളയെ വ്യത്യസ്തനാക്കുന്നതും ഈ വേറിട്ട പ്രകടന മികവു തന്നെ.
അഭിനയത്തിന്റെ ലോകത്തേക്ക് എങ്ങനെയായിരുന്നു തുടക്കം?
മാള അരവിന്ദനാകും മുമ്പ് ഞാന്‍ തബലിസ്റ് അരവിന്ദനായിരുന്നു. സ്കൂള്‍ കാലം മുതല്‍ തബല വായിച്ചു തുടങ്ങിയതാണ്. അമച്വര്‍ നടകങ്ങളിലൊക്കെയാണ് ആദ്യം തബല വായിച്ചു തുടങ്ങിയത്. സ്കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോള്‍ തബലയില്‍ ഞാന്‍ മികച്ചുനിന്നിരുന്നു. യുവജനോത്സവ വേദികളിലൊക്കെ തിളങ്ങിയിരുന്നതു തബലയുമായിട്ടായിരുന്നു. സ്റേറ്റ് യുവജനോത്സവത്തില്‍ ഗാനമേളയ്ക്ക് ഞാന്‍ തബല വായിച്ച് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. മാള സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ലിറ്റററി ചാമ്പ്യനായിരുന്നു. ഏഴ് ഐറ്റങ്ങള്‍ക്ക് ഒന്നാംസ്ഥാനം വാങ്ങുമ്പോഴാണു ചാമ്പ്യനാകുക. ഇന്നു കലാപ്രതിഭ എന്നൊക്കെ പറയുന്നതു പോലെയാണു ലിറ്റററി ചാമ്പ്യന്‍.
തബലയില്‍നിന്ന് അഭിനയത്തിലേക്കു മാറുന്നത് എപ്പോഴാണ്. അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നോ?
കാട്ടൂര്‍ ബാലന് സംവിധാനം ചെയ്ത താളവട്ടം എന്ന നാടകമാണ് എനിക്കു വഴിത്തിരിവായത്. ആ നാടകത്തില്‍ ഞാന്‍ തബലിസ്റാണ്. തബല വായിക്കാന്‍ ചെന്നപ്പോള്‍ ഒരു നടന്റെ അഭാവത്തില്‍ എനിക്ക് അഭിനയിക്കാനുള്ള സാഹചര്യം വന്നുചേര്‍ന്നു. അങ്ങനെ ഞാനൊരു നടനായിത്തീര്‍ന്നു.
എന്റെ ചില തമാശകളൊക്കെ ബാലേട്ടന് ഇഷ്ടമായിരുന്നു. അങ്ങനെ എന്നോടു സ്റേജില്‍ കയറാന്‍ പറഞ്ഞു. സാമുവല്‍ എന്നായിരുന്നു ആദ്യ കഥാപാത്രത്തിന്റെ പേര്. ഒരു ജോലിക്കാരന്റെ വേഷം. അതില്‍ ചില തമാശകളൊക്കെയുണ്ടായിരുന്നു. അതുകണ്ടു പ്രേക്ഷകര്‍ ചിരിക്കുകയും ചെയ്തു. തുടക്കം മോശമായില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു. അന്ന് എന്നെക്കുറിച്ചു പത്രത്തില്‍ കൃഷ്ണന് നായരുടെ ഒരു ലേഖനം വന്നു. തബലിസ്റ് അരവിന്ദന്റെ പ്രകടനം മികച്ചതാണ് എന്നൊക്കെ അദ്ദേഹത്തിന്റെ നിരൂപണത്തിലുണ്ടായിരുന്നു. ഞാന്‍ ഈ പത്രവുമായി നാഷണല്‍ തിയറ്റേഴ്സിലെ ജോര്‍ജേട്ടനെ പോയിക്കണ്ടു. എന്നെക്കുറിച്ചു വന്ന ലേഖനം കാട്ടിക്കൊടുത്തു. അപ്പോഴുണ്ട് സാക്ഷാല്‍ എസ്.പി പിള്ള കടന്നു വരുന്നു. ജോര്ജേട്ടന് എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തി. എന്തെങ്കിലുമൊരു റോള്‍ അഭിനയിച്ചു കാണിക്കാന്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ധൈര്യമായിട്ട് ഒരു കോമഡി നമ്പര്‍ ചെയ്തു. എന്റെ പ്രകടനം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അങ്ങനെ ഞാന്‍ നാഷണല്‍ തിയറ്റേഴ്സിലെത്തി.
നാടക അഭിനയത്തിലേക്കു മാള അരവിന്ദന് എന്ന നടന് മുന്നേറിയത് എങ്ങനെയായിരുന്നു?
