താളിയോല സംരക്ഷണ പരിശീലനം ആവേശമായി
താളിയോല സംരക്ഷണ പരിശീലനം ആവേശമായി
Thursday, March 5, 2015 12:28 AM IST
തിരൂര്‍: മലയാള സര്‍വകലാശാല അക്ഷരം കാമ്പസില്‍ സംഘടിപ്പിച്ച ത്രിദിന താളിയോല സംരക്ഷണ ശില്പശാലയില്‍ വിദ്യാര്‍ഥികള്‍ ആവേശത്തോടെ സംബന്ധിച്ചു. സംസ്കാര പൈതൃകപഠന വിദ്യാര്‍ഥികളെ താളിയോല സംരക്ഷണ അനുഭവപരിചയം നല്‍കാനായിരുന്നു ശില്പശാല. പരിശീലനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കു പുരാരേഖ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം.

മലയാളം സര്‍വകലാശാല ശേഖരിച്ച മുഴുവന്‍ താളിയോലകളും പുരാരേഖകളും ശില്പശാലയുടെ ഭാഗമായി സംരക്ഷിക്കും. മലയാളം സര്‍വകലാശാലാ ശേഖരത്തിലുള്ള പുരാരേഖകളൊന്നും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവയായിരുന്നില്ല. ആസിഡിന്റെ അംശം ഇല്ലാത്ത ഹാര്‍ഡ്ബോര്‍ഡ് പലകകള്‍ നിര്‍മിച്ചു സംരക്ഷണ പലകയാക്കാന്‍ കഴിയും. ഗ്രന്ഥങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള പ്രായോഗിക പരിശീലനവും കുട്ടികള്‍ക്കു നല്‍കിയിട്ടുണ്ട്.


ജൈവ, രാസ സംരക്ഷണ പ്രവര്‍ത്തനങ്ങളിലാണു പ്രായോഗിക പരിശീലനം നല്‍കിയത്. രേഖകള്‍ കൃമികീടങ്ങളില്‍നിന്നു സംരക്ഷിക്കല്‍, പൊടിപടലങ്ങള്‍ നീക്കം ചെയ്യല്‍, പേപ്പര്‍ മാനുസ്ക്രിപ്റ്റ് സംരക്ഷണം എന്നിവയാണു പരിശീലിപ്പിച്ചത്.

കൃമികീടങ്ങളില്‍നിന്നു പൊടിപടലങ്ങളില്‍നിന്നു മുക്തമാക്കാന്‍ പുല്‍തൈലം, ഐസോ പ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ എന്നിവ പ്രത്യേകം അനുപാതത്തില്‍ ഉപയോഗിച്ചാണു സംരക്ഷണം. 300 വര്‍ഷം പഴക്കമുള്ള കൈകൊണ്ടു നിര്‍മിച്ച, ബംഗാളി ലിപിയില്‍ എഴുതപ്പെട്ട സംസ്കൃത പേപ്പര്‍ മാനുസ്ക്രിപ്റ്റാണു സംരക്ഷണ പ്രവര്‍ത്തന പരിശീലനത്തിന് ഉപയുക്തമാക്കിയത്. ശില്പശാലയുടെ സമാപനത്തില്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.