സിപിസിആര്‍ഐയില്‍ നീര ശില്പശാല
Monday, March 2, 2015 12:24 AM IST
കാസര്‍ഗോഡ്: നീരയെക്കുറിച്ചു ബോധവത്കരിക്കാന്‍ ശില്പശാല സംഘടിപ്പിക്കുന്നു. പത്തിനു രാവിലെ 9.30ന് കാസര്‍ഗോഡ് സിപിസിആര്‍ഐ ഹാളിലാണു ശില്പശാല നടക്കുകയെന്ന് ഡയറക്ടര്‍ ഡോ. പി. ചൌഡപ്പ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിപിസിആര്‍ഐ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചു നീര ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയിട്ടുണ്ട്.

പുളിക്കാതെ ശേഖരിക്കുന്ന നീര തണുപ്പിച്ചു പ്രകൃതിദത്ത പാനീയമായി ഉപയോഗിക്കാനും കൂടുതല്‍ കാലം കാത്തുസൂക്ഷിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതില്‍നിന്നും പഞ്ചസാര, തേന്‍, വെല്ലം, പഴച്ചാറ് മുതലായവ ഉണ്ടാക്കാനും സാധിക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു. സിപിസിആര്‍ഐ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ചു നീര ഉത്പാദിപ്പിക്കുന്നതിനു പൊതുജനങ്ങള്‍ക്കും പരിശീലനം നല്‍കും.


15 തെങ്ങുകള്‍ നീര ഉത്പാദനത്തിനായി ഉപയോഗിക്കുകയാണെങ്കില്‍ കര്‍ഷകനു പ്രതിമാസം 45,000 രൂപയും നീര ടെക്നീഷ്യനു 20,000 രൂപയും വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതു കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ പര്യാപ്തമാകുമെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സഹകരണത്തോടെയാണു നീരയെക്കുറിച്ച് ശില്പശാല സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഹെബ്ബാര്‍, ഫാറൂഖ് കാസ്മി, മനാഫ് നുള്ളിപ്പാടി, ശ്യാംകുമാര്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.