നിരീക്ഷണമാണ് അന്നും ഇന്നും എന്റെ കരുത്ത്. ഭൂതക്കണ്ണാടിയിലെ അന്ധനായ കഥാപാത്രത്തെ കണ്ട് അടൂര്‍ ഗോപാലകൃഷ്ണന് എന്നോടു ചോദിച്ചിട്ടുണ്ട് ഇത്രയും സ്വാഭാവികത എങ്ങനെ വന്നു എന്ന്. നിരീക്ഷണം കൊണ്ടാണെന്നായിരുന്നു എന്റെ മറുപടി. നാടകത്തിലും തുടക്കംതൊട്ടു ഞാനൊരു ലൈവ് നടനായിരുന്നു. നാടകീയത ഒഴിവാക്കാനാണ് ഞാന്‍ എപ്പോഴും ശ്രമിച്ചിരുന്നത്.
അക്കാലത്തു നാടകപ്രവര്‍ത്തനം വളരെ പ്രയാസകരമായിരുന്നു. മാള അരവിന്ദന്റെ അനുഭവം എങ്ങനെയാണ്?
ദുഃഖമുള്ള നാളുകളാണത്. ആറുമാസം നാടകമുണ്െടങ്കില് പിന്നെ അടുത്ത ആറു മാസം നാടകമില്ല. പട്ടിണിയാണ്. നാടക പ്രസ്ഥാനം സജീവമായിരുന്നെങ്കിലും പ്രതിഫലം വളരെക്കുറവായിരുന്നു. ഒരു സ്റേജിന് 25 രൂപയാണു ലഭിക്കുക. അപ്പോള്‍ ഞാന്‍ തബല വായിക്കുകകൂടി ചെയ്യും. തബല വായിച്ചാല്‍ അഞ്ചു രൂപ കൂടി കിട്ടും.
നാടകത്തില്‍ അഭിനയിക്കുന്ന കാലത്താണു ഗീതയുമായി എന്റെ വിവാഹം. സത്യത്തില്‍ പ്രണയവിവാഹമായിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടുള്ള പ്രണയമായിരുന്നു. ഗീതയെ വിവാഹം കഴിച്ചപ്പോള്‍ നാടകം മാത്രമായിരുന്നു എന്റെ ആശ്രയം. പക്ഷേ, തളര്‍ന്നു പോകാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല. പലരും എതിര്‍ത്തുവെങ്കിലും ഒരുമിച്ചുനിന്നു. അഭിനയത്തോടു വല്ലാത്തൊരു ഇഷ്ടം കൂടിവന്ന സമയമാണ് അതൊക്കെ. 1978ല്‍ സൂര്യസോമയുടെ നിധി എന്ന നാടകത്തില്‍ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചു.
പിന്നീട് സിനിമയിലേക്കു കടന്നു വരുന്നത് എപ്പോഴാണ്?
അന്നത്തെ പ്രശസ്ത സംവിധായകന് പി.ചന്ദ്രകുമാര്‍ യാദൃച്ഛികമായി എന്റെ നാടകം കാണുകയുണ്ടായി. അദ്ദേഹം നിര്‍മാതാവും തിരക്കഥാകൃത്തുമായ ഡോ. ബാലകൃഷ്ണന്സാറിനെ പരിചയപ്പെടുത്തി. അദ്ദേഹം എനിക്കു ചെറിയ റോളുകള്‍ തന്നു.
സിന്ദൂരമായിരുന്നു ആദ്യമായി റിലീസ് ചെയ്ത ചിത്രം. മൂന്നു സീനില്‍ മാത്രമാണ് അഭിനയിക്കുന്നത്. ഗ്യാസ്ട്രബിള്‍ പേഷ്യന്റായിട്ടാണ് ആദ്യത്തെ സിനിമാ അഭിനയം. അതിനും മുമ്പ് തളിരുകള്‍ എന്ന സിനിമയില്‍ നാഗേഷിനൊപ്പം ഒരു ചെറിയ വേഷം ചെയ്തിരുന്നു. അതു റിലീസ് ചെയ്തില്ല. എന്നാല്‍, സമ്മാനം റിലീസ് ചെയ്തതോടെ സിനിമയില്‍ എന്റെ തുടക്കമായി.
പിന്നീടങ്ങോട്ടു സിനിമയില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ സിനിമകളുമായി ഒരു പറക്കലായിരുന്നു. എത്ര സിനിമകള്‍ അഭിനയിച്ചുവെന്ന് ഓര്‍മിക്കാന്‍ പോലുമാകുന്നില്ല. കഥാപാത്രമോ കഥയോ ഒന്നും ആലോചിക്കാതെ ഞാന്‍ ഒരുപാടു സിനിമകള്‍ ചെയ്തുതീര്‍ത്തു. അക്കാലത്തു ഡബിള്‍ റോള്‍ വേഷങ്ങള്‍ വരെ അഭിനയിച്ചിട്ടുണ്ട്.
