ബിനോയിയുടെ കൈപ്പത്തികളുമായി മനു ആശുപത്രി വിട്ടു
ബിനോയിയുടെ കൈപ്പത്തികളുമായി മനു ആശുപത്രി വിട്ടു
Thursday, March 5, 2015 12:21 AM IST
കൊച്ചി: ദേശീയപാത-17ല്‍ കൂനമ്മാവ് മേസ്തിരിപ്പടിക്കു സമീപമുണ്ടായ ബൈക്കപകടത്തില്‍ മരിച്ച വരാപ്പുഴ ഓളിപ്പറമ്പില്‍ ഉത്തമന്റെ മകന്‍ ബിനോയിയുടെ കൈപ്പത്തികള്‍ ഇനി തൊടുപുഴ സ്വദേശി മനുവിലൂടെ ചലിക്കും.

ട്രെയിനിന്റെ ചക്രത്തിനടിയില്‍പ്പെട്ടാണു മനുവിന്റെ ഇരു കൈപ്പത്തികളും നഷ്ടപ്പെട്ടത്. തുടര്‍ന്നു നാലു വര്‍ഷമായി ചികിത്സയിലായിരുന്നു മനു.

ഇക്കഴിഞ്ഞ് ജനുവരി 13നാണ് 16 മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണമായ ശസ്ത്രക്രിയ അമൃത ആശുപത്രിയില്‍ നടത്തിയത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ മനുവിനു നല്ല പുരോഗതി കൈവരിക്കാനായി. ഇന്ത്യയില്‍ ആദ്യത്തെ വിജയകരമായ കൈപ്പത്തിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു ഇത്. ശസ്ത്രക്രിയയ്ക്കു വിധേയനായ മനു ഇന്നലെ ആശുപത്രി വിട്ടു.

ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്നോടിയായി നടന്ന ചടങ്ങില്‍ മാതാ അമൃതാനന്ദമയി മഠത്തിനോടും അമൃത ആശുപത്രിയോടും ഡോക്ടര്‍മാരോടും മനു നന്ദി അറിയിച്ചു. ഇനി ദിവസേന ഫിസിയോതെറാപ്പി ചെയ്യണം. 16 ലക്ഷം രൂപയോളം ചെലവുവന്ന ശസ്ത്രക്രിയയും അനുബന്ധ ചികിത്സകളും അമൃതാനന്ദമയി മഠമാണു വഹിക്കുന്നത്.


പ്ളാസ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ.സുബ്രഹ്മണ്യയ്യരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണു ബിനോയുടെ കൈപ്പത്തി മനുവില്‍ തുന്നിച്ചേര്‍ത്തത്. പ്ളാസ്റ്റിക് സര്‍ജറി, മൈക്രോ വാസ്ക്കുലര്‍ സര്‍ജറി, നെഫ്രോളജി, ഓര്‍ത്തോപിഡിക്സ്, അനസ്തേഷ്യ എന്നീ വിഭാഗങ്ങളിലെ ഇരുപതോളം ഡോക്ടര്‍മാര്‍ ചേര്‍ന്നാണു ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഡോ. സുബ്രഹ്മണ്യയ്യര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സഞ്ജീവ് കെ.സിംഗ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.