സാങ്കേതിക സര്‍വകലാശാലയ്ക്കു കീഴിലാവുന്നത് 160 എന്‍ജിനിയറിംഗ് കോളജുകള്‍
Monday, March 2, 2015 12:15 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു പുതുതായി രൂപീകരിക്കുന്ന സാങ്കേതിക സര്‍വകലാശാലയ്ക്കു കീഴിലാവുന്നത് 160 എന്‍ജിനിയറിംഗ് കോളജുകള്‍. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഈ കോളജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കു സാങ്കേതിക സര്‍വകലാശാലയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളായിരിക്കും ലഭിക്കുക. ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ അവരുടെ കോളജുകള്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍വകലാശാലകളില്‍നിന്നുതന്നെയാവും തുടര്‍നടപടികള്‍ ഉണ്ടാവുക.

സാങ്കേതിക സര്‍വകലാശാലയില്‍ എന്‍ജിനിയറിംഗ് കോളജുകളുടെ അഫിലിയേഷന്‍ നടപടികള്‍ ഈ മാസം ആരംഭിക്കും. അടുത്തയാഴ്ച മുതല്‍ കോളജുകള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ സാങ്കേതിക സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം.

ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (എഐസിടിഇ) വ്യവസ്ഥകള്‍ പാലിച്ചായിരിക്കും കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കുക. കോളജിന്റെ അംഗീകാരം, സൌകര്യങ്ങള്‍, ഭൂമി സംബന്ധിച്ച വിവരങ്ങള്‍, കുട്ടികളുടെ വിവരങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് സര്‍വകലാശാല നിയമിക്കുന്ന വിദഗ്ധ സമിതി കോളജുകളില്‍ പരിശോധന നടത്തി യോഗ്യതയുള്ളവയ്ക്ക് അഫിലിയേഷന്‍ നല്‍കും.


ബിടെക് കോഴ്സിനായി സര്‍വകലാശാല തയാറാക്കിയ കരട് സ്കീം യോഗം ചര്‍ച്ച ചെയ്തു. കോഴ്സ് നടത്തിപ്പിനായി അക്കാദമിക് കലണ്ടറും സര്‍വകലാശാല തയാറാക്കിയിട്ടുണ്ട്. പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് 75 ശതമാനം ഹാജര്‍ നിര്‍ബന്ധമായിരിക്കും. വിഷയാടിസ്ഥാനത്തിലായിരിക്കും ഹാജര്‍ പരിഗണിക്കുക. 75 ശതമാനം ഹാജര്‍ ഇല്ലാത്ത വിഷയങ്ങള്‍ വിദ്യാര്‍ഥി വീണ്ടും പഠിച്ച് അടുത്ത തവണ പരീക്ഷ എഴുതേണ്ടിവരും.

കഴിഞ്ഞദിവസം കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. യോഗത്തില്‍ കോളജുകളെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പല്‍മാര്‍മാരും സീനിയര്‍ അധ്യാപകരും പങ്കെടുത്തു. സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക്, പ്രോ വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുറഹിമാന്‍, അഡ്വൈസര്‍ ഡോ. രാധാകൃഷ്ണന്‍, രജിസ്ട്രാര്‍ ഡോ. പദ്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.