സിനിമയിലെത്തിയപ്പോള്‍ വോയിസ് മോഡ്യൂലേഷനിലൂടെ കാരക്ടറിനു ചില പ്രത്യേകതകള്‍ കൊടുക്കുമായിരുന്നു. പിന്നീട് കാര്ക്ടര് വേഷങ്ങളിലും ഞാന്‍ വോയിസ് മോഡ്യൂലേഷന്റെ സാധ്യതകള്‍ ഉപയോഗിച്ചിട്ടുണ്ട്. അതു പലപ്പോഴും സ്പോട്ടില്‍ ചെയ്യുന്നതായിരിക്കും. അക്കാലത്തു ചെയ്ത താറാവ് എന്ന സിനിമ മറക്കാന്‍ കഴിയില്ല. തങ്കി എന്ന കഥാപാത്രം. മികച്ച സഹനടനുള്ള പുരസ്കാരം തരുന്നത് ഈ ചിത്രമാണ്.
സിനിമയില്‍ നാലു തലമുറയ്ക്കൊപ്പം അഭിനയിച്ചുകഴിഞ്ഞു മാള അരവിന്ദന്? തലമുറകളുടെ മാറ്റം എങ്ങനെയാണ് അനുഭവപ്പെടുന്നത്?
ഇന്നിപ്പോള്‍ ന്യൂജനറേഷന് സിനിമ എന്നൊക്കെയാണു പറയുന്നത്. പക്ഷേ, ന്യൂജനറേഷന് സിനിമ എന്നല്ല ന്യൂജനറേഷന് ട്രെന്‍ഡ് എന്നാണു പറയേണ്ടത്. സത്യനും നസീറും ഒരു കാലഘട്ടത്തിന്റെ ട്രെന്‍ഡുകള്‍ തന്നെയായിരുന്നു.
സത്യന്‍സാറിനൊപ്പം അഭിനയിച്ചിട്ടുണ്ട് ഞാന്‍. എന്റെ കുഞ്ഞ് എന്ന സിനിമയില്‍ സത്യന്‍സാറിനൊപ്പം അഭിനയിച്ചു. ആ സിനിമ പുറത്തുവന്നില്ല. അതിനു മുമ്പ് എത്രയോ മികച്ച നാടക പ്രതിഭകള്‍ക്കൊപ്പം അഭിനയിച്ചു. എസ്.പി പിള്ള, കടുവാക്കുളം ആന്റണി, കൊട്ടാരക്കര ശ്രീധരന് നായര്‍ തുടങ്ങിയ പ്രതിഭകള്‍. പ്രേംനസീര്‍, സോമന്, സുകുമാരന്‍, സത്യന്, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, മുകേഷ്, ദിലീപ് അങ്ങനെ എത്രയോ തലമുറ. ഇപ്പോള്‍ ജയസൂര്യയും അജു വര്‍ഗീസും വരെയുള്ള താരങ്ങള്‍ക്കൊപ്പം. എല്ലാം ദൈവത്തിന്റെ അനുഗ്രഹം.
ദൈവ വിശ്വാസിയാണോ?
തീര്‍ച്ചയായും. ഞാനെപ്പോഴും പറയാറുള്ള കാര്യമുണ്ട്. എല്ലാ ജീവജാലങ്ങളുടെയും രക്തത്തിന്റെ നിറം ചുവപ്പാണ്, അതിലൊരു സമത്വമുണ്ട് എന്ന്. അതുതന്നെയാണു ദൈവം. അതിനെയൊന്നു സ്പര്‍ശിക്കാന്‍ നാം പലവിധത്തില്‍ പ്രാര്‍ഥിക്കുന്നു.
സിനിമയില്‍ കൊമേഡിയനാണെങ്കിലും ജീവിതത്തില്‍ മാള അരവിന്ദന് ഗൌരവക്കാരനാണോ?
കോമഡിയൊക്കെ സിനിമയില്‍ മാത്രമല്ല ജീവിതത്തിലുമുണ്ട്. പക്ഷെ സിനിമ എന്നെ ഭ്രമിപ്പിച്ചിട്ടില്ല. ലൊക്കേഷനുകളില്‍ എന്നെക്കുറിച്ചുള്ള ഏക പരാതി മാള വന്നാല്‍ ഉടന്‍ വീട്ടില്‍ പോകണം എന്നു പറയുമെന്നാണ്. ഒരു സിനിമ കഴിഞ്ഞാലുടന്‍ വീട്ടിലെത്താനുള്ള തിടുക്കമാണ്. ഏതു തിരക്കിനിടയിലും ഈ ഗ്രാമത്തിലേക്കും വീട്ടിലേക്കും ഞാന്‍ ഓടിയെത്തുമായിരുന്നു.
