ബാര്‍ കോഴ: നാലു കോണ്‍ഗ്രസ് മന്ത്രിമാര്‍ പണം വാങ്ങിയെന്ന് പുതിയ ശബ്ദരേഖ
ബാര്‍ കോഴ: നാലു കോണ്‍ഗ്രസ് മന്ത്രിമാര്‍ പണം വാങ്ങിയെന്ന് പുതിയ ശബ്ദരേഖ
Thursday, January 29, 2015 12:13 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ പുതിയ ശബ്ദരേഖയുമായി മദ്യ വ്യാപാരി ബിജു രമേശ്. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ യോഗത്തിലെ സംഭാഷണങ്ങള്‍ എന്ന് അവകാശ പ്പെടുന്ന സിഡിയാണു ബിജു രമേശ് ഇന്നലെ പുറത്തുവിട്ടത്. നാലു കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയിട്ടുണ്െടന്നും ബാറുകള്‍ തുറന്നില്ലെങ്കില്‍ അവരുടെ പേരുകളും പുറത്തുവിടുമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പറയുന്നതായ സംഭാഷണ ഭാഗങ്ങളാണു ശബ്ദരേഖയില്‍ പ്രധാനമായുള്ളത്.

എന്നാല്‍, പുറത്തുവിട്ട ശബ്ദരേഖയുടെ ഭാഗത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍ വ്യക്തമാക്കിയിട്ടില്ല. ബാറുകള്‍ തുറന്നില്ലെങ്കില്‍ വണ്‍, ടു, ത്രീ, ഫോര്‍ എന്നിങ്ങനെ കോഴ വാങ്ങിയ മന്ത്രിമാരുടെ പേരുകള്‍ താന്‍ പത്രസമ്മേളനം വിളിച്ചു പറയുമെന്നു പറയുന്ന രാജ്കുമാര്‍ ഉണ്ണിയുടെ സംഭാഷണ ഭാഗങ്ങളാണു ശബ്ദരേഖയില്‍ ഉള്ളത്.

ബാര്‍ കോഴയുമായി ബന്ധപ്പെട്ടു താന്‍ ഒരു വെളിപ്പെടുത്തല്‍ നടത്തി, ബാക്കി ഇനി ആരു തുറന്നുപറയും എന്ന ബിജു രമേശിന്റെ ചോദ്യത്തില്‍ തുടങ്ങുന്ന ശബ്ദരേഖയാണു പുറത്തുവന്നത്. ഉണ്ണി പറയുമോ എന്നു ബിജു ആരായുന്നു. ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ നാലു കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍ വണ്‍, ടു, ത്രീ, ഫോര്‍ എന്നു താന്‍ വിളിച്ചുപറയാമെന്നു രാജ്കുമാര്‍ ഉണ്ണി പറയുന്നതും ശബ്ദരേഖയിലുണ്ട്.

കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍ ആരു പറയുമെന്നു വീണ്ടും ബിജു രമേശ് ചോദിച്ചപ്പോള്‍ അതു താന്‍ തന്നെ പത്രസമ്മേളനം നടത്തി വിളിച്ചു പറയുമെന്നു രാജ്കുമാര്‍ പറയുന്നു.

ധനമന്ത്രി കെ.എം. മാണിയുടെ പേരു മാത്രം പറഞ്ഞതു നാലു കോണ്‍ഗ്രസ് മന്ത്രിമാര്‍ വന്നു കാലുപിടിച്ചതുകൊണ്ടാണെന്നു ശബ്ദരേഖയില്‍ രാജ്കുമാര്‍ ഉണ്ണി പറയുന്നുണ്ട്. ബാറുകള്‍ തുറക്കാനുള്ള ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും അവിടെനിന്നു നമുക്ക് അനുകൂല വിധി കിട്ടുകയും ചെയ്തു. കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയാല്‍ ആ സമയം മറ്റു മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താം എന്നാണു രാജ്കുമാര്‍ ഉണ്ണി പറയുന്നത്.


രാജ്കുമാര്‍ ഉണ്ണിയുടെ സംഭാഷണമടങ്ങിയ ശബ്ദരേഖയുടെ ഒരു ഭാഗം മാത്രമാണ് ബിജു ഇന്നലെ പുറത്തു വിട്ടത്. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ നേതാവായ ജോണ്‍ കല്ലാട്ട് ഇന്നലെ വിജിലന്‍സിനു മുമ്പിലെത്തി ബിജുവിനെതിരേ മൊഴി നല്‍കിയതിനു പിന്നാലെയാണു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കു കോഴ നല്‍കിയെന്നു വ്യക്തമാക്കുന്ന ശബ്ദരേഖ ബിജു രമേശ് പുറത്തുവിട്ടത്.

അതേസമയം, മാധ്യമ പ്രവര്‍ത്തകരെ കണ്ട ബിജു രമേശ് നാലു കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍ രാജ്കുമാര്‍ ഉണ്ണി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയെ പണപ്പെട്ടിയുമായി പോയി കണ്ടു. എന്നാല്‍, അദ്ദേഹം പണം വാങ്ങിയില്ല. മന്ത്രിമാരായ ആര്യാ ടന്‍ മുഹമ്മദ്, ഷിബു ബേബി ജോണ്‍ എന്നിവരും ബാറുടമകളില്‍നിന്നു പണം കൈപ്പറ്റിയിട്ടില്ലെന്നു ബിജു പറഞ്ഞു.

കൊച്ചി പാലാരിവട്ടത്തെ ഹോട്ടലില്‍ ചേര്‍ന്ന സ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ എല്ലാവരുടേയും അനുവാദത്തോടെ റിക്കാര്‍ഡ് ചെയ്ത ടേപ്പിലെ പ്രസക്ത ഭാഗങ്ങളാണ് പുറത്തുവിട്ടതെന്നു ബിജു മാധ്യമങ്ങളോട് പറഞ്ഞു. രാജ്കുമാര്‍ ഉണ്ണിയെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നും താനും നുണ പരിശോധനയ്ക്കു തയാറാണെന്നും ബിജു രമേശ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.