ബോര്‍ഡിനു വിഹിതം കുറച്ചു; റബര്‍ സബ്സിഡി വൈകും
Sunday, March 1, 2015 12:37 AM IST
റെജി ജോസഫ്

കോട്ടയം: റബര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് 203.14 കോടി രൂപ. ബജറ്റില്‍ അനുവദിച്ചത് 154 കോടി രൂപ. റബര്‍ മേഖല വന്‍തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കെയാണ് ബജറ്റ് വിഹിതം മുന്‍വര്‍ഷത്തേക്കാള്‍ വെട്ടിക്കുറച്ചത്. കഴിഞ്ഞവര്‍ഷം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 40 കോടി രൂപയും ഇതര സംസ്ഥാനങ്ങള്‍ക്ക് 120 കോടിയുമാണു ബജറ്റില്‍ അനുവദിച്ചത്. അതില്‍ 10 കോടി രൂപ പിന്നീട് വെട്ടിക്കുറച്ചു. ചുരുക്കത്തില്‍, കഴിഞ്ഞവര്‍ഷം റബര്‍ ബോര്‍ഡിനു കിട്ടിയത് 150 കോടി രൂപ. ഇക്കൊല്ലം വടക്കുകിഴക്കന്‍ മേഖലയ്ക്ക് 40 കോടിയും മറ്റ് സംസ്ഥാനങ്ങള്‍ക്ക് 114 കോടിയുമാണു വകയിരുത്തിയിരിക്കുന്നത്.

നോണ്‍ പ്ളാന്‍ ഫണ്ടില്‍ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ തുക ഇക്കൊല്ലം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 37.50 കോടി ലഭിച്ചപ്പോള്‍ ഇക്കൊല്ലം 47.76 കോടി അനുവദിച്ചു. റബര്‍ ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം, ഓഫീസ് ചെലവുകള്‍ ഉള്‍പ്പെടെ ഓരോ വര്‍ഷവുമുണ്ടാകുന്ന അധികച്ചെലവുകള്‍ക്കുള്ളതാണ് നോണ്‍ പ്ളാന്‍ ഫണ്ട്. നോണ്‍ പ്ളാന്‍ ഫണ്ടില്‍നിന്ന് നയാപൈസ പോലും കര്‍ഷകര്‍ക്കു ലഭിക്കില്ല.


ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങള്‍, ദൈനംദിന ചെലവുകള്‍, ആവര്‍ത്തന കൃഷിക്കുള്ള സബ്സിഡി, പരിശീലനപരിപാടികള്‍, ഗവേഷണം, വിപണി വികസന പ്രവര്‍ത്തങ്ങള്‍, സംസ്കരണത്തിനുള്ള ആനുകൂല്യങ്ങള്‍ തുടങ്ങി എല്ലാ ചെലവുകളും വഹിക്കേണ്ടത് നിലവില്‍ അനുവദിച്ചിരിക്കുന്ന 154 കോടിയില്‍നിന്നാണ്.

2014-15 സാമ്പത്തിക വര്‍ഷത്തിലെ, അതായത് കഴിഞ്ഞ ഏപ്രില്‍ മുതലുള്ള സബ്സിഡി തുക റബര്‍ ബോര്‍ഡിന് കുടിശികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.