തികഞ്ഞ ഗ്രാമീണനായിട്ടുള്ള ജീവിതമാണു താങ്കളുടേത്. തിരക്കുള്ള കാലത്തു പോലും മറ്റൊരു നഗരത്തിലേക്കു മാറാന്‍ ആഗ്രഹിച്ചിട്ടില്ലേ?
ഒരിക്കലുമില്ല. ഈ ഗ്രാമത്തിലെ സുഖം വേറെവിടെയും കിട്ടില്ല. നല്ല വെള്ളം, നല്ല വായു. എല്ലാ സൌകര്യങ്ങളും ഇവിടെയുണ്ട്. സൌകര്യങ്ങളായി ഞാന്‍ കരുതുന്നതു ശുദ്ധമായ വെള്ളവും വായുവുമാണ്. അതൊക്കെ ഈ ഗ്രാമത്തില്‍ സമൃദ്ധമാണ്.
സിനിമയില്‍ ഒരു കോക്കസിലും ലോബിയിലും താങ്കള്‍ ഭാഗമായി കണ്ടിട്ടില്ല. വ്യക്തിബന്ധങ്ങള്‍ സിനിമയില്‍ കുറവായിരുന്നോ?
എല്ലാവരോടും നല്ല ബന്ധമുള്ളതുകൊണ്ടാണ് ഏതെങ്കിലുമൊരു കോക്കസിലേക്ക് എത്താതിരുന്നത്. ഞാന്‍ എല്ലാവരോടും നന്നായി പെരുമാറും. എന്നോടും ആരും ഇന്നേവരേക്കും മോശമായി പെരുമാറിയിട്ടില്ല.
ഒരിക്കല്‍ താരസംഘടനയായ അമ്മയില്‍നിന്നു പുറത്താക്കപ്പെട്ടിരുന്നല്ലോ താങ്കള്‍?
അതില്‍ ഞാന്‍ തെറ്റുകാരനല്ല. വിനയനും സംഘടനകളും തമ്മിലുള്ള പ്രശ്നമാണ്. വിനയന് എനിക്കു മുപ്പതിനായിരം രൂപ അഡ്വാന്‍സ് തന്നു യക്ഷിയും ഞാനും എന്ന സിനിമയില്‍ അഭിനയിക്കാന്‍. വിനയനും മറ്റുള്ളവരും തമ്മിലുള്ള പ്രശ്നങ്ങളൊന്നും എനിക്കറിയില്ലായിരുന്നു. പിന്നീട് എന്നെ തിലകനൊപ്പം സിനിമയില്‍നിന്നു വിലക്കി. അതോടെ എനിക്കു നാലു സിനിമകള്‍ നഷ്ടപ്പെട്ടു. കുറച്ചുനാള്‍ ഞാന്‍ സിനിമയില്ലാതെയിരുന്നു.
പിന്നീട് അമ്മയുടെ മീറ്റിംഗില്‍ ചെന്നപ്പോള്‍ ഞാന്‍ എന്റെ ന്യായം പറഞ്ഞു. ഞാന്‍ പറഞ്ഞു സിനിമയില്‍നിന്നു പുറത്താക്കിയാല്‍ സീരിയലില്‍ അഭിനയിക്കുമെന്ന്. ഇനി സീരിയലില്‍നിന്നു വിലക്കിയാല്‍ ഞാന്‍ നാടകത്തിലേക്കു പോകും. ഇനി നാടകസ്റേജില് കയറാന്‍ പാടില്ലെന്നു പറഞ്ഞാല്‍ ഞാന്‍ തബല വായിച്ചു ജീവിക്കും. ഇനി മാള അരവിന്ദനെക്കൊണ്ടു തബല വായിപ്പിക്കേണ്ട എന്നു വിലക്കാം. പക്ഷേ, എന്നാലും ഞാന്‍ പരാജയപ്പെടില്ല. മാള അരവിന്ദന് അപ്പോള്‍ തെരുവുനാടകം കളിക്കും. സിനിമയില്നിന്നല്ലേ വിലക്കാന്‍ പറ്റൂ. അഭിനയത്തില്‍നിന്ന് ഏതു സംഘടനയ്ക്കു വിലക്കാന്‍ കഴിയും. ഞാന്‍ ഇത്രയും പറഞ്ഞു തീര്‍ന്നതും എല്ലാവരും കൈയടിച്ചു. അതോടെ സംഘടനയിലേക്കു ഞാന്‍ തിരിച്ചെത്തി.
കുടുംബം?
