കരിപ്പൂര്‍ റണ്‍വേ അടച്ചിടല്‍: ഹജ്ജ് സര്‍വീസ് പ്രശ്നം ചര്‍ച്ച ചെയ്യും
Thursday, March 5, 2015 12:23 AM IST
കൊണ്േടാട്ടി: കരിപ്പൂരില്‍ റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നതോടെയുണ്ടാകുന്ന ഹജ്ജ് വിമാന സര്‍വീസ് പ്രശ്നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി 21ന് യോഗം ചേരും. കരിപ്പൂരില്‍ റണ്‍വേ അറ്റകുറ്റപ്പണിയുടെ ഭാഗമായി മേയ് ഒന്നു മുതല്‍ അഞ്ചു ജംബോ വിമാനങ്ങള്‍ പിന്‍വലിക്കുന്നതോടെ ഹജ്ജ് വിമാന സര്‍വീസ് നടത്തിപ്പും പ്രതിസന്ധിയിലാകും.

ഹജ്ജ് സര്‍വീസുകള്‍ കാലങ്ങളായി സൌദി എയര്‍ലൈന്‍സാണു കരിപ്പൂരില്‍ നടത്തിവരുന്നത്. 300 മുതല്‍ 450 വരെ യാത്രക്കാരെ ഉള്‍ക്കൊളളുന്ന വലിയ വിമാനങ്ങളാണു സര്‍വീസിനെത്തിച്ചിരുന്നത്. വലിയ വിമാനങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതോടെ ഹജ്ജ് സര്‍വീസിന് ഇത്തരം വിമാനങ്ങള്‍ എത്തിക്കാന്‍ സാധിക്കില്ല. ഇതോടെ തീര്‍ഥാടകരെ കൊച്ചിവഴി കൊണ്ടു പോകേണ്ടിവരും. സെപ്റ്റംബറിലാണു ഹജ്ജ് സര്‍വീസുകള്‍ തുടങ്ങുന്നത്. ഈ സമയം റണ്‍വേ പണികളുടെ പ്രാരംഭഘട്ടത്തിലായിരിക്കും. ആയതിനാല്‍ത്തന്നെ ചെറു വിമാനങ്ങള്‍ക്കു പോലും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും.


ഹജ്ജ് സര്‍വീസുകള്‍ കരിപ്പൂരില്‍നിന്നു തന്നെ സുഖകരമായി നടത്താന്‍ വേണ്ട നടപടികളെക്കുറിച്ച് 21ന് ഹജ്ജ് ഹൌസില്‍ ചേരുന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ തന്നെ നടക്കുന്നതിനാല്‍ തീര്‍ഥാടകരെ മറ്റു വിമാനത്താവളങ്ങളിലേക്കു കൊണ്ടുപോകുന്നത് ഏറെ പ്രയാസം സൃഷ്ടിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലുളള ഹജ്ജ് നറുക്കെടുപ്പും 21ന് കരിപ്പൂര്‍ ഹജ് ഹൌസില്‍ നടക്കും. കേരളത്തില്‍നിന്നു ഇത്തവണ 64,338 പേരുടെ ഹജ്ജ് അപേക്ഷയാണു ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.