എല്‍ഡിഎഫിനു മുഖ്യമന്ത്രിയുടെ മറുപടി; യുഡിഎഫിന്റെ ഒരു കട്ടിലും കണ്ട് ആരും പനിക്കേണ്ട
എല്‍ഡിഎഫിനു മുഖ്യമന്ത്രിയുടെ മറുപടി; യുഡിഎഫിന്റെ ഒരു കട്ടിലും കണ്ട് ആരും പനിക്കേണ്ട
Thursday, January 29, 2015 12:15 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: യുഡിഎഫ് വിടുന്ന ഘടകകക്ഷികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ഒരുങ്ങുന്ന എല്‍ഡിഎഫിനു മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫിന്റെ ഒരു കട്ടിലും കണ്ട് ആരും പനിക്കേണ്െടന്നു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരേ നടപടിയുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എല്‍ഡിഎഫ് വികസിപ്പിക്കുന്നത് അവരുടെ അവകാശമാണ്. എന്നാല്‍, യുഡിഎഫിന്റെ കട്ടിലു കണ്ട് ആരും പനിക്കേണ്ടതില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആരെങ്കിലും ഇടതുമുന്നണിയിലേക്കു പോയിട്ടുണ്േടാ? അവിടെയുള്ളവര്‍ യുഡിഎഫിലേക്കു വരികയല്ലേ ചെയ്തത്.

ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ താക്കീത് ചെയ്യുമോ എന്ന ചോദ്യത്തിന് അങ്ങനെ ഉണ്ടാകുമെന്ന് ആരെങ്കിലും പറഞ്ഞോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ബാര്‍ കോഴ കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി കെ.എം. മാണി ആരോപിച്ചല്ലോ അത് ആരാണെന്ന ചോദ്യത്തിന് അതു മാണിയോടു തന്നെ ചോദിക്കണമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.


പിള്ളയുമായി ബന്ധപ്പെട്ടു 28നു കാണാമെന്നു പറഞ്ഞതു യുഡിഎഫിനുശേഷം തീരുമാനിക്കുമെന്ന അര്‍ഥത്തിലാണ്. ബാലകൃഷ്ണപിള്ളയെ വേദനിപ്പിക്കാന്‍ വേണ്ടിയല്ല ഇക്കാര്യം പറഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇന്‍ഫര്‍മേഷനായാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായമുണ്ട്. യുഡിഎഫിലുണ്ടാകുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണു തീരുമാനം എടുക്കേണ്ടതെന്നു മുന്നണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന മുസ്ലിംലീഗിന്റെ അഭിപ്രായത്തിനു മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഴിമതി ആരോപണ കേസുമായി ബന്ധപ്പെട്ടു ശിക്ഷ അനുഭവിച്ച ബാലകൃഷ്ണപിള്ളയെ അനുകൂലിച്ചു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തിയതിനെ കുറിച്ചു ചോദിച്ചപ്പോള്‍ ഇതുവരെ വി.എസ് അങ്ങനെയല്ലല്ലോ പറഞ്ഞിരുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.