ഭാര്യ ഗീത. മകന് മുത്തു (കിഷോര്‍). മകള്‍ കല. മകന്റെ ഭാര്യ ദീപ്തി. ചെറുമകന് - വേദവ്യാസന്.
അന്നയും അരവിന്ദനും
തബലയില്‍ പ്രണയത്തിന്റെ മര്‍മരം കേള്‍പ്പിച്ചുകൊണ്ട് അരവിന്ദന് അന്നയെ പ്രണയിച്ചു. അവരുടെ പ്രണയങ്ങളില്‍ തബലയുടെ താളമുണ്ടായിരുന്നു. ജീവിതപ്രാരബ്ധങ്ങള്‍ക്കിടയില്‍ പ്രണയത്തിന്റെ അരങ്ങില്‍ അരവിന്ദന് അന്നയുടെ കൈപിടിച്ചുനടന്നു. അരവിന്ദന് അന്നയെ ജീവിതസഖിയാക്കുമ്പോള്‍ നിന്നെയൊരിക്കലും കഷ്ടപ്പെടുത്തില്ലെന്നു മനസുകൊണ്ട് ഉറപ്പുകൊടുത്തിരുന്നു...
നാടകത്തില്‍ തബലിസ്റായിരുന്ന സമയത്താണ് അരവിന്ദന് എന്ന മാള അരവിന്ദന് അന്നയെന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രേമിക്കുന്നത്. തബലയില്‍ താളം മുറുകുംപോലെ പ്രണയം മുറുകി. തബലയുടെ താളം അന്നയില്‍ പ്രണയത്തിന്റെ ഭാഷയായി.
1971 ഫെബ്രുവരി ഒന്നിന് അന്നയും അരവിന്ദനും വിവാഹിതരായി. അന്നുമുതല്‍ അന്ന മാളയ്ക്കു ഗീതയായി. പ്രാരാബ്ധങ്ങളുടെ ജീവിതനാടകം പിന്നെ പതിയെപ്പതിയെ നല്ല കാലങ്ങളുടെ അരങ്ങിലേക്കു മാറി. നാടകത്തില്‍നിന്നു സിനിമയിലേക്കു വന്നതോടെ മാളയുടെ ജീവിതത്തിനു മാറ്റം വന്നു. സ്വന്തമായി വീടുവയ്ക്കാനും വാഹനം വാങ്ങാനുമൊക്കെ സാധിച്ചതു സിനിമയില്‍ സജീവമായപ്പോഴാണ്. അതിനെല്ലാമപ്പുറം ഭാര്യയ്ക്കു നല്ലൊരു സാരി വാങ്ങിച്ചുകൊടുക്കാന്‍ കഴിഞ്ഞതു സിനിമയില്‍ സജീവമായതിനു ശേഷമാണെന്നു മാള പറയാറുണ്ട്.
44 വര്‍ഷം മുമ്പ് കൈപിടിച്ചു കൂട്ടിക്കൊണ്ടുവന്നയാള്‍ വീണ്ടുമൊരു ഫെബ്രുവരി ഒന്ന് എത്തും മുമ്പേ കടന്നുപോയിരിക്കുന്നു. അരവിന്ദനില്ലാത്ത വീട്ടില്‍ ഇനി അന്ന തനിച്ചാണ്. കൂടെ മക്കളായ കിഷോറും കലയും.
ഒരു മോഹം മാത്രം ബാക്കി
ചിരിച്ചും ചിരിപ്പിച്ചും മാള അരവിന്ദന് കടന്നുപോകുമ്പോള്‍ ആ മനസില്‍ ബാക്കിയായത് ഒരു മോഹം മാത്രം. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹം. അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചുതകര്‍ത്ത മാളയ്ക്കു സിനിമയുടെ എല്ലാ വശങ്ങളെക്കുറിച്ചും നല്ല ധാരണയായിരുന്നു. മാള ടച്ചുള്ള ഒരു നല്ല ഹാസ്യചിത്രം മലയാളി പ്രേക്ഷകരെല്ലാം ആഗ്രഹിച്ചതാണ്. മാളയ്ക്കും അതിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, ആ മോഹം യാഥാര്‍ഥ്യമായില്ല. വളരെ അടുത്ത സുഹൃത്തുക്കളോടു മാള പലപ്പോഴും ഈ സ്വപ്നം പങ്കിട്ടിരുന്നുവെങ്കിലും അതു സംഭവിച്ചില്ല.
