നിറവേറിയതു ദൈവഹിതമെന്നു മനു
നിറവേറിയതു ദൈവഹിതമെന്നു മനു
Sunday, February 1, 2015 11:36 PM IST
കൊച്ചി: സഹയാത്രികയെ രക്ഷിക്കുന്നതിനിടയില്‍ തന്റെ കൈകള്‍ നഷ്ടമായപ്പോള്‍ നിരാശ തോന്നിയിരുന്നില്ലെന്നും തന്നെക്കുറിച്ചു ദൈവത്തിന് ഒരു പദ്ധതിയുണ്െടന്നുമുള്ള വിശ്വാസമാണു നയിച്ചതെന്നും കൈപ്പത്തി സ്വീകരിച്ച മനു. ഇപ്പോള്‍ മറ്റൊരാളില്‍നിന്നു തനിക്കു ലഭിച്ച കൈകള്‍ ദൈവഹിതമാണെന്നും കൈപ്പത്തി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ മനു ഇന്നലെ ആദ്യമായി മാധ്യമങ്ങളുടെ മുന്നിലെത്തിയപ്പോള്‍ പറഞ്ഞു.

ഇരുകൈകളും നഷ്ടപ്പെട്ടപ്പോള്‍ ഒരിക്കലും ചെയ്യാന്‍ കഴിയില്ലെന്നു കരുതിയ പലതും ഇപ്പോള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഡോക്ടര്‍മാരോടും ബന്ധുക്കളോടും കൈപ്പത്തി നല്‍കാന്‍ സന്മനസു കാട്ടിയ ബിനോയിയുടെ കുടുംബത്തോടും നന്ദിയുണ്ട്. ആശുപത്രി വിട്ടാല്‍ ബിനോയിയുടെ വീട്ടിലേക്കാണ് ആദ്യം പോകുന്നതെന്നും മനു പറഞ്ഞു.

കഴിഞ്ഞ 13നാണ് അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ മനുവിന്റെ കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. 16 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ഹെഡ് ആന്‍ഡ് നെക് പ്ളാസ്റിക് ആന്‍ഡ് റികണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യര്‍ നേതൃത്വം നല്‍കി. പ്ളാസ്റിക് സര്‍ജറി, മൈക്രോ വാസ്കുലര്‍ സര്‍ജറി, നെഫ്രോളജി, ഓര്‍ത്തോപീഡിക്സ്, അനസ്തേഷ്യ, ട്രാന്‍സ്പ്ളാന്റ് സോഷ്യല്‍ വര്‍ക്കേഴ്സ്, ഹാന്‍ഡ് റിഹാബിലേഷന്‍ സര്‍വീസസ്, ട്രാന്‍സ്പ്ളാന്റേഷന്‍ ടീമുകളും 20 ഡോക്ടര്‍മാറും ഇതില്‍പ്പെടും. ഡോക്ടര്‍മാരായ മോഹിത് ശര്‍മ, സന്ദീപ് വിജയരാഘവന്‍, പി. കിഷോര്‍, ജിമ്മി മാത്യു, ജോര്‍ജ് കുര്യന്‍, അനില്‍ മാത്യു, രാജേഷ്, സക്കറിയ, സുരേന്ദ്രന്‍, രവി, ജെറി പോള്‍, സുനില്‍ രാജന്‍ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.


പത്തു ലക്ഷത്തിലധികം രൂപയാണു ശസ്ത്രക്രിയയ്ക്കു ചെലവായത്. മനുവിന്റെ ശസ്ത്രക്രിയാ ചെലവ് അമൃതാനന്ദമയി മഠം സൌജന്യമായാണു നല്‍കിയതെന്നു മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ശസ്ത്രക്രിയ കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ത്തന്നെ മനുവിനു വലിയ പുരോഗതിയുണ്ട്. കൈകള്‍ക്കു ചലനശേഷി കൈവന്നു. സമ്പൂര്‍ണ ചലനശേഷിക്കാവശ്യമായ ഫിസിയോതെറാപ്പി പരിശീലനങ്ങളും ചെയ്യുന്നുണ്ട്. ഗ്ളാസിലെ വെള്ളം തനിയെ കുടിക്കാന്‍ ഇപ്പോള്‍ മനുവിനു സാധിക്കും. ഒരു വര്‍ഷം കഴിയുമ്പോഴേക്കും പൂര്‍ണമായ ചലനശേഷി തിരികെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാലു വര്‍ഷം മുമ്പ് ട്രെയിന്‍ യാത്രയ്ക്കിടെ സഹയാത്രികയായ യുവതിയോട് അന്യസംസ്ഥാനക്കാരായ ചിലര്‍ അപമര്യാതയായി പെരുമാറുന്നത് കണ്ട് ചോദിക്കാനെത്തിയ മനുവിനെ ഇവര്‍ ട്രെയിനില്‍നിന്നും തള്ളിയിട്ടു.

തീവണ്ടി ചക്രത്തിനടിയില്‍പ്പെട്ടാണ് മനുവിന് കൈകള്‍ നഷ്ടപ്പെട്ടത്. തൊടുപുഴ സ്വദേശിയായ മനു ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു.

കൂനമ്മാവില്‍ കഴിഞ്ഞ 11നു ബൈക്കപകടത്തെ തുടര്‍ന്നു മസ്തിഷ്ക മരണം സംഭവിച്ച വരാപ്പുഴ സ്വദേശി ബിനോയിയുടെ കൈകളാണു മനുവിനു തുന്നിച്ചേര്‍ത്തത്.

(മസ്തിഷ്ക മരണത്തിനു ശേഷം കൈകള്‍ ദാനംചെയ്ത ബിനോയിയെക്കുറിച്ചും കൈപ്പത്തികള്‍ സ്വീകരിച്ച മനുവിനെക്കുറിച്ചും കൂടുതല്‍ അറിയാം ഇന്നത്തെ 'സണ്‍ഡേ ദീപിക'യില്‍...)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.