ചെറുകിട ക്വാറി ഉടമകളും സമരത്തില്‍നിന്നു പിന്‍വാങ്ങി
Thursday, March 5, 2015 12:21 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: ക്രഷര്‍, ക്വാറി സമരത്തില്‍നിന്നു ചെറുകിട ക്വാറി ഉടമകളുടെ സംഘടനകളും പിന്‍വാങ്ങി. ഇതോടെ ഇന്നു മുതല്‍ കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാകും. ഇന്നലെ വൈകുന്നേരവും രാത്രിയിലുമായി രണ്ടുവട്ടം മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണു ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷനും കരിങ്കല്‍ ക്വാറി ഓപ്പറേറ്റേഴ്സ് അസോസിയേഷനും സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

ചെറുകിട കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.കെ. ബാബു പറഞ്ഞു. ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു നിയമപരിരക്ഷ വേണം, ഒരേക്കര്‍ വരെയുള്ള ക്വാറികള്‍ക്കു പരിസ്ഥിതി അനുമതി പൂര്‍ണമായും ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളാണു മുഖ്യമന്ത്രിയുടെ മുന്നില്‍ വച്ചത്. കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം എടുക്കാന്‍ പരിമിതികളുണ്െടന്നു മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, വിധി വന്നശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ സമരം പിന്‍വലിച്ചതായി എം.കെ. ബാബു പറഞ്ഞു.

തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകളില്‍ ഭൂരിഭാഗം ക്രഷര്‍, ക്വാറി ഉടമകളും സമരത്തില്‍നിന്നു പിന്‍മാറിയെങ്കിലും കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മെറ്റലും എം സാന്‍ഡും അടക്കമുള്ളവ വേണ്ട തോതില്‍ നിര്‍മാണ സ്ഥലങ്ങളിലേക്ക് എത്തിത്തുടങ്ങിയിരുന്നില്ല. സമരത്തില്‍ തുടര്‍ന്നിരുന്ന സംഘടനകള്‍ വാഹന നീക്കം തടഞ്ഞതു മൂലം ക്വാറി ഉത്പന്നങ്ങള്‍ സുഗമമായി എത്തിക്കാന്‍ സാധിച്ചിരുന്നില്ല. ചെറുകിട ക്വാറി ഉടമകളും സമരത്തില്‍നിന്നു പിന്‍വാങ്ങിയതോടെ ഈ പ്രതിസന്ധിക്കു പരിഹാരമായി.


കലൂര്‍ മുതല്‍ മഹാരാജാസ് സ്റേഷന്‍ വരെയുള്ള ഭാഗത്തെയും എസ്എ റോഡിലെയും നിര്‍മാണ കരാര്‍ എടുത്തിരിക്കുന്ന സോമ കണ്‍സ്ട്രക്ഷന്‍സിന് ഇന്നലെ കാര്യമായി നിര്‍മാണ ജോലികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇന്നലെ വൈകുന്നേരം മുതലാണു നിര്‍മാണ സാമഗ്രികള്‍ ഈ റീച്ചിലെ നിര്‍മാണ സ്ഥലങ്ങളില്‍ കാര്യമായി ലഭിച്ചുതുടങ്ങിയത്.

ചൊവ്വാഴ്ച പല ക്വാറികളില്‍നിന്നു നിര്‍മാണ സാമഗ്രികള്‍ കയറ്റിയ ലോറികളുടെ നീക്കം സമരക്കാര്‍ തടസപ്പെടുത്തിയതായി സോമ അധികൃതര്‍ പറഞ്ഞു. ഇതു പരിഹരിക്കാനുള്ള നീക്കങ്ങള്‍ ഇന്നലെ വൈകുന്നേരം മുതലാണു കാര്യമായ ഫലം കണ്ടുതുടങ്ങിയത്. നിര്‍മാണ സാമഗ്രികള്‍ എത്തിത്തുടങ്ങിയിട്ടുണ്െടങ്കിലും സാധാരണ നിലയിലേക്കു കാര്യങ്ങള്‍ എത്താന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ആദ്യ രണ്ടു കോറിഡോറുകളിലെയും നിര്‍മാണ കരാര്‍ എടുത്തിരിക്കുന്ന എല്‍ആന്‍ഡ്ടി അധികൃതരും ചൂണ്ടിക്കാട്ടി.

സമരപരിപാടി കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്നലെ കൊച്ചിയില്‍ യോഗം ചേരുമെന്നു ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷനും കരിങ്കല്‍ ക്വാറി ഓപ്പറേറ്റേഴ്സ് അസോസിയേഷനും അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഈ സംഘടനകളുടെ നേതാക്കളെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ചതിനാല്‍ അവസാന നിമിഷം കൊച്ചിയിലെ യോഗം വേണ്െടന്നു വച്ചു. ഇവരുമായി ഇന്നലെ മുഖ്യമന്ത്രി രണ്ടുവട്ടം ചര്‍ച്ചകള്‍ നടത്തിയാണു പ്രശ്നപരിഹാരം ഉണ്ടാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.