പട്ടിണിയറിഞ്ഞ കലാജീവിതം
മാള അരവിന്ദനെന്ന നടനെ കാലം പിന്നീട് ഉയരങ്ങളിലേക്ക് എത്തിച്ചെങ്കിലും കലാജീവിതത്തിന്റെ തുടക്കകാലം കഷ്ടപ്പാടുകളുടേതായിരുന്നു. നല്ല കലാകാരന് കഷ്ടപ്പാടുകളിലൂടെ വളര്ന്നുവലുതാകുമെന്ന പഴയ സിദ്ധാന്തം മാളയുടെ കാര്യത്തില്‍ യാഥാര്‍ഥ്യമായിരുന്നു. തബലിസ്റിന്റെ റോളില്‍നിന്നു നാടകനടനായി മാറിയെങ്കിലും വരുമാനത്തില്‍ കാര്യമായ വര്‍ധനവൊന്നും ഉണ്ടായിരുന്നില്ല. നാടകം എല്ലാക്കാലവും ഉണ്ടായിരുന്നില്ലെന്നും ആറുമാസം നാടകമുണ്െടങ്കില് പിന്നെയുളള ആറുമാസം നാടകമില്ലാത്ത സ്ഥിതിയായിരുന്നുവെന്നും പല അഭിമുഖങ്ങളിലും മാള തുറന്നുപറഞ്ഞിട്ടുണ്ട്. പട്ടിണി അനുഭവിച്ചിരുന്നു എന്ന് അദ്ദേഹം പറയാറുണ്ട്. നാടകങ്ങളും പ്രവര്‍ത്തനവുമൊക്കെ സജീവമായിരുന്നെങ്കിലും ജോര്‍ജുകുട്ടി കുറവായിരുന്നുവെന്നു മാള സ്വതസിദ്ധമായ ശൈലിയില്‍ എല്ലാ വിഷമങ്ങളും മറച്ചുവച്ച് ഓര്‍ത്തെടുക്കാറുണ്ട്. ങാ.. അതങ്ങനെയൊരു കാലം എന്നും കൂട്ടിച്ചേര്‍ക്കും.
നാടകത്തില്‍ അഭിനയിച്ചാല്‍ അന്നത്തെ പ്രതിഫലം 25 രൂപയായിരുന്നു. തബല കൂടി വായിച്ചാല്‍ അഞ്ചുരൂപ എക്സ്ട്ര കിട്ടും. അങ്ങനെ മുപ്പതുരൂപയാണ് നാടകഅരങ്ങില്നിന്നും അണിയറയില്നിന്നുമായി മാള അന്ന് ഒരു നാടകത്തില്‍നിന്നു സമ്പാദിച്ചിരുന്നത്. പക്ഷേ, അരങ്ങിന്റെ മോഹിപ്പിക്കുന്ന മായികവലയത്തില്നിന്നു രക്ഷപ്പെട്ടുപോകാന്‍ മാള തയാറായില്ല. കഷ്ടപ്പാടുകള്‍ ഏറെ സഹിച്ചും ക്ഷമിച്ചും അരവിന്ദന് അരങ്ങിലും അണിയറയിലുമായി ജീവിതം ജീവിച്ചും അഭിനയിച്ചും തീര്‍ത്തു.
വിജയത്തിന്റെ 'സിന്ദൂരം' അണിഞ്ഞ്
തമിഴിലെ ഹാസ്യനടന് നാഗേഷ് അഭിനയിച്ച തളിരുകള്‍ എന്ന സിനിമയിലാണു മാള അരവിന്ദന് സിനിമയുടെ ഹരിശ്രീ കുറിച്ചതെങ്കിലും തളിരുകള്‍ എന്തുകൊണ്േടാ റിലീസായില്ല. സിന്ദൂരം എന്ന സിനിമയാണ് മാള അരവിന്ദന്റെ റിലീസായ ആദ്യചിത്രം. മാള അഭിനയിച്ച നാടകം അന്നത്തെ പ്രശസ്ത സിനിമ സംവിധായകന് പി.ചന്ദ്രകുമാര്‍ കാണുകയും മാളയുടെ അഭിനയം കണ്ട് ഇഷ്ടമായ ചന്ദ്രകുമാര്‍ മാളയെ നിര്‍മാതാവും തിരക്കഥാകൃത്തുമായ ഡോ.ബാലകൃഷ്ണനു പരിചയപ്പെടുത്തുകയുമായിരുന്നു. തബലിസ്റില്നിന്നും നാടക നടനായി മാറിയ അരവിന്ദന്റെ ജീവിതവും ജാതകവും അതോടെ മാറിമറിഞ്ഞു. മൂന്നേ മൂന്നു സീനില്‍ മാത്രം അഭിനയിച്ച സിന്ദൂരത്തില്നിന്ന് ഒരു മഹാനടന് ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു.
