ചര്‍ച്ച, ചര്‍ച്ച, പിന്നെയും ചര്‍ച്ച; റബര്‍ വില ഉയരുന്നില്ല
ചര്‍ച്ച, ചര്‍ച്ച, പിന്നെയും ചര്‍ച്ച; റബര്‍ വില ഉയരുന്നില്ല
Saturday, February 28, 2015 12:31 AM IST
കോട്ടയം: സര്‍ക്കാര്‍ തലത്തില്‍ വ്യാപാരികളും റബര്‍ ബോര്‍ഡ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടും റബര്‍ വില ഉയരുന്നില്ല. റബര്‍ ബോര്‍ഡ് ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റിന് 140 രൂപ പ്രഖ്യാപിച്ചിരിക്കെ കര്‍ഷകര്‍ക്ക് 130 രൂപയില്‍ താഴെ വില നല്കുന്ന സാഹചര്യത്തിലാണു മുഖ്യമന്ത്രി കഴിഞ്ഞദിവസം യോഗം വിളിച്ചത്. ടയര്‍ കമ്പനികള്‍ 130 രൂപയില്‍ കൂടിയ നിരക്കില്‍ ഷീറ്റ് വാങ്ങാന്‍ തയാറാകാത്തതിനാലാണു വില കുറച്ചു വാങ്ങുന്നതെന്നു വ്യാപാരികള്‍ വിശദീകരിച്ചു.

സര്‍ക്കാര്‍ നികുതിയിളവു നല്‍കി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതിനുശേഷം ടയര്‍ കമ്പനികള്‍ 32,000 ടണ്‍ റബര്‍ വാങ്ങിയതായാണ് റബര്‍ ബോര്‍ഡ് വ്യക്തമാക്കിയത്.

എന്നാല്‍, ഓരോ കമ്പനിയും എത്ര അളവില്‍ ഷീറ്റ് വാങ്ങിയെന്നു വിശദീകരിക്കാന്‍ ബോര്‍ഡ് തയാറായില്ല. ഇതുസംബന്ധിച്ച കണക്ക് സ്വകാര്യ രേഖയായതിനാല്‍ മുഖ്യമന്ത്രിക്കു മാത്രമേ കണക്കു നല്‍കൂ എന്നതാണ് ബോര്‍ഡിന്റെ നിലപാട്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ആഭ്യന്തര റബര്‍ ഉത്പാദനം ഒന്നര ലക്ഷം ടണ്ണാണെന്നിരിക്കെ കേവലം 32,000 ടണ്‍ മാത്രമാണ് റബര്‍ വ്യവസായികള്‍ വാങ്ങിയിരിക്കുന്നത്. ശേഷിക്കുന്ന റബര്‍ ഇപ്പോഴും കര്‍ഷകര്‍ വില്‍ക്കാതിരിക്കുകയോ വ്യാപാരികള്‍ വാങ്ങി സ്റോക്കു ചെയ്യുകയോ ചെയ്തിരിക്കുന്നു.


വിദേശവിപണിയില്‍ ക്രംബ് റബറിന്റെ വില കിലോയ്ക്ക് 86 രൂപയായി താഴ്ന്നതോടെ വ്യവസായികള്‍ ക്രംബ് വന്‍തോതില്‍ ഇറക്കുമതി ചെയ്യുകയാണ്. നികുതിയും ചരക്കുകൂലിയും ഉള്‍പ്പെടെ കിലോ 117 രൂപ നിരക്കില്‍ ക്രംബ് ഇറക്കുമതി ചെയ്യാനാകും. തായ്ലാന്‍ഡിലും മലേഷ്യയിലും ലാറ്റക്സ് നേരിട്ട് ക്രംബാക്കി മാറ്റുന്നതിനാല്‍ ആര്‍എസ്എസ് നാല് ഷീറ്റിന്റെ നിലവാരം ലഭിക്കുമെന്നാണു വ്യവസായികളുടെ വിശദീകരണം. കേരളത്തില്‍ ഒട്ടുപാലും ഷെല്ലും അരച്ചാണ് ക്രംബ് തയാറാക്കുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുമെന്നിരിക്കെ വലിയ പ്രതിസന്ധിയാണ് റബര്‍ മേഖലയിലുള്ളത്. പാക്കേജ് കാലാവധി സര്‍ക്കാര്‍ ദീര്‍ഘിപ്പിക്കുന്നില്ലെങ്കില്‍ റബര്‍ വില വീണ്ടും കുത്തനെ ഇടിയും. വ്യവസായികളുമായി സര്‍ക്കാര്‍ തലത്തില്‍ അടുത്തയാഴ്ച വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.