മാണിയെ തടയുമെന്ന പ്രതിപക്ഷ നിലപാട് തീവ്രവാദികളുടേത്: ഉമ്മന്‍ ചാണ്ടി
മാണിയെ തടയുമെന്ന പ്രതിപക്ഷ നിലപാട് തീവ്രവാദികളുടേത്: ഉമ്മന്‍ ചാണ്ടി
Thursday, March 5, 2015 12:16 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ധനമന്ത്രി കെ. എം. മാണിയെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ സമീപനം തീവ്രവാദികള്‍ എടുക്കുന്ന നിലപാടാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ധനമന്ത്രിയാണു കെ.എം. മാണി. പ്രതിപക്ഷവും ജനാധിപത്യത്തില്‍ ജയിച്ചല്ലേ നേരത്തേ അധികാരത്തില്‍ വന്നിട്ടുള്ളത്. ബലം പ്രയോഗിച്ചു ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പറയുന്നതാണോ സമരം, അതാണോ ജനാധിപത്യം. പ്രതിപക്ഷം ഇത്തരം നിലപാടുകളില്‍നിന്നു പിന്മാറി ജനാധിപത്യശൈലി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സഭായോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

തീവ്രവാദികളെ കൈകാര്യം ചെയ്യുന്നതുപോലെ പ്രതിപക്ഷത്തെ കൈകാര്യം ചെയ്യുമോ എന്നു ചോദിച്ചപ്പോള്‍ ജനങ്ങള്‍ എല്ലാം മനസിലാക്കുന്നില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സ്ഥിതി വഷളാകുമെന്നാണു പ്രതിപക്ഷ നേതാവ് പറഞ്ഞതെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ ആരുടെ സ്ഥിതിയാണു മോശമാകാന്‍ പോകുന്നതെന്ന് അറിയാനിരിക്കുന്നതേയുള്ളുവെന്നായിരുന്നു മറുപടി. ഇതുപോലുള്ള നിലപാടു സ്വീകരിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ നിലയാണു മോശമാകുക.


വിഴിഞ്ഞം പദ്ധതി സംബന്ധിച്ച പ്രീ ബിഡ് ചര്‍ച്ച ഈ മാസം ഒന്‍പതിനു മുംബൈയില്‍ നടക്കും. യോഗ്യത നേടിയ അഞ്ചു കമ്പനികളില്‍ മൂന്നെണ്ണമാണു ടെന്‍ഡര്‍ ഫോം വാങ്ങിയത്. പക്ഷേ, ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ഇവരാരും വരാതിരുന്നതിനെത്തുടര്‍ന്നു കമ്പനികളുമായി ബന്ധപ്പെടാന്‍ ഡയറക്ടര്‍ ബോര്‍ഡ് തന്നെ ചുമതലപ്പെടുത്തി. അതനുസരിച്ചു മൂന്നുപേരെയും ബന്ധപ്പെട്ടെങ്കിലും രണ്ടു പേരെയാണു കിട്ടിയത്. രണ്ടു പേരും പോസിറ്റീവായാണു പ്രതികരിച്ചത്. അദാനിയാണു കബോട്ടാഷ് നിയമത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടിയത്. രണ്ടാമത്തെ കമ്പനി പ്രത്യേക പ്രശ്നമൊന്നും പറഞ്ഞില്ല. സംസാരിക്കാമെന്നു പ റഞ്ഞു. റെയില്‍വേ ലിങ്ക് ആണ് ഒരു പ്രധാന പ്രശ്നമായി പറഞ്ഞു കേട്ടത്. രണ്ട് റെയില്‍വേ ലിങ്കുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. വിഴിഞ്ഞം- ബാലരാമപുരം ലിങ്കും പൊന്നാനി ഹാര്‍ബറുമായി ബന്ധപ്പെട്ട ലിങ്കുമാണു തീരുമാനമായത്. വല്ലാര്‍പാടം തുറമുഖ പദ്ധതി ലാഭകരമായി മാറുമെന്നും വിഴിഞ്ഞം പദ്ധതി അതിനേക്കാള്‍ ഭംഗിയായി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.