വിജയത്തിന്റെ ആ സിന്ദൂരം മാളയുടെ നെറ്റിയില്‍ തൊട്ടു. മാള അരവിന്ദന്റെ സമയം വളരെ നല്ലതായിരുന്നു. സിനിമയില്‍ മാള തുടക്കം മുതല്ക്കുതന്നെ തൊട്ടതെല്ലാം മാണിക്യമായി മാറ്റിയിരുന്നു. അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ച മാള ഒരിക്കല്‍പോലും സംവിധായകര്‍ക്കു ബാധ്യതയായി മാറിയിട്ടില്ല. എല്ലാവരോടും സൌഹൃദത്തോടെയും നിറഞ്ഞ ചിരിയോടെയും മാത്രം ഇടപെട്ട മാള പരിചയപ്പെട്ട ഏവരുടേയും മാളച്ചേട്ടനായിരുന്നു.
മാളയുടെ കോമണ്മാന്
കാര്‍ട്ടൂണിസ്റ് ആര്.കെ. ലക്ഷ്മണിന്റെ കഥാപാത്രത്തെ കടമെടുത്തു പറഞ്ഞാല്‍ മാളയുടെ കോമണ്മാന് ആയിരുന്നു മാള അരവിന്ദന്. സിനിമയുടെ വെള്ളിവെളിച്ചത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വലയങ്ങളില്ലാതെ സൌഹൃദത്തിന്റെ ഊഷ്മളമായ സ്നേഹവലയങ്ങളാല് ചുറ്റപ്പെട്ട ഒരു സാധാരണക്കാരന് - കോമണ്മാന്.
മാള എന്ന കൊച്ചുപട്ടണത്തില്‍ മാള അരവിന്ദന് ഒരു സിനിമാക്കാരനായിരുന്നില്ല. തങ്ങളില്‍ ഒരുവനായിരുന്നു മാളക്കാര്ക്കു ചിരിയുടെ ഈ തമ്പുരാന്. ഏതു വലിയ മഹാനഗരത്തിലെ ഏത് എ.സി. സ്യൂട്ടില്‍ കിടന്നുറങ്ങാന്‍ ഭാഗ്യം ലഭിച്ചാലും മാളയിലെ ഈ വീട്ടില്‍ കുടുംബത്തോടൊപ്പം കഴിയുന്ന ആനന്ദം എനിക്കു വേറെയെവിടെയും കിട്ടില്ല എന്നു പറഞ്ഞ അരവിന്ദന് നാടിനോടും കുടുംബത്തോടുമുള്ള തന്റെ സ്നേഹവാത്സല്യങ്ങളാണു വ്യക്തമാക്കിയിരുന്നത്. ലോകത്തെ ഇഷ്ടപ്പെട്ട സ്ഥലം ചോദിച്ചാല്‍ വിദേശരാഷ്ട്രങ്ങള്‍ പറയുന്ന സിനിമാക്കാര്‍ക്കിടയില്‍ മാള വേറിട്ടുനിന്നതും അതുകൊണ്ടുതന്നെയാണ്.
അരവിന്ദന് എന്ന തബലിസ്റില്നിന്നു നാടക നടനായും പിന്നെ ഏവരെയും ചിരിപ്പിക്കുന്ന മലയാള സിനിമയിലെ ചിരിയുടെ തമ്പുരാനായി മാറിയതിനുമൊക്കെ സാക്ഷ്യം വഹിച്ചതു മാള എന്ന കൊച്ചുപട്ടണമാണ്.
മാള അരവിന്ദന് മാള എന്ന സ്ഥലത്തുനിന്ന് ഒരിക്കലും മാറിനില്ക്കാന് കഴിഞ്ഞിരുന്നില്ല. തന്റെ പേരിനു മുന്നിലുള്ള ആ സ്ഥലപ്പേരില്‍ ജീവതകാലം മുഴുവന്‍ അറിയപ്പെടാന്‍ ഭാഗ്യം സിദ്ധിച്ച നടനായിരുന്നു അരവിന്ദന്. സിനിമയില്‍ ഏറെ തിരക്കുള്ള കാലത്തുപോലും അദ്ദേഹം തന്റെ താമസം ചെന്നൈയിലേക്കോ കൊച്ചിയിലേക്കോ തിരുവനന്തപുരത്തേക്കോ മാറ്റിയില്ല. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ പെട്ടിയുമെടുത്തു നേരെ മാളയിലെ വീട്ടിലേക്ക് ഓടിയെത്തുമായിരുന്നു അദ്ദേഹം.
എന്റെ എല്ലാവരും മാളയിലാണ്. എന്റെ വീട്ടുകാര്‍, കൂട്ടുകാര്‍, എന്റെ പേരു പോലും മാളയിലല്ലേ...എന്നും ചോദിച്ചു തന്റേതായ സ്റൈലില്‍ ചിരിച്ചുകൊണ്ടു മാളയിലേക്കു തിരിക്കാറുള്ള മാള അരവിന്ദനെ സിനിമാസുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. സ്കൂള്‍ പഠന കാലം മുതല്‍ക്ക് ഒപ്പം കൂടിയ കൂട്ടുകാരെ ജീവിതാവസാനം വരെ നിലനിര്‍ത്താന്‍ മാളയ്ക്കു സാധിച്ചുവെന്നതാണു വലിയ കാര്യം. ഷൂട്ടിംഗില്ലാത്ത സമയത്തു വീടിനകത്ത് അടച്ചുപൂട്ടിയിരിക്കുന്ന സ്വഭാവം മാളയ്ക്കുണ്ടായിരുന്നില്ല.
രാവിലെ തന്നെ ടൌണിലേക്ക് ഇറങ്ങും. പരിചയക്കാരോടു സൌഹൃദം പുതുക്കി, സിനിമാവിശേഷങ്ങള്‍ പറഞ്ഞ്, തന്റേതായ സ്റൈലിലുള്ള മാള ടച്ചുള്ള തമാശകള്‍ പറഞ്ഞു ടൌണില്‍ കറങ്ങുന്ന അരവിന്ദന് മാളയിലെ സാധാരണക്കാരില്‍ ഒരാളായാണു തന്റെ ജീവിതം ജീവിച്ചുതീര്‍ത്തത്. തമാശകള്‍ സിനിമയ്ക്കു പുറത്തും രസകരമായി അവതരിപ്പിച്ചു മറ്റുള്ളവരെ ചിരിപ്പിക്കാന്‍ അസാമാന്യ കഴിവായിരുന്നു മാളയ്ക്ക്. തന്റെ ചുറ്റും കൂടുന്നവര്‍ തന്റെ തമാശകള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചെത്തുന്നവരാണെന്നു തിരിച്ചറിയുന്നതുകൊണ്ടുതന്നെ പരമാവധി തമാശകള്‍ നാടകീയമായല്ലാതെ അനര്‍ഗളമായി പറയാനും അതു വളരെ സിനിമാറ്റിക് ആയി അവതരിപ്പിക്കാനും മാളയിലെ അഭിനേതാവിന് ഒട്ടും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കാലിനു സുഖമില്ലാതെ ആയപ്പോഴും മാളടൌണിലേക്കുള്ള യാത്ര വേണ്െടന്നുവയ്ക്കാന്‍ അദ്ദേഹം തയാറായില്ല. വാഹനത്തില്‍ കയറി മാളയിലെത്തി പഴയ സൌഹൃദങ്ങള്‍ പുതുക്കി.
തങ്ങളുടെ പ്രിയപ്പെട്ട മാളച്ചേട്ടനെ ആദരിക്കാന്‍ രണ്ടുവര്‍ഷം മുമ്പ് ടി.എന്‍. പ്രതാപന് എംഎല്‍എയുടെ നേതൃത്വത്തില്‍ മാള പൌരാവലി ഒരുക്കിയ അരവിന്ദോത്സവം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മാള പഞ്ചായത്ത് സ്റേഡിയത്തിലേക്കു മാളയ്ക്കകത്തും പുറത്തുമുള്ള ആയിരക്കണക്കിനാളുകളാണ് എത്തിയത്. നടന് മമ്മൂട്ടിയാണ് അന്നു മാളയെ ആദരിച്ചത്.
മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: നടന് മാള അരവിന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു. മലയാളിക്ക് എന്നും ഓര്‍ക്കാന്‍ മികച്ച ഹാസ്യമൂഹൂര്ത്തങ്ങള് സംഭാവന ചെയ്ത അനുഗ്രഹീത കലാകാരനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നടന് മാള അരവിന്ദന്റെ നിര്യാണത്തില്‍ സ്പീക്കര്‍ ജി. കാര്ത്തികേയന് അനുശോചിച്ചു. അഭിനയത്തിലും വാദ്യസംഗീതത്തിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം വേദനാജനകമാണെന്നും സ്പീക്കര്‍ പറഞ്ഞു.
സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പട്ടികജാതി പിന്നാക്ക ക്ഷേമ ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് തുടങ്ങിയവരും അനുശോചിച്ചു.
കൊച്ചി: ചലച്ചിത്ര നടന് മാള അരവിന്ദന്റെ നിര്യാണത്തില്‍ കെ.വി. തോമസ് എംപി അനുശോചിച്ചു. സ്വഭാവവൈശിഷ്ട്യമുള്ളതും ഹാസ്യപ്രധാനങ്ങളുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ക്കു ജന്മം നല്കിയ മാള അരവിന്ദന്റെ നിര്യാണം കേരളത്തിനും ചലച്ചിത്രലോകത്തിനും തീരാനഷ്ടമാണെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.